മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും സജീവമായ നടനാണ് എം.ആര്‍ ഗോപകുമാര്‍. രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും അഞ്ച് ടിവി പുരസ്കാരങ്ങളും എം.ആർ ഗോപകുമാർ സ്വന്തമാക്കിയിട്ടുണ്ട്. 1974ൽ ജി.ശങ്കരപ്പിള്ളയുടെ രക്തപുഷ്പ്പം എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതത്തിന് തുടക്കമിട്ട അദ്ദേഹം അമേച്വർ നാടക കലാകാരൻമാരുടെ കൂട്ടായ്മയായ നാട്യഗൃഹത്തിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്നു.
പുലിമുരുകന്‍ ചിത്രത്തിലെ മൂപ്പന്‍ എന്ന വേഷത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളില്‍ നിറഞ്ഞ താരമാണ് ഗോപകുമാര്‍. ഇപ്പോഴിതാ തന്നെ ഏറെ വിസ്മയിപ്പിച്ചുള്ള നടനാണ് മോഹന്‍ലാല്‍ എന്ന് തുറന്നു പറയുകയാണ് അദ്ദേഹം.
ഒന്നും ആകില്ലെന്ന് കരുതിയപ്പോള്‍ വിസ്മയിപ്പിച്ചു കൊണ്ട് ഉന്നതങ്ങളിലേക്ക് ഉയര്‍ന്ന നടനാണ് മോഹന്‍ലാല്‍. എന്നാല്‍ ഏറ്റവും നല്ല നടനായി തോന്നിയിട്ടുള്ളത് ഭരത് ഗോപിയെ ആണെന്നും ഗോപകുമാര്‍ പറയുന്നു. ഒരു നായകന് വേണ്ട യാതൊരു ആകാര വടിവും ഇല്ലാതെ സിനിമയിലേക്ക് എത്തിയാണ് അദ്ദേഹം നായകനായി സിനിമകള്‍ വിജയിപ്പിച്ചത് എന്നാണ് നടന്‍ പറയുന്നത്.
അതേസമയം ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി സിനിമയെ കുറിച്ചും ഗോപകുമാര്‍ പ്രതികരിക്കുന്നുണ്ട്. അരാജകവാദികളുടെ സിനിമയാണ് ചുരുളി. ജീവിതത്തില്‍ കാണിക്കുന്നത് സിനിമയില്‍ കാണിക്കാന്‍ പറ്റില്ല. സമൂഹത്തിലുള്ള നല്ല കാര്യങ്ങള്‍ മാറ്റാന്‍ വേണ്ടി ശ്രമിക്കരുത്. ചുരുളി പക്ഷെ അതാണ് ചെയ്തത് എന്നാണ് എം.ആര്‍ ഗോപകുമാര്‍ പറയുന്നത്.