കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജയറാം. ജയറാം പാർവതി ദമ്പതികൾ മലയാള സിനിമയുടെ ഐശ്വര്യമാണ്. 1992 സെപ്റ്റംബർ 7 നാണ് ജയറാം പാർവതിയെ വിവാഹം ചെയ്തത്. അന്ന് സൂപ്പർ താരമായി തിളങ്ങുകയായിരുന്നു പാർവതി. 1988 ൽ അപരൻ എന്ന ആദ്യ ചിത്രത്തിൽ അഭിനയിക്കാൻ എത്തുമ്പോഴാണ് പാർവതിയെ ജയറാം പരിചയപ്പെടുന്നത്. അപരനിൽ ജയറാമിന്റെ സഹോദരിയായിരുന്നു പാർവതി. പിന്നീട് ഇവർ പ്രണയത്തിലായി. രഹസ്യമായി കൊണ്ടു നടന്ന ആ പ്രണയം പുറം ലോകത്തെത്തിച്ചത് ശ്രീനിവാസനാണ്.
ഒരു ചെണ്ട വിദ്വാന്‍ കൂടിയാണ് ജയറാം. അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങള്‍ ജയറാമിനെ കൂടുതല്‍ ജനശ്രദ്ധേയനാക്കി. 2011ല്‍ രാജ്യം പത്മശ്രീ ബഹുമതി നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.
ജയറാം തന്റെ സിനിമാ വിശേഷങ്ങളെ കുറിച്ചും നടിയും ഭാര്യയുമായ പാര്‍വതിയെ കുറിച്ചുമെല്ലാം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജോണ്‍ ബ്രിട്ടാസ് അവതാരകനായ ജെ.ബി ജംഗ്ഷനിലാണ് താരം മനസുതുറക്കുന്നത്.‘പാര്‍വതിയുടെ എല്ലാ സ്വഭാവവും മക്കള്‍ക്ക് ഇഷ്ടമാണ്. ഇനി മക്കള്‍ക്ക് പാര്‍വതിയുടെ ഈ സ്വഭാവം ഉണ്ടാവരുത് എന്നാഗ്രഹിച്ച കാര്യമെന്ന് പറയുന്നത്. വല്ലപ്പോഴും മുറുക്കുന്ന ശീലമുണ്ട്, അശ്വതിയുടെ അമ്മ മുറുക്കും, എപ്പോഴുമില്ല. വല്ലപ്പോഴും ഒളിച്ച് ഒന്ന് മുറുക്കിക്കൊട്ടേ എന്ന് എന്റടുത്ത് വന്ന് ചോദിക്കും.
കല്യാണത്തിനും മറ്റും പോവുമ്പോള്‍ അവിടെ വെറ്റിലയുണ്ടാവും, ഒരെണ്ണം എടുത്ത് തരാമോ എന്ന് എന്റടുത്ത് ചോദിക്കും. വൃത്തിക്കെടാണ് എടുക്കരുതെന്ന് ഞാന്‍ പറഞ്ഞാല്‍ ഒരെണ്ണം മാത്രമെന്ന് പറയും. പിന്നെ അത് കഴിഞ്ഞാല്‍ തീര്‍ന്നു. വര്‍ഷത്തില്‍ നാലോ അഞ്ചോ തവണയെ ഉണ്ടാവുകയുള്ളു. എങ്കിലും അതൊരു വൃത്തികെട്ട സ്വഭാവമാണ് അനുകരിക്കരുതെന്ന് പിള്ളേരോട് ഞാന്‍ എപ്പോഴുംപറയും,’ ജയറാം പറയുന്നു.
ചെണ്ടയോ ആനയോ ഇതില്‍ ഏതെങ്കിലും ഒരെണ്ണം തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഏതെടുക്കുമെന്ന അവതാരകന്റെ ചോദ്യത്തിന് ചെണ്ടയെന്നാണ് ജയറാം പറയുന്നത്. മുണ്ട് അല്ലംങ്കില്‍ ജീന്‍സാണെങ്കില്‍ മുണ്ട്. അടുത്തത് മോഹന്‍ലാലോ മമ്മൂട്ടിയോ എന്ന ചോദ്യത്തിന് അത് കുഴപ്പിക്കുന്ന ചോദ്യമാണെന്ന് ജയറാം പറയുന്നു. ഇത് കാണുന്ന മമ്മൂക്കയ്ക്ക് അറിയാം ഞാന്‍ ഏത് പേരാണ് പറയുകയെന്ന്. അതുകൊണ്ടൊരു മാറ്റം വരുത്തിക്കൊണ്ട് ലാലേട്ടന്റെ പേര് പറയുന്നുവെന്ന് ജയറാം ഉത്തരം നല്‍കി.’
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകള്‍’ ആണ് ജയറാമിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അഞ്ച് വര്‍ഷത്തിന് ശേഷം മീരാ ജാസ്മിന്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നുവെന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.