നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെയും പള്‍സര്‍ സുനിയെയും വീണ്ടും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നിക്കമെന്ന് വിവരം. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇതേ കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ആദ്യം ദിലീപിനെയും പിന്നീട് പള്‍സര്‍ സുനിയും അതിനു ശേഷം ഇരുവരെയും ഒന്നിച്ചിരുത്തിയും ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇത് കേസിന് ഏറെ നിര്‍ണായകമായേക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശ്വാസം.
കഴിഞ്ഞ ചോദ്യം ചെയ്യലില്‍ ദിലീപിനെയും ബാലചന്ദ്രകുമാറിനെയും ഒന്നിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്തിരുന്നത്. ഇതിനിടെ നടി കാവ്യാ മാധവന്റെ വോയിസ് ക്ലിപ്പ് ബാലചന്ദ്രകുമാര്‍ ദിലീപിന് മുമ്പാകെ അന്വേഷണ ഉദ്യോഗസ്ഥരെ കേള്‍പ്പിച്ചപ്പോള്‍ ദിലീപ് വിളറി വെളുത്തുവെന്നാണ് ബാലചന്ദ്രകുമാര്‍ തന്നെ ഒരു ചാനല്‍ പരിപാടിയ്ക്കിടെ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ എട്ടാം പ്രതിയായ ദിലീപിനെയും ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതോടെ പല കള്ളക്കളികളും പുറത്താകും എന്നും ദിലീപിന് വീണ്ടും വിളറി വെളുത്തിരിക്കേണ്ടി വരുമെന്നും തന്നെ പ്രതീക്ഷിക്കാം.
കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പള്‍സര്‍ സുനി ജയിലില്‍ നിന്നും ദിലീപിന് അയച്ച കത്ത് പുറത്തെത്തുന്നത്. ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ ആണ് കണ്ടെത്തിയിരിക്കുന്നത്. പള്‍സര്‍ സുനിയുടെ സഹ തടവുകാരന് കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്. 2018 മെയ് 7 നായിരുന്നു ജയിലില്‍ നിന്ന് പള്‍സര്‍ സുനി, ദിലീപിന് കത്ത് എഴുതിയത്. താന്‍ ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ് കോടതിയില്‍ ക്ഷമാപണം നടത്തും എന്നായിരുന്നു കത്തില്‍ ഉണ്ടായത്.
അഭിഭാഷകരെയും സാക്ഷികളെയും വിലക്ക് എടുത്താലും സത്യം മൂടിവയ്ക്കാന്‍ ആകില്ല എന്നും കത്തില്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിലെ നിര്‍ണായക തെളിവാണ് കത്ത്. പള്‍സര്‍ സുനി എഴുതിയ കത്ത് ദിലീപിന് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. ദിലീപിന്റെ അഭിഭാഷകന് സജിത്തില്‍ നിന്ന് കത്ത് വാങ്ങുകയും ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചു നല്‍കുകയുമായിരുന്നു. കത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ പള്‍സര്‍ സുനിയുടെ കൈയ്യക്ഷരത്തിന്റെ സാമ്പിള്‍ ശേഖരിച്ചിരുന്നു. വ്യാഴാഴ്ച ജയിലില്‍ എത്തിയാണ് അന്വേഷണ സംഘം സാമ്പിള്‍ ശേഖരിച്ചത്. ഈ സാമ്പിള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതി ആക്കിയിരിക്കുകയാണ് എന്നാണ് ദിലീപ് പറയുന്നത്. തനിക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകളില്ലെന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസിന്റെ പേരില്‍ നടക്കുന്നത് പൊലീസ് പീഡനമെന്നും ദിലീപ് കോടതിയില്‍ അറിയിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയിലാണ് ദിലീപ് ഇതേ കുറിച്ച് പറയുന്നത്. അതേസമയം ദിലീപിനെതിരെ വധ ഗൂഢാലോചനയ്ക്കു വ്യക്തമായ തെളിവുകളുണ്ടെന്നു പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു.
അതേസമയം, നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ വിഐപി ശരത്ത് ആണെന്നു ക്രൈംബ്രാഞ്ച് അറിയിച്ചു. നടന് ദിലീപിന്റെ സുഹൃത്തായ ശരത്ത്, കേസില്‍ ആറാം പ്രതിയാണെന്നും ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന് പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതി ഉത്തരവ് വന്നശേഷം അറസ്റ്റ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് ബാലചന്ദ്രകുമാര്‍ പരാതി നല്‍കുന്നതിന് മുമ്പ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ കണ്ടെന്നും ദിലീപ് പറയുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിനൊപ്പം ജോലി ചെയ്യുന്ന പൊലീസുകാരന് ബാലചന്ദ്രകുമാറിനെ കണ്ടെന്നും സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെടുന്നു. കേസിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ നടിയെ ആക്രമിച്ച കേസുമായോ വധഗൂഢാലോചന കേസുമായോ ബന്ധപ്പെട്ട ഒരു തെളിവുകളും തന്റെ ഫോണുകളില്‍ നിന്ന് നശിപ്പിച്ചിട്ടില്ലെന്നാണ് നേരത്തെ ദിലീപ് കോടതിയെ അറിയിച്ചത്.
കേസുമായി ബന്ധമില്ലാത്ത വാട്സ്ആപ്പ് ചാറ്റുകള്‍ മാത്രമാണ് ഡിലീറ്റ് ചെയ്തത്. വധഗൂഢാലോചന കേസ് റജിസ്റ്റര്‍ ചെയ്യുന്നതിന് ഏറെ മുമ്പ് തന്നെ ഫോണുകള്‍ സ്വകാര്യ ലാബില്‍ ഫോറന്‍സിക് പരിശോധനയ്ക്കയക്കാന്‍ തീരുമാനിച്ചിരുന്നുവെന്നുമാണ് ദിലീപിന്റെ വാദഫോണുകളുടെ ഫോറന്‍സിക് പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും ദിലീപ് ഹര്‍ജിയില്‍ വിശദീകരിക്കുന്നു.