കരള്‍മാറ്റ ശസ്‌ത്രക്രിയയ്‌ക്കോ പിന്നീട് ഒരു പ്രതിഫലമോ കൈപ്പറ്റില്ല.. കെ.പി.എ.സി ലളിതക്ക് കരള്‍ പകുത്ത് നല്‍കാന്‍ അയാൾ എത്തി, നിറകണ്ണുകളോടെ ശ്രീക്കുട്ടി

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെ.പി.എ.സി ലളിതക്ക്‌ കരള്‍ പകുത്തു നല്കാൻ തയാറായി ബാലഭാസ്‌കറുടെ മരണത്തില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ കലാഭവന്‍ സോബി ജോര്‍ജ്‌. കരള്‍ ദാതാവിനെ തേടിയുള്ള ലളിതയുടെ മകള്‍ ശ്രീക്കുട്ടിയുടെ അഭ്യര്‍ഥന കണ്ടാണ്‌ തീരുമാനമെന്നും സോബി.

മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ലെന്ന്‌ സോബി പറഞ്ഞു. ആരോഗ്യവാനാണെങ്കില്‍ 65 വയസുവരെ പ്രശ്‌നമില്ലെന്നാണ്‌ ഡോക്‌ടര്‍ മറുപടി നല്‍കിയത്‌. ശ്രീക്കുട്ടിയുടെ കുറിപ്പ്‌ കണ്ടിട്ട്‌ അമ്മ ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകളെയും ലളിത ചികിത്സയിലുള്ള ആശുപത്രിയെയും സമ്മതം അറിയിച്ചിട്ടുണ്ട്‌.

ഏതെങ്കിലും കലാകാരന്‌ വൃക്കയോ കരളോ ആവശ്യമായി വന്നാല്‍ നല്‍കാന്‍ തയാറാണെന്ന്‌ കോവിഡ്‌ ആരംഭത്തിന്‌ മുമ്പ്‌ കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ്‌ ചിറമേലിന്റെ പള്ളിയില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോള്‍ അച്ചനോട്‌ പറഞ്ഞിരുന്നു. അടുത്തിടെ നൃത്തനാടക അസോസിയേഷന്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തിയ സമരത്തിന്റെ പന്തലില്‍ പ്രസംഗിച്ചപ്പോള്‍ അക്കാഡമി ചെയര്‍പഴ്‌സണ്‍ എന്ന നിലയില്‍ കലാകാരന്മാര്‍ക്ക്‌ ആവശ്യമായ സഹായം ലഭ്യമാക്കാത്തതിന്റെ പേരില്‍ കെ.പി.എ.സി ലളിതയെ വിമര്‍ശിച്ചിരുന്നു. പിന്നീടാണ്‌ ചേച്ചിക്ക്‌ സുഖമില്ലെന്ന വിവരം അറിഞ്ഞത്‌. കരള്‍മാറ്റ ശസ്‌ത്രക്രിയയ്‌ക്കോ പിന്നീടോ ഒരു പ്രതിഫലവും കൈപ്പറ്റില്ലെന്നും സോബി പറഞ്ഞു.

കെപിഎസി ലളിതയ്ക്ക് കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്കായി ദാതാവിനെതേടി മകൾ ശ്രീകുട്ടി ഭരതൻ സോഷ്യൽ മീഡിയയിലൂടെ എത്തിയിരുന്നു. ശ്രീക്കുട്ടി ഭരതന്റെ കുറിപ്പ് സിനിമാ മേഖലയിലെ പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കെപിഎസി ലളിതയുടെ ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലാണെന്നാണ് മകൾ കുറിപ്പിൽ പറഞ്ഞത്

സ്വന്തം മക്കൾക്ക്, അമ്മയ്ക്ക് കരൾ കൊടുത്തു കൂടെ എന്ന് ചോദിക്കുന്നവരോട് കെപിഎസി ലളിതയുടെ മകൾക്ക് പറയാനുള്ളത് എന്ന തലക്കെട്ടോടെ നിരവധി പേരാണ് ഈ കുറിപ്പ് പങ്കുവെച്ചത്. മക്കളുടെ കരൾ അമ്മയുടെ രക്തഗ്രൂപ്പുമായി ചേരാത്തതാണ് മക്കൾക്ക് കരൾ ദാനത്തിന് സാധിക്കാതിരുന്നത്. ദാതാവ്‌ ഒ. പോസിറ്റീവ്‌ രക്‌ത ഗ്രൂപ്പില്‍പ്പെട്ട ആരോഗ്യവാനായിരിക്കണം. 20നും 50നും ഇടയിലാവണം പ്രായം. പ്രമേഹരോഗികളാകരുത്‌. മദ്യപിക്കുന്നവരും ആകരുത്‌. മറ്റ്‌ രോഗങ്ങളില്ലാത്തവരായിരിക്കണം ദാതാവെന്നും നിബന്ധനയുണ്ടായിരുന്നു

അതേസമയം കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന വാര്‍ത്തയില്‍ വലിയ രതീതിയിലുള്ള ചർച്ചയായിരുന്നു സോഷ്യല്‍ മീഡിയയിൽ നടന്നത്. നാലു പതിറ്റാണ്ടോളമായി സിനിമാ മേഖലയിലെ സജീവ സാന്നിധ്യമായ കെപിഎസി ലളിതയ്ക്ക് ഇത്രകാലമത്രയും കൊണ്ട് സമ്പാദിച്ച പണം മതിയാകില്ലേ ചികിത്സയ്ക്ക് എന്നായിരുന്നു പൊതുവായി ഉയർന്ന വിമർശനങ്ങൾ. ഇതില്‍ പ്രതികരണവുമായി നടനും എം പി യുമായ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു.

അപേക്ഷ സര്‍ക്കാരിന്റെ മുന്നില്‍ അപേക്ഷ എത്തിയതിനാലാകാം സാമ്പത്തിക സഹായം നല്‍കുന്നത് എന്നാണ് സുരേഷ് ഗോപി പറഞ്ഞത് . ഇതൊക്കെ സര്‍ക്കാരിന്റെ അവകാശങ്ങളില്‍പ്പെട്ട കാര്യങ്ങളാണ്. താന്‍ അഭിപ്രായം പറയുന്നത് ശരിയല്ല. സര്‍ക്കാരിന്റെ സത്യസന്ധതയില്‍ നിങ്ങള്‍ക്ക് സംശയം തോന്നുന്നുണ്ടെങ്കില്‍ സത്യാവസ്ഥ അന്വേഷിച്ചു കണ്ടെത്തുകയാണ് വേണ്ടത്. അല്ലാതെ അതിനെ കുറിച്ച് പുലഭ്യം പറഞ്ഞു നടക്കുന്നത് തെറ്റാണ്. കലാകാരന്മാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന് കലാകാരന്മാര്‍ക്ക് ചികിത്സാ സഹായം നല്‍കാറുണ്ട്. എന്റെ വകയായി മാത്രം 36 പേര്‍ക്ക് വര്‍ഷം തോറും സഹായം നല്‍കുന്നുണ്ട്. രണ്ട് കോടി 50 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കഴിഞ്ഞ ഫെബ്രുവരിയിലെ കണക്ക് അനുസരിച്ച് ഇതിനോടകം നല്‍കി കഴിഞ്ഞു എന്നും സുരേഷ് ഗോപി പറഞ്ഞു.

കെ.പി.എ.സി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സാ ധനസഹായം നല്‍കുന്നതിനെ അനുകൂലിച്ച് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ.യും രംഗത്തെത്തിയിരുന്നു ഈ വിഷയം രാഷ്ട്രീയവല്‍ക്കരിക്കുന്നതും അധിക്ഷേപിക്കുന്നതും ശരിയായ പ്രവണതയല്ല. പ്രതിഷേധങ്ങള്‍ സംസ്‌കാര ശൂന്യമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Noora T Noora T :