ട്രോള്‍ പരിധി വിടുമ്പോള്‍ അത് സങ്കടകരമാകും, ജീവിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ കഷ്ടപ്പെടുന്നത്; കൈലാഷിനെതിരെ നടന്ന സൈബര്‍ അറ്റാക്കില്‍ പ്രതികരിച്ച് സംവിധായകന്‍

കഴിഞ്ഞ ദിവസം നടന്‍ കൈലാഷിനെതിരെ നടന്ന സോഷ്യല്‍ മീഡിയ ആക്രമണത്തില്‍ പ്രതികരിച്ച് ‘മിഷന്‍ സി’ സിനിമയുടെ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.

ഒരാളെ വ്യക്തിഹത്യ ചെയ്യുന്നതിനൊരു പരിധി ഉണ്ടെന്നും ട്രോളെന്ന രൂപേണ ആര്‍ക്കെതിരെയും എന്തും ചെയ്യാമെന്ന അവസ്ഥയാണ് ഇപ്പോഴുളളതെന്നും സംവിധായകന്‍ പറഞ്ഞു.

കൈലാഷിനെതിരെ ഇത്രയും വലിയ ആക്രമണം എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലായില്ലെന്നും ഒരു സാധാരണ കുടുംബത്തില്‍ നിന്നും വളര്‍ന്ന് അദ്ധ്വാനിച്ച് ചാന്‍സ് ചോദിച്ച് സംവിധായകരുടെ പുറകെ നടന്ന് ഈ നിലയില്‍ എത്തിയ താരമാണ് അദ്ദേഹം. ചിലപ്പോള്‍ എല്ലാ സിനിമകളും വലിയ സംവിധായകര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചെന്ന് വരില്ല.

സംവിധായകന്‍ നിര്‍ദ്ദേശിക്കുന്നത് അനുസരിച്ചായിരിക്കും പലപ്പോഴും അഭിനയിക്കേണ്ടി വരിക. മിഷന്‍ സി എന്ന സിനിമയില്‍ അദ്ദേഹം നന്നായി തന്നെ പെര്‍ഫോം ചെയ്തിട്ടുണ്ട്.

സിനിമ പുറത്തിറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് അത് മനസ്സിലാകും. ഇപ്പോള്‍ സിനിമയിലെ പോലും മോശമായി ചിത്രീകരിക്കുകയാണ്. എന്നോ ഒരു റോള് ചെയ്തതിന്റെ പേരിലാണ് അദ്ദേഹത്തെ ഇങ്ങനെ ആക്രമിച്ചു കൊണ്ടിരിക്കുന്നത്.

എന്റെ സിനിമയില്‍ ശരത് അപ്പാനിയാണ് നായകന്‍. സിനിമയില്‍ പ്രധാന റോളാണ് തന്റേതെന്ന മനസ്സിലാക്കി സാമ്പത്തികം പോലും നോക്കാതെ വന്ന് അഭിനയിച്ച ആളാണ് കൈലാഷ്. ട്രോളുകള്‍ നമുക്ക് ആവശ്യമാണ്. പക്ഷേ പരിധി വിടുമ്പോള്‍ അത് സങ്കടകരമാകും. ജീവിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ കഷ്ടപ്പെടുന്നത്.

കോടീശ്വരനായ കൈലാഷിനെ ഞാന്‍ കണ്ടിട്ടില്ല. വളരെ സാധാരണക്കാരനായ ഒരു നടന്‍. അതെനിക്ക് വ്യക്തിപരമായി അറിയാം. ഇതൊരു അടിച്ചമര്‍ത്തല്‍ പോലെ തോന്നി. അത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കില്‍ സ്വയം മാറിനില്‍ക്കാന്‍ നിങ്ങള്‍ തയ്യാറാകണം. സിനിമ മോശമാകുമോ നല്ലതാകുമോ എന്ന് ചിത്രം പുറത്തിറങ്ങി കഴിഞ്ഞ് തീരുമാനിക്കുക. അതിനു മുമ്പ് തന്നെ വിധി എഴുതരുത് എന്നും വിനോദ് കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :