അന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ ദിലീപ് കരഞ്ഞിരുന്നോ…; നിന്നുണ്ടായ പ്രതികരണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മുന്‍ അന്വേഷണഉദ്യോഗസ്ഥന്‍ എവി ജോര്‍ജ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍ണായക തെളിവുകളാണ് പുറത്ത് വന്നത്. ദിലീപിന്റെ രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലും കേസ് സിബിഐയ്ക്ക് വിടണമെന്ന ഹര്‍ജിയിലുമെല്ലാം വാദം കേട്ടു. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന് മുമ്പ് അറസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായ പ്രതികരണത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ അന്വേഷണഉദ്യോഗസ്ഥന്‍ ആയ എവി ജോര്‍ജ്.

പല കേസുകളിലും പലരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പലര്‍ക്കും പല രീതിയിലുള്ള പ്രതികരണങ്ങളായിരിക്കും. അതൊന്നും സമൂഹത്തിന് മുന്നില്‍ പറയുന്നത് ശരിയല്ലെന്ന് എവി ജോര്‍ജ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അറസ്റ്റ് ചെയ്യുമ്‌ബോള്‍ ദിലീപ് കരഞ്ഞോ എന്ന ചോദ്യത്തിനായിരുന്നു എവി ജോര്‍ജിന്റെ മറുപടി. ദിലീപിന്റെ അറസ്റ്റില്‍ രാഷ്ട്രീയസമ്മര്‍ദ്ദങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എവി ജോര്‍ജ് പറഞ്ഞു.

കേസില്‍ ദിലീപിനുള്ള പങ്ക് ബോധ്യമായതാണ്. കുറ്റക്കാരനാണെന്ന് വ്യക്തമായതോടെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ‘ദിലീപിന്റെ അറസ്റ്റില്‍ സര്‍ക്കാരിന്റെയോ രാഷ്ട്രീയസമ്മര്‍ദ്ദങ്ങളോ ഉണ്ടായിട്ടില്ല. അറസ്റ്റിന് മുന്‍പും ശേഷവും ഉണ്ടായിട്ടില്ല. കേസ് അന്വേഷണം സ്വതന്ത്രമായിരുന്നു. സിനിമ മേഖലയില്‍ നിന്നുള്ള ഒരാള്‍ കേസില്‍ ഉള്‍പ്പെട്ട് അറസ്റ്റിലായാലുള്ള കാര്യങ്ങള്‍ ഊഹിക്കാവുന്നതല്ലേ. വസ്തുതകള്‍ നോക്കി പ്രവര്‍ത്തിക്കുന്ന ആളാണ് ഞാന്‍.

ദിലീപിന്റെ അറസ്റ്റില്‍ നിന്ന് തന്നെ പങ്ക് വെളിവാണ്. കുറ്റക്കാരനാണെന്ന് ബോധ്യമായതോടെയാണ് അറസ്റ്റ് ചെയ്തത്. എത്രയോ പേരെ ഞാന്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദിലീപിനെ അറസ്റ്റ് ചെയ്യുമ്‌ബോള്‍ മറ്റൊന്നും തോന്നിയിട്ടില്ല. പല ആളുകളെയും അറസ്റ്റ് ചെയ്യുമ്‌ബോള്‍ പല രീതിയിലുള്ള പ്രതികരണങ്ങളുണ്ടാകും. അത് ദിലീപ് അല്ല ആരാണെങ്കിലും. മദ്യപിച്ച ആളാണെങ്കിലും പല പ്രതികരണമായിരിക്കും. അതൊക്കെ വിളിച്ച് പറഞ്ഞ് അയാള്‍ ഇങ്ങനെ അങ്ങനെ എന്ന് പറയുന്നത് ശരിയില്ല. എല്ലാം രഹസ്യമായി സൂക്ഷിക്കുയാണ് ചെയ്യേണ്ടത്. വധഗൂഢാലോചന കേസില്‍ അന്വേഷണം നടക്കുന്നത് കൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്നും ബാലചന്ദ്രകുമാറിനെ തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്റെ കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലെത്തിയാണ് സ്വിഫ്റ്റ് കാര്‍ പിടിച്ചെടുത്തത്. ഗൂഢാലോചനയിലെ തെളിവാണ് ഈ കാറെന്നാണ് അന്വേഷണസംഘം പറയുന്നത്. കാര്‍ രേഖാ മൂലം കസ്റ്റഡിയിലെടുത്ത ശേഷം ദിലീപിന്റെ വീട്ടില്‍ തന്നെയിട്ടിരിക്കുകയാണ് പൊലീസ്. കാര്‍ കൊണ്ടുപോകാന്‍ കഴിയാതിരുന്നതിനേത്തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ നടപടി.

കാര്‍ വര്‍ക് ഷോപ്പിലാണെന്നാണ് ദിലീപ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിനിടയില്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. കാര്‍ കസ്റ്റഡിയിലെടുക്കാനായി പൊലീസ് വര്‍ക് ഷോപ്പിലെത്തിയപ്പോള്‍ വാഹനം അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് അന്വേഷണ സംഘം ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലെത്തി. വീട്ടുമുറ്റത്ത് കാര്‍ പാര്‍ക് ചെയ്ത നിലയില്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ വാഹനം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടിച്ചുകൊണ്ടുപോകാവുന്ന സ്ഥിതിയിലായിരുന്നില്ല. ആവശ്യപ്പെടുന്ന സമയത്ത് കാര്‍ എത്തിച്ചു നല്‍കണമെന്ന ഉപാധിയില്‍ വാഹനം രേഖാമൂലം കസ്റ്റഡിയിലെടുത്ത ശേഷം അന്വേഷണ സംഘം തിരികെ പോന്നു.

ഗൂഢാലോചനയിലെ തെളിവാണ് ദിലീപിന്റെ സ്വിറ്റ് കാറെന്നാണ് അന്വേഷണസംഘം പറയുന്നത്. 2016ല്‍ പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും ദിലീപിന്റെ സഹോദരന്‍ അനൂപും സഞ്ചരിച്ച വാഹനമാണിത്. ദിലീപിന്റെ വീട്ടിലെത്തി പള്‍സര്‍ സുനി മടങ്ങിയതും ഈ കാറിലാണ്. വീട്ടില്‍ വച്ച് ദിലീപ് പള്‍സര്‍ സുനിക്ക് പണവും കൈമാറിയിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

പള്‍സര്‍ സുനിയുടെ കത്ത് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ സുനില്‍ കുമാര്‍ നടന്‍ ദിലീപിനയച്ച കത്തിന്റെ യഥാര്‍ത്ഥ പകര്‍പ്പ് അന്വേഷണ സംഘം കണ്ടെത്തി. കത്ത് കണ്ടെത്തിയതോടെ ആധികാരികത ഉറപ്പാക്കാന്‍ പള്‍സര്‍ സുനിയുടെ കൈയ്യക്ഷരത്തിന്റെ സാമ്പിള്‍ ശേഖരിച്ചു. അന്വേഷണ സംഘത്തെ സംബന്ധിച്ച് നിര്‍ണായക വിവരങ്ങളാണ് കത്തിലുള്ളത്. നേരത്തെ റിപ്പോര്‍ട്ടര്‍ ടിവി ഈ കത്തിന്റെ പകര്‍പ്പ് പുറത്തു വിട്ടിരുന്നു. 2018 മെയ് മാസത്തിലാണ് പള്‍സര്‍ സുനി ജയിലില്‍ വെച്ച് ദിലീപിന് കത്തയച്ചത്. ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം, കേസിലെ ദിലീപിന്റെ ബന്ധം, പള്‍സര്‍ സുനിക്ക് ദിലീപിനോടുള്ള നീരസത്തിന് കാരണം, ദിലീപിന്റെ മറ്റ് വിഷയങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ കത്തിലുണ്ട്.

Vijayasree Vijayasree :