പൊങ്കാലയും തെറിവിളിയും ഉറപ്പാണ്; ജാതിവാല്‍ ഉള്ളത് കൊണ്ട് ചില അവസരങ്ങളില്‍ വളരെയേറെ ശ്രദ്ധ വേണമെന്ന് രമേഷ് പിഷാരടി

നടനായും അവതാകരനായും മിമിക്രി താരമായു പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താരമാണ് രമേഷ് പിഷാരടി. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും നിറഞ്ഞ് നില്‍ക്കുകയാണ് താരം. അടുത്തിടെ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച താരം പ്രചരണ പരിപാടികളില്‍ സജീവമാണ്. സുഹൃത്ത് ധര്‍മ്മജനൊപ്പം റോഡുഷോകളിലൊക്കെ സജീവമായി പങ്കെടുക്കുന്നുണ്ട്.

ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ പിഷാരടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ജാതീയത പറച്ചിലില്‍ ചിലപ്പോഴൊക്കെ വലിയ പ്രശ്നങ്ങള്‍ പിണഞ്ഞു കിടപ്പുണ്ടെന്നും, തന്റെ പേരിനൊപ്പം ‘പിഷാരടി’ എന്ന ജാതിവാല്‍ ഉള്ളത് കൊണ്ട് ചില അവസരങ്ങളില്‍ വളരെയേറെ ശ്രദ്ധയുണ്ടാകണമെന്നും ഒരു ഉദാഹരണം പങ്കുവച്ചു കൊണ്ട് രമേശ് പിഷാരടി പറഞ്ഞു.

‘പിഷാരടി എന്ന ജാതിപ്പേരില്‍ മറ്റൊരു പ്രശ്നമുണ്ട്. ഒരു ഉദാഹരണം പറയാം. ഞാന്‍ സിനിമയില്‍ ഒരാളെ കാസ്റ്റ് ചെയ്യുന്നു. ഒരു വേഷം കൊടുക്കുന്നു. ചിത്രീകരണം തുടങ്ങി കഴിഞ്ഞു രണ്ടു ദിവസം കഴിയുമ്പോള്‍ ഇയാള്‍ ഇതിനു പറ്റുന്നതല്ലെന്ന് എനിക്ക് മനസിലാകുന്നു. അപ്പോള്‍ ഞാന്‍ ഇയാളെ പറഞ്ഞു വിടണമല്ലോ. കാരണം ഇത് ശരിയാകുന്നില്ല. അപ്പോള്‍ ചിലര്‍ ചോദിക്കും. പറ്റുമെങ്കില്‍ എടുത്താല്‍ പോരെ എടുത്തിട്ട് എന്തിനാ പറഞ്ഞു വിടുന്നതെന്ന്. അങ്ങനെ ചോദിക്കുന്നവരോട് ഒന്നും പറയാനില്ല.

കാരണം ആലോചിച്ച് ചെയ്യുന്ന കല്യാണം വരെ വേര്‍പിരിയുന്നു. പൂര്‍ണമായും കലാപരമായ ഒരു കാര്യം കൊണ്ടാണല്ലോ എനിക്ക് അങ്ങനെ ചെയ്യേണ്ടി വരുന്നത്. പക്ഷേ ഈ പറഞ്ഞു വിട്ടയാള്‍ ‘രമേശ് പിഷാരടി ഒരു സവര്‍ണനാണ്’ അതുകൊണ്ടാണ് അദ്ദേഹം എന്നെ പറഞ്ഞു വിട്ടതെന്ന് ഫേസ്ബുക്കില്‍ ചുമ്മാതെ ഒന്ന് എഴുതിയാല്‍ ഇടം വലം നോക്കാതെ ഒരു പത്ത് നാല്‍പ്പത് പേര്‍ പൊങ്കാല എന്ന പേരില്‍ എന്റെ പേജിലേക്ക് വരികയും, എന്നെ തെറി വിളിക്കുകയും ചെയ്യുമെന്നത് ഉറപ്പാണ്’ എന്നും രമേശ് പിഷാരടി പറഞ്ഞു.

Vijayasree Vijayasree :