താന്‍ പറയാത്ത കാര്യങ്ങളാണ് ചര്‍ച്ചയായിരിക്കുന്നത്; ആവശ്യമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഇളയരാജ

പ്രസാദ് സ്റ്റുഡിയോയുമായുള്ള പ്രശ്നത്തിന്റെ പേരില്‍, സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ സംഗീത സംവിധായകന്‍ ഇളയരാജ. പ്രസാദ് സ്റ്റുഡിയോയുമായുള്ള വിഷയത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെട്ടില്ലെന്നും അതിനാല്‍ ഇളയരാജ ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്നുമായിരുന്നു പ്രചാരണം. ഇതിനെതിരെയാണ് ഇളയരാജ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. താന്‍ പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നതെന്നും ആവശ്യമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇളയാജ പറയുന്നു.

ഡിസംബറിലാണ് ഇളയരാജ പ്രസാദ് സ്റ്റുഡിയോയിലെ തന്റെ സ്ഥലം ഒഴിഞ്ഞു കൊടുത്തത്. അവിടെ സൂക്ഷിച്ചിരുന്ന തന്റെ വസ്തുക്കള്‍ അദ്ദേഹം വീട്ടിലേയ്ക്ക് കൊണ്ടു പോവുകയും ചെയ്തിരുന്നു. പുരസ്‌കാരങ്ങള്‍, സംഗീതോപകരണങ്ങള്‍, ഏഴ് അലമാരകള്‍ തുടങ്ങിയവയാണ് അവിടെ ഉണ്ടായിരുന്നത്. ഇളയരാജ 30 വര്‍ഷമായി പ്രസാദ് സ്റ്റുഡിയോയുടെ മുറിയാണ് റെക്കോഡിങ്ങിനായി ഉപയോഗിച്ചിരുന്നത്. സ്റ്റുഡിയോയുടെ സ്ഥാപകന്‍ എല്‍.വി. പ്രസാദിന്റെ വാക്കാലുള്ള അനുമതിയോടെയായിരുന്നു ഉപയോഗിച്ചിരുന്നത്.

എന്നാല്‍, കഴിഞ്ഞ വര്‍ഷം പ്രസാദിന്റെ പിന്‍ഗാമി സായ് പ്രസാദ് സ്റ്റുഡിയോയുടെ ചുമതല ഏറ്റെടുത്തതോടെ ഇളയരാജയോട് മുറി ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, 30 വര്‍ഷത്തിലേറെയായി ഉപയോഗിച്ചിരുന്ന സ്റ്റുഡിയോയില്‍നിന്ന് തന്നെ പുറത്താക്കുന്നതിനെ എതിര്‍ത്തും അവിടെ ഒരു ദിവസം ധ്യാനം ചെയ്യാന്‍ അനുമതി തേടിയും ഇളയരാജ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തങ്ങള്‍ക്കെതിക്കെതിരായ കേസുകള്‍ പിന്‍വലിക്കാമെങ്കില്‍ സ്റ്റുഡിയോയില്‍ പ്രവേശിക്കാമെന്ന് പ്രസാദ് സ്റ്റുഡിയോ ഉടമകള്‍ നിലപാടെടുത്തതോടെ ഇളയരാജ കേസുകള്‍ പിന്‍വലിക്കാമെന്ന് കോടതിയില്‍ സമ്മതിക്കുകയായിരുന്നു.

newsdesk :