87 വയസുള്ള അമ്മയുടെ മുറിയില്‍ പോലും പൊലീസ് കയറി ഇറങ്ങി, കേസിന്റെ പേരില്‍ നടക്കുന്നത് പൊലീസ് പീഡനം; ദിലീപ് ഹൈക്കോടതിയില്‍

കേസിന്റെ പേരില്‍ 87 വയസുള്ള അമ്മയുടെ മുറിയില്‍ പോലും പൊലീസ് കയറി ഇറങ്ങിയെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസ് തന്റെ വീട്ടില്‍ നിരന്തരം റെയ്ഡ് നടത്തുകയാണെന്നും ദിലീപ് പറഞ്ഞു.

തനിക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകളില്ലെന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതി ആക്കിയിരിക്കുകയാണ്. കേസിന്റെ പേരില്‍ നടക്കുന്നത് പൊലീസ് പീഡനമെന്നും ദിലീപ് കോടതിയില്‍ അറിയിച്ചു. അതേസമയം ദിലീപിനെതിരെ വധ ഗൂഢാലോചനയ്ക്കു വ്യക്തമായ തെളിവുകളുണ്ടെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഓഡിയോയും തെളിവുകളും അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ടെന്നും വാദിച്ചു.

എന്നാല്‍ ഒരാള്‍ വെറുതെ പറയുന്നതു വധ ഗൂഢാലോചന ആകുമോ എന്നു പ്രോസിക്യൂഷനോടു കോടതി ചോദിച്ചു. ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ ഒരു കുറ്റകൃത്യം ചെയ്യേണ്ടേ എന്നും കോടതി ചോദിച്ചു. ദിലീപ് പറഞ്ഞതു വെറും വാക്കല്ല എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് ബാലചന്ദ്രകുമാര്‍ ഫസ്റ്റ് ഇന്‍ഫോര്‍മര്‍ ആയില്ലെന്നു കോടതി മറുചോദ്യം ഉയര്‍ത്തി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിള്‍ ബെഞ്ചിലാണ് വാദം പുരോഗമിക്കുന്നത്.

അതേസമയം, നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ വിഐപി ശരത്ത് ആണെന്നു ക്രൈംബ്രാഞ്ച് അറിയിച്ചു. നടന്‍ ദിലീപിന്റെ സുഹൃത്തായ ശരത്ത്, കേസില്‍ ആറാം പ്രതിയാണെന്നും ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതി ഉത്തരവ് വന്നശേഷം അറസ്റ്റ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് ബാലചന്ദ്രകുമാര്‍ പരാതി നല്‍കുന്നതിന് മുമ്പ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ കണ്ടെന്നും ദിലീപ് പറയുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനൊപ്പം ജോലി ചെയ്യുന്ന പൊലീസുകാരന്‍ ബാലചന്ദ്രകുമാറിനെ കണ്ടെന്നും സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെടുന്നു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേയാണ് ദിലീപ് വാദങ്ങള്‍ ഉന്നയിച്ചത്.

കേസിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ നടിയെ ആക്രമിച്ച കേസുമായോ വധഗൂഢാലോചന കേസുമായോ ബന്ധപ്പെട്ട ഒരു തെളിവുകളും തന്റെ ഫോണുകളില്‍ നിന്ന് നശിപ്പിച്ചിട്ടില്ലെന്നാണ് നേരത്തെ ദിലീപ് കോടതിയെ അറിയിച്ചത്. കേസുമായി ബന്ധമില്ലാത്ത വാട്‌സ്ആപ്പ് ചാറ്റുകള്‍ മാത്രമാണ് ഡിലീറ്റ് ചെയ്തത്. വധഗൂഢാലോചന കേസ് റജിസ്റ്റര്‍ ചെയ്യുന്നതിന് ഏറെ മുമ്പ് തന്നെ ഫോണുകള്‍ സ്വകാര്യ ലാബില്‍ ഫോറന്‍സിക് പരിശോധനയ്ക്കയക്കാന്‍ തീരുമാനിച്ചിരുന്നുവെന്നുമാണ് ദിലീപിന്റെ വാദം.

ഫോണുകളുടെ ഫോറന്‍സിക് പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും ദിലീപ് ഹര്‍ജിയില്‍ വിശദീകരിക്കുന്നു. അതിനിടെ നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിച്ചുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളിലൊരാളാണ് സാഗര്‍ വിന്‍സെന്റ്. കാവ്യാ മാധവന്റെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനാണ് സാഗര്‍. ഈ കേസുമായി ബന്ധപ്പെട്ട് നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം പള്‍സര്‍ സുനിയും കൂട്ടുപ്രതി വിജീഷും ലക്ഷ്യയിലെത്തിയിരുന്നു എന്ന് തെളിയിക്കുന്നതിനുള്ള സാക്ഷിയായിരുന്നു സാഗര്‍ വിന്‍സെന്റ്.

എന്നാല്‍ വിചാരണവേളയില്‍ സാഗര്‍ വിന്‍സെന്റ് മൊഴി മാറ്റുകയും കൂറുമാറുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ തുടരന്വേഷണത്തിനായി ചോദ്യം ചെയ്യാന്‍ സാഗറിനെ അന്വേഷണ സംഘം വിളിപ്പിച്ചിരുന്നു. എന്നാല്‍ സാഗര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

സാഗര്‍ വിന്‍സെന്റിനെ പ്രതിഭാഗം സ്വാധീനിച്ചുവെന്ന് സര്‍ക്കാര്‍ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. സാഗര്‍ വിന്‍സെന്റിനെ കാണാന്‍ ആലപ്പുഴയിലെ ഹോട്ടലില്‍ കാവ്യാ മാധവന്റെ ഡ്രൈവറും ദിലീപിന്റെ അഭിഭാഷകനും എത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ആലപ്പുഴയിലെ റൈബാന്‍ ഹോട്ടലില്‍ ഇവര്‍ താമസിച്ചതിന്റെ രേഖകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

Vijayasree Vijayasree :