വിവാദങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കുമൊടുവില്‍ വിവാഹം.., വീണ്ടും വിവാദം.., ജയില്‍ വാസം; ദിലീപ്- കാവ്യ വിവാഹവും വിവാദവും സോഷ്യല്‍ മീഡയയില്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക ദിവസങ്ങള്‍ കടന്ന് പോകുമ്പോള്‍ ഇതിനോടകം തന്നെ നിരവധി തെളിവുകളാണ് പുറത്തെത്തുന്നത്. കേസില്‍ ദിലീപിനും കാവ്യയ്ക്കും പങ്കുള്ളതായിട്ടുള്ള വിവരങ്ങള്‍ പുറത്തെത്തിയതോടെ ഞെട്ടല്‍ മാറാത്ത അവസ്ഥയിലാണ് കേരളക്കര. തങ്ങളുടെ ജനപ്രിയ നായകന്‍ ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്യുമോ എന്നായിരുന്നു എല്ലാവരുടെയും സംശയം. എന്നാല്‍ തെളിവുകള്‍ ഓരോന്നും പുറത്തെത്തുമ്പോള്‍ ഇനിയും പല മുഖംമൂടികളും അഴിഞ്ഞു വീഴുമെന്നാണ് കരുതേണ്ടത്.

ഈ വേളയില്‍ ദിലീപും കാവ്യമാധവനും പ്രണയവും വിവാഹവും ജയില്‍വാസവുമെല്ലാം തന്നെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുകയാണ്. ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച കാവ്യ മാധവന്‍, ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലൂടെയാണ് നായികയായി എത്തുന്നത്.

ഈ ചിത്രത്തില്‍ ദിലീപായിരുന്നു നായകന്‍. ഈ ജോഡി ഹിറ്റായതോടെ ഒട്ടേറെ സിനിമകളില്‍ ഇരുവരും നായികാ നായകന്മാരായി അഭിനയിച്ചു. ദിലീപിനൊപ്പം ചേര്‍ന്ന സിനിമകള്‍ ഭൂരിഭാഗവും ജനം ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെ കാവ്യ മാധവനും ദിലീപും വിവാഹിതരാവാന്‍ പോവുകയാണ്, ഇരുവരും പ്രണയത്തിലാണ് എന്നിങ്ങനെയുള്ള ഒട്ടേറെ വാര്‍ത്തകളും മലയാള സിനിമ മേഖലയില്‍ ഉയര്‍ന്നുവന്നു.

ഇരുവരും തമ്മിലുള്ള സ്‌ക്രീനിലെ കെമിസ്ട്രി കണ്ട് താരങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്തയും പറഞ്ഞ്. പിന്നാലെ 2009 ല്‍ കാവ്യ വേറെ വിവാഹം കഴിച്ചെങ്കിലും 2010 ല്‍ ആ ബന്ധം വേര്‍പിരിഞ്ഞു. ഇതിനിടെ 17 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2015 ല്‍ ദിലീപും മഞ്ജു വാര്യരും വേര്‍പിരിയുകയും ചെയ്തു. ഒടുവില്‍ മാധ്യമങ്ങള്‍ക്കോ സിനിമയിലെ സുഹൃത്തുക്കള്‍ക്കോ യാതൊരുവിധ സൂചനയും നല്‍കാതെ 2016 നവംബര്‍ ഇരുപ്പത്തിയഞ്ചിന് കാവ്യയും ദിലീപും വിവാഹിതരാകുകയായിരുന്നു.

വിവാഹ വേഷത്തില്‍ അണിഞ്ഞൊരുങ്ങി വന്നതിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു താരങ്ങള്‍. കുറച്ച് കാലങ്ങളായി തന്റെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന പെണ്‍കുട്ടിയെ തന്നെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണെന്നാണ് ദിലീപ് പറഞ്ഞത്. മഞ്ജുവുമായുള്ള വിവാഹ മോചനത്തിന് ശേഷം മകള്‍ മീനാക്ഷി സമ്മതം അറിയിച്ചതോടെയാണ് ദിലീപ് കാവ്യയെ വിവാഹം കഴിച്ചത് എന്നാണ് താരം പറഞ്ഞത്.

വിവാഹം കഴിഞ്ഞതിന് പിന്നാലെ അടിക്കടി വിവാദങ്ങളാണ് താരങ്ങളെ തേടി എത്തിയത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് മാസങ്ങളോളം ജയിലില്‍ കഴിയേണ്ടി വരികയും ചെയ്തിരുന്നു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 2017 ജൂലൈ 10-ന് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തു. പിന്നീട് നാലുതവണ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും അപ്പോഴെല്ലാം തള്ളിപ്പോയി. ഒടുവില്‍ ഒക്ടോബര്‍ 3-ന് ഹൈക്കോടതിയില്‍ നിന്ന് സോപാധിക ജാമ്യം നേടി.

വര്‍ഷങ്ങള്‍ക്ക് ഇപ്പുറം സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ എത്തിയതോടെയാണ് കേസ് മറ്റൊരു തലത്തിലേയ്ക്ക് സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം കേസില്‍ കാവ്യയ്ക്കും പങ്കുണ്ടെന്ന വാര്‍ത്തകള്‍ വന്നതോടെ കാര്യം കൂടുതല്‍ ഗുരുതരമായിരിക്കുകയാണ്. താനുമായി പിണങ്ങിയ സുഹൃത്തുക്കള്‍ക്കു കൊടുക്കാന്‍ കാവ്യ വച്ചിരുന്ന പണിയായിരുന്നു ഇതെന്ന് ശബ്ദരേഖയില്‍ പറയുന്നു. സംഭവശേഷം ദിലീപ് അത് ഏറ്റെടുക്കുകയായിരുന്നുവെന്നും ഇരുവരും പറയുന്നു. ഇതിന് പിന്നാലെ കാവ്യയെ ചോദ്യം ചെയ്യുന്നതിനായി ഒരുങ്ങുകയാണ് അന്വേഷണ സംഘം.

പുറത്തുവന്ന ശബ്ദരേഖ ഉള്‍പ്പെടെയുള്ള തെളിവുകളെ സംഭവുമായി ബന്ധപ്പെടുത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞാല്‍ പ്രതിപ്പട്ടികയിലേക്കും കാവ്യ എത്തിയേക്കാം. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കുമോയെന്നാണ് ഇനി അറിയേണ്ടത്. എന്തായാലും ദിലീപും കുടുംബവും പത്മസരോവരത്തില്‍ കടുത്ത പ്രാര്‍ത്ഥനയിലാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നേരത്തെ കാവ്യയുടെ ലക്ഷ്യയെന്ന സ്ഥാപനത്തിലേയ്ക്ക് പള്‍സര്‍ സുനി നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കൊണ്ടെത്തിച്ചെന്നും ബാലചന്ദ്രകുമാറിന്റെ സാന്നിധ്യത്തില്‍ കാവ്യയും വ്യവസായി ശരത്തും തമ്മില്‍ നടത്തിയ സംഭാഷണവും ഉള്‍പ്പെടെ കുരുക്കാകും.

അതിനിടെ, നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന വധഗൂഢാലോചനാക്കേസില്‍ ദിലിപീന്റെ അഭിഭാഷകര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വേണ്ടിയുള്ള നോട്ടീസ് ക്രൈംബ്രാഞ്ച് ഇന്ന് നല്‍കും. അഡ്വ ഫിലിപ് ടി.വര്‍ഗീസ്, അഡ്വ സുജേഷ് മേനോന്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കുക. ദിലീപിന്റെ ഫോണിലെ സുപ്രധാന തെളിവ് രേഖകള്‍ നശിപ്പിക്കാന്‍ അഭിഭാഷകര്‍ കൂട്ടുനിന്നെന്നാണ് ആരോപണം. ഇവര്‍ പറഞ്ഞിട്ടാണ് ദിലീപിന്റെ ഫോണിലെ ചിത്രങ്ങളും രേഖകളും ഇല്ലാതാക്കിയതെന്നാണ് അറസ്റ്റിലായ സൈബര്‍ ഹാക്കര്‍ സായി ശങ്കര്‍ മൊഴി നല്‍കിയിരിക്കുന്നത്.

കേസിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തില്‍ ദിലീപിന്റെ മൂന്ന് അഭിഭാഷകര്‍ക്ക് കേരള ബാര്‍ കൗസില്‍ നോട്ടീസ് നല്‍കിയിട്ടുമുണ്ട്. അതിജീവിത നല്‍കി പരാതിയിലാണ് നടപടി. സീനിയര്‍ അഭിഭാഷകനായ ബി രാമന്‍ പിള്ള, ഫിലിപ് ടി വര്‍ഗീസ്, സുജേഷ് മോനോന്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. നടിയുടെ ആരോപണത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. വിചാരണ നടക്കുന്ന കേസില്‍ 20 സാക്ഷികളെ അഭിഭാഷകന്‍ ഇടപെട്ട് കൂറ് മാറ്റിയെന്നും കോടതിയെ സഹായിക്കണ്ട അഭിഭാഷകനില്‍ നിന്ന് നീതി തടയുന്ന പ്രവര്‍ത്തിയാണുണ്ടായതെന്നും നടിയുടെ പരാതിയിലുണ്ട്.

Vijayasree Vijayasree :