മലയാള സിനിമയില്‍ ‘തന്തയ്ക്ക് പിറന്നവരെ’ തട്ടി നടക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു; തങ്ങളെ സംബന്ധിച്ച് ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്ത സിനിമയായിരുന്നു ബിഗ് ബിയെന്ന് അമല്‍ നീരദ്

മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് അമല്‍ നീരദ്. മമ്മൂട്ടിയുമൊത്തുള്ള അമല്‍നീരദിന്റെ പുതിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ഈ അവസരത്തില്‍ ബിഗ് ബിയെക്കുറിച്ച് മനസ്സുതുറക്കുകയാണ് സംവിധായകന്‍. തങ്ങളെ സംബന്ധിച്ച് ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്ത സിനിമയായിരുന്നു ബിഗ് ബിയെന്നാണ് അമല്‍ നീരദ് പറയുന്നത്.

അന്ന് ധൈര്യവും അതിനൊപ്പം അറിവില്ലായ്മയും ഉണ്ടായിരുന്നു എന്നതായിരുന്നു യാഥാര്‍ത്ഥ്യമെന്നും അതേ അവസ്ഥ എങ്ങനെ കൊണ്ടുവരുമെന്നതാണ് ബിഗ് ബിയുടെ സെക്കന്റ് പാര്‍ട്ട് എടുക്കുമ്പോഴുള്ള തങ്ങളുടെ ടാസ്‌ക് എന്നും അമല്‍ നീരദ് പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഗ് ബി ഷൂട്ട് ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ വേണം എന്ന കാര്യത്തില്‍ ധാരണ ഇല്ലെങ്കിലും എന്തൊക്കെ വേണ്ട എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് കൃത്യത ഉണ്ടായിരുന്നു. അതില്‍ ഒന്നാണ് സിനിമകളില്‍ കാണുന്ന എല്ലാം വെളുത്ത് കാണുന്ന ലൈറ്റിങ് വേണ്ട എന്ന തീരുമാനം. അന്ന് സൂപ്പര്‍സ്റ്റാര്‍ സിനിമ ഷൂട്ട് ചെയ്യുന്ന സെറ്റപ്പില്‍ ഒന്നും അല്ല ഈ സിനിമ മേക്ക് ചെയ്തത്.

സൂപ്പര്‍ സിക്‌സ്ടീന്‍ ക്യാമറയില്‍ ഫിലിമില്‍ ആയിരുന്നു ഷൂട്ട്. അതുപോലെ അന്നത്തെ സിനിമകളില്‍ നായകനും വില്ലനും കണ്ടുമുട്ടുമ്പോള്‍ നായകന്‍ വില്ലന്റെ അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും അടക്കം കഥകള്‍ പറയുന്ന രീതി ഉണ്ടായിരുന്നു. അവര്‍ ഡയലോഗ് പറയാന്‍ തുടങ്ങി ഒരു പോയിന്റ് കഴിയുമ്പോള്‍ അവര്‍ എന്തിനെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന് നമ്മള്‍ തന്നെ മറന്നുപോകും.

മലയാള സിനിമയില്‍ ‘തന്തയ്ക്ക് പിറന്നവരെ’ തട്ടി നടക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പക്ഷേ ബിഗ് ബിയില്‍ തങ്ങളെ ബുദ്ധിയുള്ള ഒരു അമ്മയാണ് വളര്‍ത്തിയത് എന്ന സ്റ്റേന്റ്‌മെന്റാണ് അവര്‍ നടത്തുന്നത്.’ എന്നും അമല്‍ നീരദ് പറയുന്നു.

Vijayasree Vijayasree :