എല്ലാ ഹൃദയങ്ങളെയും സ്പർശിക്കുന്ന ശബ്ദം… നിങ്ങളുടെ ശബ്ദം കേൾക്കാതെ ഒരാളുടെയും ഒരു ദിവസം പോലും കടന്നുപോവുന്നില്ല, ഗായകർക്ക് നിങ്ങളൊരു യഥാർത്ഥ പ്രചോദനമാണ്; കെ എ സ് ചിത്ര

ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ് ഇന്ന് 82-ാം ജന്മദിനം ആഘോഷിക്കുകയാണ്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്. പിറന്നാൾ ദിനത്തിൽ, പ്രിയപ്പെട്ട ദാസേട്ടന് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് കെ എ സ് ചിത്ര.

“നമ്മുടെ ഒരേയൊരു ദാസേട്ടന് ജന്മദിനാശംസകൾ. എല്ലാ ഹൃദയങ്ങളെയും സ്പർശിക്കുന്ന ശബ്ദം. ഗായകർക്ക് നിങ്ങളൊരു യഥാർത്ഥ പ്രചോദനമാണ്. ദൈവം സമൃദ്ധമായി നൽകിയ കഴിവുകൾക്കൊപ്പം നിങ്ങൾ ഏകമനസ്സോടെയും തികഞ്ഞ ശ്രദ്ധയോടെയും പ്രവർത്തിച്ചു. നിങ്ങളുടെ ശബ്ദം കേൾക്കാതെ ഒരാളുടെയും ഒരു ദിവസം പോലും കടന്നുപോവുന്നില്ല. മഹാനായ കർമ്മയോഗിയ്ക്ക് മുന്നിൽ ഞാൻ തല കുനിക്കുന്നു. നിങ്ങളുടെ നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി എന്റെ എല്ലാ പ്രാർത്ഥനകളും,” യേശുദാസിന് ജന്മദിനാശംസകൾ നേർന്ന് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര കുറിച്ചു.

1961 നവംബർ 14നാണ്‌ യേശുദാസിന്റെ ആദ്യ ഗാനം റെക്കോർഡ്‌ ചെയ്തത്‌. കെ. എസ്‌. ആന്റണി എന്ന സംവിധായകൻ തന്റെ ‘കാൽപ്പാടുകൾ’ എന്ന സിനിമയിൽ പാടാൻ അവസരം നൽകി. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ്‌ ചലച്ചിത്ര സംഗീത ലോകത്ത്‌ ഹരിശ്രീ കുറിച്ചു. മദ്രാസിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റെക്കോർഡിംഗ്‌ നടന്നത്‌. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്‌. മലയാള സിനിമയിൽ പിന്നീടു കണ്ടത്‌ യേശുദാസിന്റെ സ്വര പ്രപഞ്ചമാണ്‌.

മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ (എട്ടു തവണ)നേടിയ യേശുദാസ് കേരള, തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

Noora T Noora T :