അമ്മയുടെ ജീവന്‍ നഷ്ടമായത് ഇതേ കാരണത്താൽ; രാജേഷിന് പാരമ്പര്യമായാണ് കരള്‍ രോഗം ബാധിച്ചത്,കള്ള് കുടിച്ച് കരള്‍ കളയുന്നവരല്ല സിനിമാക്കാര്‍

മദ്യപാന ശീലമില്ലാത്തവരേയും സ്ത്രീകളേയും കുട്ടികളേയും ലിവര്‍ സിറോസിസ് എന്ന രോഗം ബാധിക്കാറുണ്ട്. സംവിധായകനായ രാജേഷ് പിള്ള അന്തരിച്ചത് കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു. പാരമ്പര്യമായാണ് അദ്ദേഹത്തിന് ഈ അസുഖം വന്നതെന്ന് അഭിനേതാവും ഡോക്ടറുമായ റോണി ഡേവിഡ് പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വിശദീകരിച്ചത്.

റോണിയുടെ വാക്കുകള്‍

രാജേഷിന് പാരമ്പര്യമായാണ് കരള്‍ രോഗം ബാധിച്ചത്. അമ്മയുടെ ജീവന്‍ നഷ്ടമായത് ഇതേ കാരണത്താലായിരുന്നു. പൊതുവെ ആശുപത്രിയില്‍ പോവാന്‍ മടിയുള്ളയാളാണ് രാജേഷേട്ടന്‍. പനിയിലൂടെയായിരുന്നു അസുഖം വന്നത്. പ്രിയപ്പെട്ടവര്‍ നിര്‍ബന്ധിച്ചപ്പോഴായിരുന്നു അദ്ദേഹം ആശുപത്രിയിലേക്ക് പോവാന്‍ തയ്യാറായത്. പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഡെങ്കിപ്പനിയാണെങ്കില്‍ അങ്ങനെ സംഭവിക്കാറുണ്ട്. അദ്ദേഹത്തിന് അതായിരുന്നില്ല അസുഖം.

ക്രോണിക് ലിവര്‍ ഡിസീസ് ആയിരുന്നു അദ്ദേഹത്തിന്. അമ്മയ്ക്ക് വന്ന കരള്‍ രോഗം അദ്ദേഹത്തേയും ബാധിക്കുകയായിരുന്നു. കരള്‍ മാറ്റി വെക്കലായിരുന്നു പരിഹാരമായി നിര്‍ദേശിച്ചത്. അതിന് രാജേഷട്ടന്‍ തടി കുറയ്ക്കണമായിരുന്നു. എന്നാല്‍ ഭക്ഷണപ്രിയനായ അദ്ദേഹം ഡയറ്റ് പാലിക്കാറുണ്ടായിരുന്നില്ല. സിനിമാതിരക്കുകളിലായതോടെ ഡയറ്റൊന്നും നോക്കാറുണ്ടായിരുന്നില്ല. മലത്തോടൊപ്പം രക്തം പോവുന്ന കാര്യം അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല.

കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയ്ക്കാണ് ഫാറ്റി ലിവര്‍. രണ്ട് തരത്തിലാണ് ഈ അസുഖം ബാധിക്കുന്നത്. മദ്യപാനം കാരണവും അല്ലാതെയും ഈ അസുഖം ബാധിക്കാറുണ്ട്. പ്രധാനമായും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഇത്. എല്ലാ പ്രായക്കാരേയും ഈ അസുഖം ബാധിച്ചേക്കാം. ജീവിതശൈലിയില്‍ മാറ്റം വരുത്തുകയും ഭക്ഷണകാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യുകയെന്നതാണ് പ്രതിവിധി.

കള്ള് കുടിച്ച് മരിച്ചതാണ്, ലിവര്‍സിറോസിസ് കാരണമാണ് മരണമെന്നറിഞ്ഞാല്‍ ഉടനെ പറയുന്ന കാര്യമാണിത്. സിനിമാതാരങ്ങളാണ് പൊതുവെ ഈ ചീത്തപ്പേര് കൂടുതലും കേള്‍ക്കാറുള്ളത്. പാരമ്പര്യം, ഭക്ഷണക്രമം, ജീവിതശൈലി, വ്യായാമമില്ലായ്മ തുടങ്ങി നിരവധി കാരണങ്ങളുണ്ട് ഈ അസുഖത്തിന്. തിരക്ക് കാരണം പലപ്പോഴും സിനിമാക്കാര്‍ക്ക് സ്വന്തം ആരോഗ്യം ശ്രദ്ധിക്കാനായെന്ന് വരില്ല.

Noora T Noora T :