വരും കാലത്തെ തമിഴ് സിനിമയുടെ മേല്‍വിലാസമാകും അയാള്‍; തമിഴ് സംവിധായകന്‍ മാരി സെല്‍വരാജിനെ പ്രശംസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

തമിഴ് സംവിധായകന്‍ മാരി സെല്‍വരാജിനെ പ്രശംസിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. പരിയേറും പെരുമാള്‍ എന്ന സിനിമ ഒരു വണ്‍ ടൈം വണ്ടര്‍ മാത്രമായിരുന്നില്ല എന്ന് അദ്ദേഹം കര്‍ണ്ണനിലൂടെ അറിയിക്കുന്നു എന്നാണ് രാഹുല്‍ പറയുന്നത്.

ഫേസ്ബുക്കിലൂടെയാണ് രാഹുല്‍ ഇതേ കുറിച്ച് പറഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെയായിരുന്നു;

‘മാരി സെല്‍വരാജ്. വരും കാലത്തെ തമിഴ് സിനിമയുടെ മേല്‍വിലാസമാകും അയാള്‍. ”പരിയേറും പെരുമാള്‍” ഒരു വണ്‍ ടൈം വണ്ടറല്ലായെന്നും, ഇനിയൊരുപാട് അത്ഭുതങ്ങള്‍ക്കുള്ള മഷി തന്റെ പക്കലുണ്ടെന്നും അയാള്‍ വിളിച്ചു പറയുന്നുണ്ട്.

”കര്‍ണ്ണന്‍” ഒരു അതിജീവനമാണ്, തിരുത്തിയെഴുത്താണ്. കര്‍ണ്ണനും ദ്രൗപതിയും പ്രണയിക്കുന്നതു പോലെ കര്‍ണ്ണനും ദുദ്യോധനനും, അഭിമന്യുവും അടിച്ചമര്‍ത്തപ്പെട്ടവന്റെ പോരാട്ടം നയിക്കുന്നതടക്കമുള്ള ഒരുപാട് പൊളിച്ചെഴുത്തുകളുണ്ട്.

മാടസാമിയുടെ മകനു ദുര്യോധനനെന്ന് പേര് വെയ്ക്കുവാനും, ആ ദുര്യോധനന് തലക്കെട്ട് കെട്ടി കണ്ണപ്പിരാന്റെ നേര്‍ക്ക് തലയുയര്‍ത്തി നിന്ന് ചോദ്യങ്ങള്‍ ചോദിക്കുവാനും വേണ്ടിയുള്ള പോരാട്ടമാണ് കര്‍ണ്ണന്റേത്.

മീനിനെ അമ്പെയ്യുവാനാകാത്ത പുരാണത്തിലെ കര്‍ണ്ണനില്‍ നിന്ന്, മീനിനെ വെട്ടിയിട്ട് നാടിന്റെ നായകനാകുന്ന ഈ കര്‍ണ്ണന്‍ കാലത്തെ അതിജീവിച്ചു. കര്‍ണ്ണന്മാര്‍ ‘കുതിരപ്പുറത്തേറി’ പോരാടട്ടെ, ‘ആനപ്പുറത്തേറി’ വിജയമാഘോഷിക്കട്ടെ.

Vijayasree Vijayasree :