11,161 വീഡിയോകള്‍ വീണ്ടെടുത്ത് ക്രൈംബ്രാഞ്ച്; കൂടുതല്‍ തെളിവുകളുമായി ക്രൈംബ്രാഞ്ച്

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതിനോടകം തന്നെ നിരവധി തെളിവുകളാണ് ലഭിച്ചത്. പുതിയ തെളിവുകള്‍ കണ്ട് കിട്ടിയതിന് പിന്നാലെ തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയപരിധി ഏപ്രില്‍ 15 ന് അവസാനിക്കുകയും ചെയ്തു. ഇതോടെ അന്വേഷണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് പോലീസ്. ഇനി ഏപ്രില്‍ 18 നാണ് തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കേണ്ടത്. അതിനിടെ കോടതിയില്‍ നിര്‍ണായകമായ പല വിവരങ്ങളും സമര്‍പ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം നടന്നത്. നിരവധി പേരെ ഇതിനിടയില്‍ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. ലഭിച്ച പുതിയ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും മൂന്ന് പേരും ഹാജരായിട്ടില്ല. കാവ്യയെ ചോദ്യം ചെയ്യുന്ന സ്ഥലവുമായി ബന്ധപ്പെട്ടാണ് ഇതൂകൂടാതെ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്ന സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ കൂട്ടുനിന്ന രണ്ട് അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന ആവശ്യവും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.

കസ്റ്റഡിയില്‍ സൂക്ഷിച്ച ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൈവശപ്പെടുത്തിയത് സംബന്ധിച്ചുള്ള വിവരങ്ങള്‍ എത്രയും പെട്ടെന്ന് തന്നെ വിശദമായി കോടതിയെ അറിയിക്കണമെന്ന നിയമോപദേശമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്നതാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ലഭ്യമായ തെളിവുകള്‍ രേഖകളാക്കി മാറ്റാന്‍ സമയം അനുവദിക്കണമെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.

തുടരന്വേഷണത്തില്‍ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും പോലീസ് അവകാശപ്പെടുന്നു.ഇവയില്‍ ചില ഓഡിയോ സംഭാഷണങ്ങള്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യയ്ക്ക് പങ്കുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കുന്ന ഓഡിയോകളാണ് ഇവയെന്നാണ് പോലീസ് അവകാശപ്പെടുന്നത്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഓഡിയോകളും ഇക്കൂട്ടത്തില്‍ ഉണ്ടെന്നും പോലീസ് പറയുന്നുണ്ട്. ദിലീപിന്റേയും പ്രതികളുടേയും ആറ് ഫോണുകളില്‍ നിന്നും നിരവധി വീഡിയോകള്‍ പോലീസ് വീണ്ടെടുത്തിട്ടുണ്ട്.

ഏകദേശം 11161 വീഡിയോകള്‍ വീണ്ടെടുത്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇവയില്‍ തന്നെ 6,682 വീഡിയോകള്‍ ഇനിയും പരിശോധിക്കാനായി ബാക്കിയുണ്ട്. ശബ്ദ സന്ദേശങ്ങളില്‍ 11,238 എണ്ണ പരിശോധിച്ചിട്ടുണ്ട്. ഏകദേശ പത്തായിരത്തോളം ഓഡിയോ ക്ലിപ്പുകളാണ് പരിശോധിക്കന്‍ ബാക്കിയുള്ളതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. പരിശോധിക്കാന്‍ ബാക്കിയുള്ള അറുപതിനായിരത്തോളം ചിത്രങ്ങളും 779 ഓളം രേഖകളും ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടരന്വേഷണത്തില്‍ അതിജീവിതയോട് ദിലീപിന് വൈരാഗ്യം ഉണ്ടാകാനുണ്ടായ സാഹചര്യം ഉള്‍പ്പെടെ വീണ്ടും അന്വേഷണ സംഘം പരിശോധിച്ചേക്കും. കൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോ പരിപാടിക്കിടയില്‍ ഉണ്ടായ ചില സംഭവങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങളും വിവരങ്ങളും പോലീസ് തേടും. കേസില്‍ കൂറുമാറിയ സാക്ഷികളെ ആവശ്യമെങ്കില്‍ വീണ്ടു വിളിച്ച് വരുത്തിയേക്കും.

അതിനിടെ ഏത് ദിവസം ഹാജരാകാമെന്ന് കാണിച്ച് ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാഡും ക്രൈംബ്രാഞ്ചിന് മറുപടി നല്‍കിയിട്ടുണ്ട്. ഇരവരേയും ഉടന്‍ തന്നെ ചോദ്യം ചെയ്‌തേക്കും. അതേസമയം കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് വൈകിയേക്കുമെന്നാണ് സൂചന. കാവ്യാ മാധവനെ പ്രതി ചേര്‍ക്കണോയെന്ന കാര്യം പോലീസ് പരിഗണിച്ചേക്കും. അതേസമയം കുറച്ച് കൂടി കാത്തിരുന്ന ശേഷമാകും അന്വേഷണ സംഘത്തിന്റെ നടപടി.

Vijayasree Vijayasree :