മലയാളികളുടെ പ്രിയ നായികമാരില്‍ ഒരാളാണ് ജയഭാരതി. താരത്തിന്റെ വിശേഷങ്ങളെല്ലാം അറിയാന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ ജയഭാരതിയെ കുറിച്ച് കലൂര്‍ ഡെന്നിസ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ചിത്രപൗര്‍ണമി സിനിമാവാരിക തുടങ്ങുന്ന സമയമായിരുന്നു. അതിന്റെ ജോലികളുമായി ഓടി നടക്കുമ്പോഴാണ് ഒരു എക്‌സ്‌ക്ലൂസീവായ വാര്‍ത്ത കിട്ടുന്നത്. പ്രശസ്ത നായകനാടന്‍ വിന്‍സന്റും ജയഭാരതിയുടെ അനുജത്തിയും തമ്മില്‍ വിവാഹിതരാവുന്നു എന്നതായിരുന്നു ആ വാര്‍ത്ത.
ഞങ്ങളുടെ സുഹൃത്തും സാഹിത്യകാരനും, പത്രപ്രവര്‍ത്തനുമൊക്കെയായ വിജയന്‍ കരോട്ടാണ് ആ വാര്‍ത്ത അയച്ചു തന്നത്. മറ്റു വാരികകളില്‍ വരുന്നതിനു മുന്‍പു തന്നെ ഫ്രണ്ട് പേജില്‍ തന്നെ ഞങ്ങളതു കൊടുക്കുകയും ചെയ്തു. മറ്റാര്‍ക്കും കിട്ടാത്ത ആ വാര്‍ത്ത് എവിടുന്നു കിട്ടിയെന്ന ചര്‍ച്ചയായിരുന്നു അന്ന് സിനിമാ ലോകത്തു നടന്നത്. ആ വാര്‍ത്ത വന്നു കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മദ്രാസില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു വക്കീല്‍ നോട്ടീസ് വന്നു. രജിസ്‌ട്രേഡ് ലെറ്ററാണ്.
ഞങ്ങളത് പൊട്ടിച്ചു വായിച്ചപ്പോഴാണ് പ്രശസ്ത നടിയായ ജയഭാരതിയുടെ വക്കീല്‍ നോട്ടീസാണെന്ന് മനസ്സിലായത്. ജയഭാരതിയുടെ അനിയത്തിയും സിനിമാ നടന്‍ വിന്‍സെന്റുമായുള്ള വ്യാജ വിവാഹവാര്‍ത്ത കൊടുത്തതിന്റെ പേരിലുള്ള വക്കീല്‍ നോട്ടീസായിരുന്നു അത്. ഒരു വിവാഹവാര്‍ത്ത വന്നതിന് എന്തിനാണ് ഇങ്ങനെ വക്കീല്‍ നോട്ടീസയക്കുന്നത്? അതുകൊണ്ടു തന്നെ അതത്ര സീരീയസ്സായി ഞങ്ങള്‍ എടുത്തില്ല.
മാസങ്ങള്‍ക്ക് ശേഷം കലിയുഗം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ജയഭാരതിയെ കണ്ടിരുന്നു. അന്ന് ഒപ്പം കെപിഎസി ലളിതയും ഉണ്ടായിരുന്നു. ഞാനും സെബാസ്റ്റ്യന്‍ പോളും ഉണ്ടായിരുന്നു. ഞങ്ങള്‍ അവരുടെ അടുത്തു ചെന്ന് സ്വയം പരിചയപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു. ജയഭാരതി പാലസ്സിന്റെ താഴത്തെ മുറിയിലേക്ക് പോകാനായി നടന്നപ്പോള്‍ ഞങ്ങള്‍ അടുത്തു ചെന്നു. ഞങ്ങളെ കണ്ടപ്പോള്‍ ജയഭാരതി അപരിചിത ഭാവത്തില്‍ നോക്കുന്നുണ്ട്.
ചിത്രപൗര്‍ണമി എന്നു കേട്ടപ്പോള്‍ ഭൂമികുലുക്കവും ഉരുള്‍പൊട്ടലും ഒന്നിച്ചുണ്ടാകുന്നതു പോലുള്ള ഒരു പ്രത്യേക സ്വരമാണവരില്‍ നിന്ന് ഉണ്ടായത്. അവര്‍ ദേഷ്യത്തില്‍ നടന്നുകൊണ്ടു എന്തൊക്കെയോ പറഞ്ഞു കൊണ്ടു മുറിയിലേയ്ക്ക് നടന്നു. ഞങ്ങള്‍ പിന്നാലെ പോയി. ഞങ്ങള്‍ മുറിയിലേക്ക് ചെല്ലുന്നതു കണ്ടപ്പോള്‍ അവര്‍ക്ക് ദേഷ്യം വന്നു. ഒരനുനയത്തില്‍ ഉണ്ടായ സത്യാവസ്ഥ ഞങ്ങള്‍ നിരത്തിയപ്പോള്‍ ജയഭാരതി അല്‍പം ഒന്നു തണുത്തു.
എന്നിട്ട് പറഞ്ഞു’എന്നെപ്പറ്റി നിങ്ങള്‍ എന്തു വേണമെങ്കിലും എഴുതിക്കോളൂ. ഞാനൊരു ആര്‍ട്ടിസ്റ്റായതുകൊണ്ടു അതു കേള്‍ക്കാന്‍ വിധിക്കപ്പെട്ടവളാണ്. പക്ഷേ വീട്ടിലിരിക്കുന്ന എന്റെ സിസ്റ്ററെക്കുറിച്ച് എഴുതാന്‍ നിങ്ങളോട് ആരാണ് പറഞ്ഞതാണ്. ഇങ്ങനെയുള്ള ഫേക്ക് ന്യൂസ് കിട്ടുമ്പോള്‍ നിങ്ങള്‍ എന്നെ വിളിച്ചു ചോദിക്കണം. അതൊന്നും ചോദിക്കാതെ ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കുന്ന വിധത്തിലുള്ള ഇങ്ങനെയുള്ള വാര്‍ത്തകള്‍ കൊടുക്കുന്നത് വളരെ തെറ്റാണ’്.
അവര്‍ പറഞ്ഞതില്‍ സത്യമുണ്ടെന്നു തോന്നിയപ്പോള്‍ തനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. ‘ഇങ്ങനെയുള്ള ഗോസിപ്പുകള്‍ പലതും വരും, എന്നെപ്പറ്റിയാണെങ്കില്‍ എന്നെ വിളിച്ചു ചോദിക്കണം. ഏതായാലും ഞാന്‍ ഇപ്പോള്‍ കേസിനൊന്നും പോകുന്നില്ല. അടുത്ത ലക്കത്തില്‍ തന്നെ നല്ലൊരു തിരുത്തു കൊടുത്താല്‍ മതി. ‘ എന്ന് ജയഭാരതി പറഞ്ഞു. ഈ സംഭവത്തോടെ പുതിയൊരു സൗഹൃദത്തിനു തുടക്കം കുറിക്കുക കൂടിയായിരുന്നു” എന്നും കലൂര്‍ ഡെന്നീസ് പറയുന്നു.