തിയേറ്റര്‍ അടച്ചതിനു കാരണം കോവിഡ് അല്ല, വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രിതികരിച്ച് തിയേറ്റര്‍ ഉടമ

തൃശൂര്‍ ഗിരിജ തിയറ്റര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അടപ്പിച്ചു എന്ന വാര്‍ത്ത വ്യാജമെന്ന് അറിയിച്ച് തിയേറ്റര്‍ ഉടമ. ജീവനക്കാര്‍ക്ക് കൊവിഡ് വന്നതുകൊണ്ടല്ല താന്‍ തിയേറ്റര്‍ അടച്ചത്.

ആരോഗ്യപ്രശ്നങ്ങള്‍ കാരണം തിയറ്റര്‍ നിലവില്‍ നടത്തിക്കൊണ്ട് പോകാന്‍ കഴിയാത്തതിനാലാണെന്ന് തിയേറ്റര്‍ ഉടമ ഗിരിജ പറഞ്ഞു. ഒരു മാധ്യമത്തിനോട് ആണ് ഗിരിജ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

കൊവിഡ് കാരണമാണ് തന്റെ തിയേറ്റര്‍ അടച്ചതെന്ന് മറ്റ് തിയേറ്ററുകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പരക്കുന്നത്. സെക്കന്‍ഡ് ഷോയ്ക്ക് ഇന്നലെ നൂറ് പേരില്‍ മുകളില്‍ ആളുകള്‍ ഉണ്ടായിരുന്നു. ഒരിക്കലും ആളുകളുടെ എണ്ണം കുറഞ്ഞിട്ടല്ല തിയേറ്റര്‍ അടച്ചത് എന്നും ഗിരിജ വ്യക്തമാക്കി.

കൊവിഡിന്റെ ആദ്യ വരവില്‍ തിയേറ്റര്‍ അടച്ചപ്പോള്‍ ഗിരിജ തിയേറ്ററിലെ രണ്ട് ജീവനക്കാര്‍ മറ്റ് ജോലികളില്‍ പ്രവേശിച്ചിരുന്നു. പിന്നീട് തിയേറ്റര്‍ തുറന്നപ്പോഴും അവര്‍ക്ക് മടങ്ങിയെത്താനായില്ല. അതില്‍ ഒരാള്‍ക്ക് 61 വയസ് പ്രായമുള്ളതിനാല്‍ ജോലി ചെയ്യുന്നില്ല.

ഇതേ തുടര്‍ന്ന് തിയേറ്ററില്‍ ജീവനക്കാരുടെ എണ്ണം കുറയുകയായിരുന്നു. കൊവിഡിന് ശേഷം വെള്ളം എന്ന സിനിമ വെച്ചാണ് ഈ തിയേറ്റര്‍ വീണ്ടും തുറക്കുന്നത്. പിന്നെ വന്ന സുനാമി, സാജന്‍ ബാക്കറിക്കൊന്നും കളക്ഷന്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് എനിക്ക് സ്റ്റാഫ് കുറവാണെങ്കിലും നടത്തി കൊണ്ട് പോകാന്‍ കഴിഞ്ഞിരുന്നു.

പക്ഷെ പിന്നീട് വന്ന അനുഗ്രഹീതന്‍ ആന്റണി, നായാട്ട് എന്നീ ചിത്രങ്ങള്‍ ഹൗസ് ഫുള്‍ ആയാണ് ഓടിക്കൊണ്ടിരുന്നത്. അതിനാല്‍ തിയേറ്റര്‍ ഓണറിന് പുറമെ ഹെഡ് ഓപ്പറേറ്ററായും, കാന്റീനുലുമെല്ലാം താന്‍ തന്നെയാണ് ജോലി ചെയ്തിരുന്നതെന്നും ഗിരിജ പറഞ്ഞു.

Vijayasree Vijayasree :