കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലുള്ള ഓഡിയോ പുറത്തെത്തിയത്. ഇതിന് പിന്നാലെ കേസിലെ നിര്‍ണായക ചോദ്യം ചെയ്യല്‍ എന്ന നിലയില്‍ കാവ്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുവെങ്കിലും കാവ്യ ഇതുവരെയും ഹാജരായിട്ടില്ല. കാവ്യമാധവനെ കഴിഞ്ഞ തിങ്കളാഴ്ച ചോദ്യം ചെയ്യാനാണ് ആദ്യം ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. കാവ്യ തടസം അറിയിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ചത്തേയ്ക്ക് മാറ്റി. എന്നാല്‍ ബുധനാഴ്ച ചോദ്യം ചെയ്യല്‍ നടന്നില്ല. അടുത്ത തിങ്കളാഴ്ചയ്ക്ക് ശേഷമേ ഇനി ചോദ്യം ചെയ്യലുണ്ടാകു എന്നാണ് ഏറ്റവും പുതിയ വിവരം.
ചോദ്യം ചെയ്യുന്ന സ്ഥലത്തിന്റെ കാര്യത്തില്‍ ഇതിനകം തീരുമാനമുണ്ടാകും. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വച്ച് ചോദ്യം ചെയ്യാമെന്നാണ് കാവ്യ മാധവന്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. മറ്റൊരു സ്ഥലത്തേയ്ക്കും താനില്ലെന്നും അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഇവിടെയെത്തി ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘത്തിന് ചില തടസങ്ങളുണ്ട്. ഇരുവിഭാഗത്തിനും സാധ്യമായ സ്ഥലം അറിയിക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ കാവ്യയെ ചോദ്യം ചെയ്യുന്നത് നീണ്ടു പോകുന്ന പശ്ചാത്തലത്തില്‍ പ്രതികണവുമായം രംഗത്തെത്തിയിരിക്കുകയാണ് റിട്ട.എസ്പി ജോര്‍ജ് ജോസഫ്.
കാവ്യ അടുത്ത മൂന്ന് നാല് ദിവസത്തേയ്ക്ക് രംഗത്ത്ത വരാനുള്ള സാധ്യത കുറവാണ്. ആശുപത്രിയില്‍ അഡ്മിറ്റ് ആകുവാനോ ഐസിയുവില്‍ തന്നെ അഡ്മിറ്റ് ആകുവാനോ ഉള്ള സാധ്യതയാണ് ഏറെ. അതുകൊണ്ട് കാവ്യയെ ഇനി അറസ്റ്റ് ചെയ്യുക. അറസ്റ്റ് ചെയ്ത് 24 മണിക്കൂര്‍ കസ്റ്റഡിയില്‍ വെയ്ക്കാം. കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യാം. ആവശ്യമുള്ള തെളിവുകള്‍ ശേഖരിക്കാം. അതിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ആപ്ലിക്കേഷന്‍ കൊടുത്ത് അവരെ നാലോ അഞ്ചോ ആറോ ദിവസം പോലീസ് കസ്റ്റഡിയിലേയ്ക്ക് ആവശ്യപ്പെടാം.
എന്നാല്‍ ഇതുവരെയും കാവ്യ സാക്ഷി പട്ടികയിലാണ് നില്‍ക്കുന്നത് എന്നതിനാല്‍ തന്നെ മുന്‍കൂര്‍ ജാമ്യത്തിന് അവര്‍ പോയിട്ടില്ല. ഇനി കോടതികള്‍ അവധിയായതിനാല്‍ തിങ്കളാഴ്ച വരെ ഏതെങ്കിലും ആശുപത്രിയില്‍ അഡ്മിറ്റ് ആകാം. തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് ഈ കാര്യത്തില്‍ പോലീസിന് വീഴ്ച പറ്റി എന്ന് പറയുന്നില്ല എങ്കിലും ഇത്തരത്തിലൊരു സമീപനം സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ജോര്‍ജ് ജോസഫ് പറയുന്നത്.
പത്മസരോവരത്ത് വെച്ച് ചോദ്യം ചെയ്യുമ്പോള്‍ പല പരിമിതികളുമുണ്ട്. പ്രൊജക്ടര്‍ ഉപയോഗിച്ചു ഡിജിറ്റല്‍ തെളിവുകളും ദൃശ്യങ്ങളും ശബ്ദരേഖകളും കാണിച്ചും കേള്‍പ്പിച്ചുമാണു കാവ്യയെ ചോദ്യം ചെയ്യേണ്ടിയിരുന്നത്. കാവ്യയുടെ മൊഴികള്‍ ക്യാമറകളില്‍ പകര്‍ത്തുകയും വേണം. ഇതിനുള്ള സാങ്കേതിക സൗകര്യം കാവ്യ താമസിക്കുന്ന ആലുവയിലെ പത്മസരോവരം വീട്ടിലില്ല
വേറെ പല കാര്യങ്ങളും അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. മറ്റു കേസുകളിലെ സാക്ഷികളില്‍ നിന്നു വ്യത്യസ്തമായി കാവ്യാ മാധവന്‍ താമസിക്കുന്നതു കേസിലെ മുഖ്യപ്രതിയുടെ വീട്ടില്‍ തന്നെയാണ്. പ്രതിയുടെ വീട്ടില്‍ വച്ചു സാക്ഷിയെ ചോദ്യം ചെയ്യുകയെന്ന അനൗചിത്യവും അന്വേഷണ സംഘം പരിഗണിക്കുന്നുണ്ട്. കേസിലെ മറ്റൊരു സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്ര കുമാറിനൊപ്പം കാവ്യയെ ചോദ്യം ചെയ്യേണ്ടി വരുന്ന സാഹചര്യവും അന്വേഷണ സംഘം മുന്നില്‍ കാണുന്നുണ്ട്.
ദിലീപും കാവ്യയും താമസിക്കുന്ന വീട്ടിലെത്താനുള്ള അസൗകര്യം ബാലചന്ദ്രകുമാറും അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കാവ്യയ്ക്കു പുതിയ നോട്ടിസ് നല്‍കി ആലുവ പൊലീസ് ക്ലബ്ബില്‍ തന്നെ വിളിച്ചു വരുത്താനുള്ള സാധ്യത ആരായാന്‍ അന്വേഷണ സംഘം നിയമോപദേശം തേടി.
പുതിയ നോട്ടീസ് നല്‍കി വന്നില്ലെങ്കില്‍ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെ കടുത്ത നടപടികളും ക്രൈംബ്രാഞ്ചിന് മുന്നിലുണ്ട്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജിന്റെ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ സംശയത്തിന്റെ നിഴലിലായ കാവ്യയ്ക്കു ക്രിമിനല്‍ നടപടിക്രമം 41എ പ്രകാരം പുതിയ നോട്ടിസ് നല്‍കിയാല്‍ അന്വേഷണ സംഘം ആവശ്യപ്പെടുന്ന സ്ഥലത്തു ഹാജരാകേണ്ടി വരും. പ്രതിയാക്കിയിട്ടില്ലെങ്കിലും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവര്‍ക്കു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നല്‍കുന്ന നോട്ടിസാണു സിആര്‍പിസി 41എ.
കുരുക്കായത് ക്രൈംബ്രാഞ്ച് നല്‍കിയ നോട്ടീസാണ്. നിലവില്‍ സാക്ഷികള്‍ക്കു നല്‍കുന്ന സിആര്‍പിസി 160ാം വകുപ്പു പ്രകാരമുള്ള നോട്ടിസാണു കാവ്യയ്ക്കു നല്‍കിയിട്ടുള്ളത്. ഇത്തരം നോട്ടിസ് ലഭിക്കുന്ന സ്ത്രീകളെ അവരുടെ താമസസ്ഥലത്തു ചോദ്യം ചെയ്യണമെന്നാണു നിയമവ്യവസ്ഥ. ഇക്കാര്യത്തില്‍ വ്യക്തമായ നിയമോപദേശം ലഭിച്ച ശേഷം നോട്ടിസിന്റെ സ്വഭാവം മാറ്റുന്ന കാര്യം അന്വേഷണ സംഘം പരിഗണിക്കും. കേസില്‍ ഇന്നലെ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടിസ് ലഭിച്ചിരുന്ന ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജും അഭിഭാഷകര്‍ വഴി അസൗകര്യം അറിയിച്ചു.