അന്ന് മേനി പ്രദര്‍ശിപ്പിക്കാന്‍ എല്ലാവരും പറഞ്ഞു; സിനിമയിലെ അനുഭവത്തെക്കുറിച്ച് ഷീല

മലയാള പ്രേക്ഷകര്‍ക്ക് സിനിമ സുപരിചിതമായ കാലം മുതല്‍ തന്നെ എല്ലാവരും നെഞ്ചിലേറ്റിയ താരമാണ് ഷീല. നാടകത്തിലൂടെ സിനിമാ ലോകത്തെത്തിയ ഷീലയെ മോളിവുഡിലെ ആദ്യ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന് തന്നെ ിശേഷിപ്പിക്കാം. പ്രേംനസീര്‍, സത്യന്‍ തുടങ്ങിയവരുടെ കാലം മുതല്‍ സിനിമയില്‍ സജീവമായ ഷീല നിരവധി ശ്രദ്ധേയ സിനിമകളിലാണ് അഭിനയിച്ചത്. നിത്യഹരിത നായകന്‍ പ്രേം നസീറിനൊപ്പം ഏറ്റവും കൂടുതല്‍ തവണ നായികയായിആഭിനയിച്ചതിനാല്‍ തന്നെ ഗിന്നസ് റൊക്കോര്‍ഡും ഷീലയെ തേടി എത്തിയിരുന്നു. അതേസമയം തന്റെ കരിയറില്‍ ഗ്ലാമറസ് റോളുകള്‍ അധികം ചെയ്യാതിരുന്നതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഷീല. ഒരു അഭിമുഖത്തിലൂടെയാണ് നടി മനസു തുറന്നത്. സിനിമയില്‍ അതിരുവിട്ട ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിട്ടില്ലെന്ന് ഷീല പറയുന്നു. അങ്ങനെ ചെയ്യണമെന്ന് പറഞ്ഞ രണ്ട് അവസരങ്ങളിലും താന്‍ ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും ഷീല പറഞ്ഞു. ഞാന്‍ സിനിമയില്‍ അങ്ങനെ മേനി പ്രദര്‍ശനം നടത്തിയിട്ടില്ല, ഒരു കഥാപാത്രത്തിന് വേണ്ടി അല്‍പ്പം ഗ്ലാമര്‍ ആയി വന്നിട്ടുണ്ട്. അത് ആ കഥാപാത്രം ആവശ്യപ്പെടുന്നത് കൊണ്ടാണ്. ഓവര്‍ ഗ്ലാമര്‍ വേഷം ധരിക്കണമെന്ന് എല്ലാവരും പറഞ്ഞ രണ്ട് അവസരങ്ങളിലും എനിക്ക് വേറെ വഴിയില്ലാതെ ഞാന്‍ സിനിമയില്‍ നിന്ന് തന്നെ പിന്മാറിയിരുന്നു. ഒന്ന് ഒരു തമിഴ് ചിത്രമായിരുന്നു എന്നും ഷീല ഓര്‍ക്കുന്നു.

ഒരിക്കല്‍ സ്വിം സ്യൂട്ട് ധരിക്കണമെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. അത് പോലെ ഉല്ലാസ യാത്ര എന്ന സിനിമയില്‍ ഷോട്‌സ് ധരിച്ചുകൊണ്ട് വോളിബോള്‍ കളിക്കണമെന്ന് പറഞ്ഞു. അതും ഞാന്‍ വിസമമ്മതിച്ചു. ക്രോസ്‌ബെല്‍റ്റ് മണി സാറിന്റെ കാപാലിക എന്ന സിനിമയില്‍ ഞാന്‍ ഒരു മോശം സ്ത്രീയുടെ വേഷമാണ് ചെയ്തത്. സ്ത്രീകളെ വിറ്റ് ഉപജീവന മാര്‍ഗം നടത്തുന്ന കഥാപാത്രം. അങ്ങനെയൊക്കെയുളള കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അത് അതിന്റെ കഥയും പറയുന്ന വിഷയവും അത്രയ്ക്കും ശക്തവും പ്രസക്തവുമായതുകൊണ്ടാണ്. വെറുതെ ഒരു മേനി പ്രദര്‍ശനം മലയാള സിനിമയില്‍ ഇന്ന് വരെ ഞാന്‍ ചെയ്തിട്ടില്ല എന്നും ഷീല പറഞ്ഞു.

എം.ജി.ആര്‍. നായകനായ പാശത്തിലൂടെയാണ് ഷീല സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എങ്കിലും ആദ്യം പ്രദര്‍ശനത്തിനെത്തിയത് മലയാളചലച്ചിത്രമായിരുന്നു. തുടര്‍ന്നങ്ങോട്ട് ഷീലയുടെ യുഗമായിരുന്നു. ചെമ്മീന്‍, അശ്വമേധം, കള്ളിച്ചെല്ലമ്മ, അടിമകള്‍, ഒരുപെണ്ണിന്റെ കഥ, നിഴലാട്ടം, അനുഭവങ്ങള്‍ പാളിച്ചകള്‍, യക്ഷഗാനം, ഈറ്റ, ശരപഞ്ചരം, കലിക, അഗ്‌നിപുത്രി, ഭാര്യമാര്‍ സൂക്ഷിക്കുക, മിണ്ടാപ്പെണ്ണ്, പഞ്ചവന്‍ കാട്, കാപാലിക തുടങ്ങിയ ചിത്രങ്ങളില്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി ഷീല തലമുറകളുടെ ഹരമായി മാറി. പിന്നീട് 1980 കളില്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്ത ഷീലയെക്കുറിച്ച് പിന്നീട് ആരും കേട്ടിരുന്നില്ല. സിനമക്കാരുടെ കൂട്ടായ്മകളിലോ താരനിശകളിലോ പങ്കെടുക്കാതിരുന്ന ഷീല സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചെത്തിയത്. ഇസ്മായില്‍ ഹസന്‍ സംവിധാനം ചെയ്ത വിരല്‍ത്തുമ്പിലാരോ ആയിരുന്നു രണ്ടാം വരവില്‍ ഷീല ആദ്യം അഭിനയിച്ച ചിത്രം. പക്ഷേ, ആദ്യം പുറത്തിറങ്ങിയത് മനസ്സിനക്കരെ ആയിരുന്നു. ജയറാം നായകനായ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തു. തെന്നിന്ത്യയുടെ ലേഡ്ി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ സിനിമാ അരങ്ങേറ്റവും മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് അകലെ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുളള ദേശീയ പുരസ്‌കാരവും ഷീലയ്ക്ക് ലഭിച്ചു. ശ്യാമപ്രസാദായിരുന്നു സിനിമ സംവിധാനം ചെയ്തത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ച താരമാണ് ഷീല. അഭിനേത്രി എന്നതിലുപരി സംവിധായികയായും നോവലിസ്റ്റായും പെയിന്ററായുമെല്ലാം നടി സജീവമായിരുന്നു.

ഇപ്പോഴും തന്റെ ആരോഗ്യവും സൗന്ദര്യവും സൂക്ഷിക്കുന്ന ഷീല, ഈ കാലഘട്ടത്തിലെ നടിമാര്‍ പട്ടിണി കിടന്ന് വണ്ണം കുറയ്ക്കുകയാണെന്നും അതില്‍ സങ്കടമുണ്ടെന്നും പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പണ്ടൊക്കെ നടിമാര്‍ വണ്ണം കൂട്ടാനാണ് ശ്രമിച്ചതെന്നും ഇന്ന് പട്ടിണി കിടന്ന് വണ്ണം കുറയ്ക്കുകയാണെന്നും താരം പറഞ്ഞു. എന്നാല്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

ഞങ്ങളുടെ ഒക്കെ കാലത്ത് നായികമാര്‍ക്ക് വണ്ണം വേണം. ശരീര പുഷ്ടി വളര്‍ത്താന്‍ നന്നായി ഭക്ഷണം കഴിപ്പിക്കുമായിരുന്നു. അതിന് പുറമേ ഇന്‍ജക്ഷനും ഉണ്ടാകും. ഇന്ന് നടിമാര്‍ പട്ടിണി കിടന്ന് വണ്ണം കുറയ്ക്കുന്നു. സങ്കടം തോന്നും എന്നും ഷീല പറയുന്നു. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയിട്ട് എന്താ കാര്യം? ഇഷ്ടമുള്ളത് വയറു നിറയെ കഴിക്കാന്‍ യോഗമില്ല. ഇപ്പോഴത്തെ പെണ്‍കുട്ടികളൊക്കെ നല്ല കഴിവുള്ളവരാണ്. എന്നിട്ടെന്താ ഞങ്ങളുടെ കാലത്തേതുപോലെ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.

Noora T Noora T :