അച്ഛന്റെ ചികിത്സയ്ക്കായി ലണ്ടനില്‍ നിന്നും ഒന്നര ലക്ഷത്തോളം വില വരുന്ന മരുന്ന് വരുത്തിച്ചു, 90 ശതമാനം സ്വത്തുക്കളും വിറ്റുവെന്നും സാജന്‍ സൂര്യ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സാജന്‍ സൂര്യ. കഴിഞ്ഞ ദിവസം നടന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ അഭിനയിക്കുന്ന ജീവിത നൗക എന്ന സീരിയലിലെ കഥാപാത്രം അനുഭവിക്കുന്നത് ഒക്കെ തന്റെ യഥാര്‍ത്ഥ ജീവിതത്തിലും സംഭവിച്ചതാണെന്നായിരുന്നു സാജന്‍ കുറിച്ചത്. ജനിച്ച് വളര്‍ന്ന വീട് വേദനയോട് വിട്ടു പോകേണ്ടി വന്നു എന്നും സാജന്‍ കുറിപ്പില്‍ പങ്കുവെച്ചിരുന്നു.

കുറിപ്പ് ശ്രദ്ധേയമായതോടെ താരത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കും തക്കതായ മറുപടിയും സാജന്‍ നല്‍കിയിട്ടുണ്ട്. ഇത്തരക്കാര്‍ താന്‍ എഴുതിയത് കൃത്യമായി വായിക്കാതെയും മനസിലാക്കാത്തതും എന്തുകൊണ്ടാണെന്ന് സാജന്‍ ചോദിക്കുന്നു. ഇവനൊക്കെ ധൂര്‍ത്തടിച്ചിട്ടാണ് ഇങ്ങനെയായത്, ഇതൊക്കെ ചുമ്മാ പറയുന്നതാണ്, സര്‍ക്കാര്‍ ജോലിയുണ്ടല്ലോ പിന്നെന്താ കുഴപ്പം എന്നൊക്കെയാണ് പലരും ചോദിക്കുന്നത്.

അവരാരും എന്താണ് താന്‍ എഴുതിയിരിക്കുന്നതെന്നു കൃത്യമായി വായിക്കാതെയും മനസ്സിലാക്കാതെയുമാണ് വിമര്‍ശിക്കുന്നത് എന്നാണ് സാജന്‍ പറയുന്നത്. സെക്രട്ടറിയേറ്റില്‍ ജോലി ഉണ്ടായിരുന്ന അച്ഛന്‍ സര്‍വീസിലിരിക്കെയാണ് മരിച്ചത്. അല്‍ഷിമേര്‍സ് ആയിരുന്നു. ബംഗ്ലൂരുവില്‍ കൊണ്ടു പോയി സര്‍ജറി ഒക്കെ നടത്തി.

ലണ്ടനില്‍ നിന്നും ഒന്നര ലക്ഷത്തോളം വില വരുന്ന മരുന്ന് വരുത്തിച്ചു. 90 ശതമാനം സ്വത്തുക്കളും ചികിത്സയ്ക്കായി വിറ്റു. ബാക്കി വന്നതില്‍ അഞ്ചു ശതമാനം നാടക കമ്പനിക്കു വേണ്ടി താനും കടത്തിലാക്കി. പലതും വിറ്റു. കുറച്ച് പണയം വച്ചു. ഒടുവില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റില്ലെന്നായപ്പോഴാണ് ജനിച്ചു വളര്‍ന്ന വീട് വിറ്റ് കടങ്ങളെല്ലാം വീട്ടിയത്. അവശേഷിച്ച സ്വത്ത് ആ കിടപ്പാടം മാത്രമായിരുന്നു. ആ അനുഭവത്തെക്കുറിച്ചാണ് ഫെയ്സ്ബുക്കില്‍ എഴുതിയിരിക്കുന്നത് എന്നാണ് സാജന്‍ ഇപ്പോള്‍ പറയുന്നത്.

Vijayasree Vijayasree :