‘സോഷ്യല്‍ സ്റ്റാറ്റസ് നോക്കി പീഡനങ്ങളെ അളക്കുവാനുള്ള അളവുകോല്‍ നിയമപാലകര്‍ കണ്ടുപിടിക്കാന്‍ പാടില്ല’, കുറ്റകൃത്യം ചെയ്തത് ഏത് ‘വൈറ്റ് കോളര്‍ ഗോവിന്ദച്ചാമിമാര്‍’ ആയാലും ശിക്ഷിക്കപ്പെടണം; ഈ പോരാട്ടത്തില്‍ ‘പ്രിയനടി ഭാവനക്കൊപ്പം’

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നടിയ്ക്ക് നീതി ലഭിക്കുന്നത് വരെ കൂടെ നില്‍ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. ജസ്റ്റിസ് ഫോര്‍ ഭാവന ക്യാമ്പയിന്‍ ഏറ്റെടുക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ എസ് നുസൂര്‍ പറഞ്ഞു. വ്യക്തിപരമായും സംഘടനാപരമായും എന്തൊക്കെ ചെയ്യുവാന്‍ കഴിയും എന്നതിനെപ്പറ്റി സഹപ്രവര്‍ത്തകരുമായി കൂടിയാലോചിക്കേണ്ടതായുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,

നടി ആക്രമിക്കപ്പെട്ട സംഭവം നീതിപുലരും വരെ അവരോടൊപ്പമേ നിലകൊള്ളാനാകൂ. വ്യക്തിപരമായും സംഘടനാപരമായും എന്തൊക്കെ ചെയ്യുവാന്‍ കഴിയും എന്നതിനെപ്പറ്റി സഹപ്രവര്‍ത്തകരുമായി കൂടിയാലോചിക്കേണ്ടതായുണ്ട്. ഈ സംഭവം പുറം ലോകം അറിയുന്നത് തന്നെ ‘നിലപാടുകളുടെ രാജകുമാരന്‍’എന്ന് ചെറുപ്പക്കാര്‍ പറയുന്ന മണ്മറഞ്ഞു പോയ നേതാവ് പി ടി തോമസ് ഉള്ളതുകൊണ്ട് തന്നെയാണ്.

അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ നടിയോടൊപ്പം ന്യായവും ഉണ്ട് എന്ന് വിശ്വസിക്കുന്നു. ഇതില്‍ പ്രതികരിക്കണമോ എന്ന് പലപ്രാവശ്യം ആലോചിച്ചതാണ്.ഇത് നമ്മളെ ബാധിക്കുന്ന കാര്യമല്ല എന്ന തോന്നലാണ് ഇതുവരെ ഉണ്ടായിരുന്നത്. പക്ഷെ ഇപ്പോള്‍ പ്രതികരിക്കുന്നത് കുറ്റകൃത്യം ചെയ്തത് ഏത് ‘വൈറ്റ് കോളര്‍ ഗോവിന്ദച്ചാമിമാര്‍’ ആയാലും ശിക്ഷിക്കപ്പെടണം എന്നതുകൊണ്ട് തന്നെയാണ്.

അത് ഒരു ഉത്തരവാദിത്തപ്പെട്ട യുവജനസംഘടന നേതാവിന്റെ നട്ടെല്ലുറപ്പോടെയുള്ള കാഴ്ചപ്പാട് തന്നെയാണ്. മൊഴികൊടുക്കാന്‍ പോയ പി ടി തോമസിന്റെ കാറിനെ അപകടപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് നമ്മളൊക്കെ വളരെ നിസ്സാരമാകാം. പക്ഷെ യുവജനശക്തി ചെറുതല്ല എന്ന് മനസിലാക്കണം.

ചില പോലീസ് ഉദ്യോഗസ്ഥര്‍ , നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ , ഭരണ പ്രതിപക്ഷബന്ധങ്ങള്‍ അവരൊക്കെ വിളിപ്പുറത്തുണ്ടെന്ന് കരുതി നിയമപാലകരെപ്പോലും അപായപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ കൊടും കുറ്റവാളികളാണ്. എത്രയോ നല്ല നല്ല കഥാപാത്രങ്ങളിലൂടെ മനസ്സില്‍ കയറിക്കൂടിയവരുടെ തനിനിറം പുറത്തുവരുമ്പോള്‍ അത് കണ്ടില്ല എന്ന് നടിക്കാന്‍ കഴിയില്ല.

‘സോഷ്യല്‍ സ്റ്റാറ്റസ് നോക്കി പീഡനങ്ങളെ അളക്കുവാനുള്ള അളവുകോല്‍ നിയമപാലകര്‍ കണ്ടുപിടിക്കാന്‍ പാടില്ല’ എന്നുള്ളതുകൊണ്ട് തന്നെയാണ് ഈ നിലപാട് സ്വീകരിക്കുന്നതും.എന്ത് കൊണ്ട് സാംസ്‌കാരികനായകര്‍, രാഷ്ട്രീയ ലോകം അവരൊന്നും പ്രതികരിക്കുന്നില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നു. ഈ പോരാട്ടത്തില്‍ അതിജീവിതക്കൊപ്പം…. അല്ല, ‘പ്രിയനടി ഭാവനക്കൊപ്പം’.. നിലകൊള്ളാന്‍ തന്നെയാണ് തീരുമാനം.

Vijayasree Vijayasree :