‘ഒരു ദിവസം വീട്ടിലേയ്ക്ക് വരണമെന്ന് എന്നോട് പറഞ്ഞിരുന്നു, പോകാന്‍ സാധിച്ചില്ല, അതോര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു, വീണ്ടും ഒത്തുകൂടുന്നതിന് മുന്‍പ് അദ്ദേഹം വിട്ടുപോയി’; കൈനകരി തങ്കരാജിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് ഇന്ദ്രന്‍സ്

നാടകത്തിലൂടെ എത്തി സിനിമയില്‍ തിളങ്ങിയ താരമാണ് കൈനകരി തങ്കരാജ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ദ്രന്‍സ്. ‘പടവെട്ട്’ എന്ന സിനിമയില്‍ ഒരു സഖാവിന്റെ കഥാപാത്രം അദ്ദേഹം അവതരിപ്പിച്ചിരുന്നു. അസുഖബാധിതനായിരുന്നു എങ്കില്‍ പോലും ആ കഥാപാത്രത്തെ അദ്ദേഹം അവിസ്മരണീയമാക്കി.

അഭിനയിച്ചു തുടങ്ങുന്നതിന് മുന്നേ ഏറെ ആരാധിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം. നാടകത്തിലൊക്കെ നിരവധി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ വലിയൊരു നടന്‍. ഈ അടുത്ത കാലത്താണ് അദ്ദേഹത്തിനൊപ്പം മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചത്. ‘പടവെട്ടില്‍’ സഖാവായി ഒരുപാട് ഉച്ചത്തില്‍ സംസാരിക്കുന്ന കഥാപാത്രത്തെ തീരെ വയ്യാത്ത അവസ്ഥയിലും അദ്ദേഹം വിസ്മയിക്കും വിധം അവതരിപ്പിച്ചു.

‘ഹോമിലെ’ അപ്പച്ചനായി ഒരു നോട്ടവും ഒരു മൂളലുമൊക്കെ മതി അദ്ദേഹത്തിന്റെ സാന്നിധ്യം അനുഭവിക്കാന്‍. ഒരു ദിവസം വീട്ടിലേക്ക് വരണമെന്ന് എന്നോട് പറഞ്ഞിരുന്നു, പോകാന്‍ സാധിച്ചില്ല. അതോര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു. പോയി കാണാന്‍ പറ്റിയില്ല. വീണ്ടും ഒത്തുകൂടുന്നതിന് മുന്‍പ് അദ്ദേഹം വിട്ടുപോയി’ എന്നും ഇന്ദ്രന്‍സ് പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മ യൗ എന്ന ചിത്രത്തിലെ പ്രകടനത്തിനും ഹോമിലെ പ്രകടനത്തിനും നിരവധി പേരശംസകളാണ് ലഭിച്ചത്. ദീര്‍ഘനാളായി കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ് കൈനകരി തങ്കരാജ്. പ്രേം നസീര്‍ നായകനായി എത്തിയ ആനപ്പാപ്പാന്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ അച്ഛനായി അഭിനയിച്ചുകൊണ്ടായിരുന്നു അരങ്ങേറ്റം. ഈ ചിത്രത്തിനുശേഷം അച്ചാരം അമ്മിണി ഓശാരം ഓമന,ഇതാ ഒരു മനുഷ്യന്‍, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

Vijayasree Vijayasree :