ജയറാമിന് പകരം സായ് കുമാർ, സിനിമയിൽ നിന്നും നടൻ പിന്മാറിയതിന് പിന്നിൽ! അനുഭവ സമ്പത്തുള്ളവര്‍ക്കൊപ്പം സിനിമ ചെയ്യുന്നതാകും സേഫ് എന്ന് നടന് തോന്നിയിട്ടുണ്ടാകാമെന്ന് സംവിധായകൻ

സിദ്ദിഖ് ലാൽ കൂട്ടുക്കെട്ടിൽ നിന്നും പിറന്ന ആദ്യ സിനിമയായിരുന്നു ‘റാംജി റാവ് സ്പീക്കിംഗ്’. മുകേഷ്, സായ് കുമാർ, ഇന്നസെന്റ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ റാംജി റാവ് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് നടൻ വിജയരാഘവൻ ആയിരുന്നു. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ‘റാംജി റാവ് സ്പീക്കിംഗ്’.

ചിത്രത്തില്‍ സായ്കുമാര്‍ ചെയ്ത വേഷം ചെയ്യാനായി സിദ്ധീഖും ലാലും ആദ്യം മനസില്‍ കണ്ടിരുന്നത് ജയറാമിനെയായിരുന്നു. അതേക്കുറിച്ച് ഒരിക്കല്‍ സിദ്ദിഖിനോട് ജയറാം തന്നെ ചോദിച്ചിരുന്നു.

മറുപടിയായി ആ സിനിമ ചെയ്യാന്‍ ജയറാമിനായില്ല. നമ്മുടെ ചില തീരുമാനങ്ങള്‍ തെറ്റായിപ്പോകുമ്പോള്‍ ആര്‍ക്കായാലും വിഷമമുണ്ടാകും. സായ് കുമാറിന് പകരം ജയറാം ആയിരുന്നുവെങ്കിലും സിനിമ ഇങ്ങനെ തന്നെയായിരിക്കും. പക്ഷെ സായ് കുമാര്‍ എന്നൊരു നടന്‍ മലയാള സിനിമയില്‍ ഉണ്ടാകുമായിരുന്നില്ല. കൊട്ടാരക്കര ശ്രീധരന്‍ നായര്‍ എന്ന മഹാനായ നടന്റെ പിന്‍തലമുറക്കാരന്‍ മലയാള സിനിമയ്ക്ക് ആവശ്യമായിരുന്നു. അതുകൊണ്ടാകും ദൈവം ജയറാമിനെ കൊണ്ട് നോ പറയിച്ചത്. എന്നും സിദ്ധീഖ് പറയുന്നു.

പിന്നാലെ എന്തുകൊണ്ടാണ് ജയറാം പിന്മാറിയതെന്ന ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിനും സിദ്ധീഖ് മറുപടി നല്‍കുന്നുണ്ട്. എനിക്ക് തോന്നുന്നത് ജയറാമിനോട് ഞങ്ങളോടുള്ള വിശ്വാസക്കുറവാകാം. കാരണം ജയറാം അപ്പോള്‍ കരിയര്‍ തുടങ്ങിയതേയുള്ളൂ. അപരനൊക്കെ ഇറങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ അനുഭവ സമ്പത്തുള്ളവര്‍ക്കൊപ്പം സിനിമ ചെയ്യുന്നതാകും സേഫ് എന്ന് തോന്നിയിട്ടുണ്ടാകും. നമ്മള്‍ ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

1989 ലായിരുന്നു റാംജി റാവു സ്പീക്കിംഗ് പുറത്തിറങ്ങിയത്. ഈ ചിത്രം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഒഡിയ, ഹിന്ദി ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദിയില്‍ ഹേര ഫേരി എന്ന പേരില്‍ പ്രിയദര്‍ശനായിരുന്നു റീമേക്ക് ഒരുക്കിയത്.

Noora T Noora T :