നടക്കാതെ പോയ ആഗ്രഹത്തെ കുറിച്ച് പറഞ്ഞ് അനു സിത്താര; സെറ്റില്‍ ഒന്ന് രണ്ട് തവണ വഴക്കിട്ടിട്ടുണ്ടെനന്നും താരം

ശാലീന സൗന്ദര്യം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ കയറിക്കൂടിയ താരമാണ് അനു സിത്താര. വളരെ പെട്ടെന്നു തന്നെ ആരാധകരുടെ മനസിലിടം നേടാന്‍ അനുവിന് സാധിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായി അഭിനയിച്ചിട്ടുള്ള നടി നല്ലൊരു നര്‍ത്തകി കൂടിയാണ്. പലപ്പോഴും കാവ്യ മാധവനുമായാണ് അനു സിത്താരയെ മിക്കവരും താരതമ്യം ചെയ്യുന്നത്. അനു തന്നെ അതേക്കുറിച്ച് മനസ് തുറന്നിരുന്നു.

പൊതുവെ നാടന്‍ പെണ്‍കുട്ടി ഇമേജുള്ള കഥാപാത്രങ്ങളാണ് അനുവിനെ തേടിയെത്താറുള്ളത്. കഴിഞ്ഞ ദിവസം എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാന് പരിപാടിയില്‍ പങ്കെടുക്കാന്‍ അനു സിത്താര എത്തിയിരുന്നു. രസകരമായ കുറേക്കാര്യങ്ങള്‍ ഈ പരിപാടിയില്‍ അനു തുറന്നു പറയുകയുണ്ടായി. അനു വഴക്കിടാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അനു നല്‍കിയ മറുപടി.

അതേസമയം ദേഷ്യപ്പെട്ട സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നും അനു സിത്താര പറയുന്നു. വഴക്കുണ്ടാക്കിയിട്ടുണ്ട്. ഒന്ന് രണ്ട് തവണ. പക്ഷെ വഴക്ക് എന്നൊന്നും അതിനെ പറയാന്‍ പറ്റില്ല. ചീത്ത പറഞ്ഞിട്ടുണ്ടെന്ന് പറയാം എന്നായിരുന്നു അനുവിന്റെ പ്രതികരണം. എന്തിനു വേണ്ടിയാണ് എന്ന് എംജി ശ്രീകുമാര്‍ ചോദിച്ചു.

ചില സമയത്ത് ഫുഡ് വരാത്തതിന്റെ പേരിലൊക്കെയാണ്. ചോറും മീന്‍ കറിയുമാണ് ഇഷ്ടം. പക്ഷെ ഇപ്പോള്‍ ചോറ് കുറച്ചിരിക്കുകയാണ്. തടി കുറയ്ക്കണമെന്ന് തോന്നി എന്നായിരുന്നു അനു നല്‍കിയ ഉത്തരം. എല്ലാവര്‍ക്കും വിശന്നു കഴിഞ്ഞാല്‍ എന്നെ നോക്കും, വിശപ്പ് അധികമാകുമ്പോഴാണ് വഴക്കിടേണ്ടി വന്നിട്ടുള്ളതെന്നും നടി പറയുന്നു.

പോലീസ് ആകണമെന്നുണ്ടായിരുന്നു. വണ്ടിയില്‍ പോകുമ്പോള്‍ വഴക്ക് കാണുമ്പോള്‍ ഇറങ്ങി ചെന്ന് ഇടപെട്ട് പരിഹരിക്കണമെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ നമുക്ക് പവര്‍ ഇല്ലല്ലോ. പോലീസ് ആണെങ്കില്‍ പവര്‍ ഉണ്ടല്ലോ എന്നും അനു സിത്താര പറഞ്ഞു. ഇതുവരേയും പോലീസ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും അത്തരത്തിലൊരു അവസരം കിട്ടുകയാണെങ്കില്‍ സന്തോഷമായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കാവ്യ മാധവന്റെ ഛായ ഉണ്ടെന്ന് ഒത്തിരി പേര്‍ പറഞ്ഞിട്ടുണ്ട്. അത്രയ്‌ക്കൊന്നും ഇല്ലെങ്കിലും കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണെന്ന് അനു സിത്താര പറയുന്നു. അങ്ങനെ പറയുന്നത് കൊണ്ട് ദോഷം ഒന്നും ഉണ്ടായിട്ടില്ല. കാവ്യ ചേച്ചിയോടുള്ള ഇഷ്ടത്തില്‍ കുറച്ചൊക്കെ എനിക്കും കിട്ടിയിട്ടുണ്ടാവുമെന്ന വിശ്വാസമുണ്ട്.

കാവ്യ ചേച്ചിയെ പോലുണ്ടെന്ന് പറയുമ്പോള്‍ ഞാന്‍ കണ്ണാടിയില്‍ നോക്കി നില്‍ക്കാറുണ്ട്. എനിക്കിത് വരെ തോന്നിയിട്ടില്ല. കാവ്യ ചേച്ചിയുടെ സൗന്ദര്യമെന്ന് പറയുമ്പോള്‍ കണ്ണും മൂക്കും ഓരോന്ന് എടുത്ത് നോക്കിയാലും ഭംഗിയാണ്. അതുപോലെ ഉണ്ടെന്ന് ആളുകളുടെ സ്നേഹം കൊണ്ട് തോന്നുന്നതാവും.

എന്റെ ഇന്‍സ്റ്റാഗ്രാമിലടക്കം മിക്ക ഫോട്ടോസും എടുത്തത് ഭര്‍ത്താവായ വിഷ്ണുവേട്ടനാണ്. അദ്ദേഹത്തിന്റെ പ്രൊഫഷന്‍ അതാണ്. ഒരു ഫോട്ടോയ്ക്ക് പോലും നില്‍ക്കാന്‍ മടിയുള്ള ആളാണ്. നല്ല ഫോട്ടോഗ്രാഫറാണ്. അതുകൊണ്ടാണെന്ന് തോന്നുന്നു. ഫോട്ടോ എടുക്കാന്‍ നില്‍ക്കില്ല.

കാരണം ചോദിക്കുമ്പോള്‍ മടി ആണെന്നാണ് പറയാറുള്ളത്. കല്യാണ ഫോട്ടോയില്‍ രണ്ടോ മൂന്നോ നല്ല ഫോട്ടോയെ ഉണ്ടാവുകയുള്ളു. അതിലും പകുതി മറച്ച് പിടിച്ചാണ് പുള്ളി നില്‍ക്കുന്നത്. വിഷ്ണുവേട്ടനുമായി അടി ഉണ്ടാവാറുണ്ട്. കാരണമൊന്നും വേണമെന്നില്ലെന്നും അനു പറയുന്നു.

വിഷു മാത്രമല്ല എന്റെ വീട്ടിലെ ഓരോ ആഘോഷങ്ങള്‍ക്കും പ്രത്യേകതയുണ്ട്. അച്ഛനും അമ്മയും ഇന്റര്‍കാസ്റ്റ് മ്യാരേജ് ആണ്. അച്ഛന്‍ മുസ്ലീമും അമ്മ ഹിന്ദുവുമാണ്. പെരുന്നാളും ഓണവുമൊക്കെ വരുമ്പോള്‍ അമ്മാമ്മ സദ്യ ഒരുക്കുമ്പോള്‍ ഉമ്മൂമ്മ ബിരിയാണി ഉണ്ടാക്കും. അവര്‍ തമ്മില്‍ പരസ്പരം രുചിച്ച് നോക്കാറുണ്ട്. ജാതിയും മതവുമില്ലെന്ന് മലയാളികള്‍ പറയുമ്പോള്‍ എനിക്കതിനുള്ള ഭാഗ്യമുണ്ടായെന്നും അനു സിത്താര പറഞ്ഞിരുന്നു.

Vijayasree Vijayasree :