ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയുമൊക്കെ ഒപ്പം അന്ന് ഫോട്ടോ എടുത്തു, ഷൂട്ട് കഴിഞ്ഞ് എല്ലാവരും മടങ്ങി പോയെങ്കിലും തനിക്ക് ആ ദിവസങ്ങളില്‍ നിന്നിറങ്ങിപ്പോരാന്‍ പറ്റിയില്ല

നടനായും നിര്‍മ്മാതാവായും മലയാള സിനിമയില്‍ തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് വിജയ് ബാബു. ആട് സീരിസ്, നീന, ഫിലിപ്പ്‌സ് ആന്‍ഡ് മങ്കിപ്പെന്‍ പോലുളള സിനിമകളിലൂടെയാണ് നടന്‍ തിളങ്ങിയത്. അഭിനയത്തിനൊപ്പം നിര്‍മ്മാതാവായും തിളങ്ങി താരം. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിലാണ് വിജയ് ബാബു സിനിമകള്‍ നിര്‍മ്മിക്കാറുളളത്

ഇപ്പോഴിതാ നടന്‍ ജയന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാനായി തന്റെ പിതാവ് സിനിമ എടുത്ത ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.

ജയനും വിജയ് ബാബുവിന്റെ അച്ഛന്‍ സുഭാഷ് ചന്ദ്രബാബുവും ഒന്നിച്ചു പഠിച്ചവരാണ്. ജയന്റെ മരണം വലിയ ഷോക്ക് ആയിരുന്നുവെന്നാണ് വിജയ് ബാബു ഒരു അഭിമുഖത്തില്‍ പറയുന്നു.

കൂട്ടുകാരന്റെ ഓര്‍മയ്ക്കും വീട്ടുകാരെ സഹായിക്കാനുമായി സൂര്യന്‍ എന്ന പേരില്‍ ഒരു സിനിമ നിര്‍മിക്കാന്‍ അച്ഛന്‍ തീരുമാനിച്ചു. ജയന്റെ അനുജന്‍ അജയനെ അഭിനയിപ്പിക്കാന്‍ കൂടിയായിരുന്നു ആ സിനിമ. സുകുമാരനും സോമനും ജലജയും പൂര്‍ണിമ ജയറാമും ഉള്‍പ്പെടുന്ന വലിയൊരു താരനിര അഭിനയിച്ചു.

അന്നാണ് ആദ്യമായി ക്യാമറ കാണുന്നത്. അച്ഛന് ചില സിനിമാ ബന്ധങ്ങളുണ്ടായിരുന്നു. അന്ന് തങ്ങള്‍ക്ക് മൂകാംബിക എന്ന പേരില്‍ ഒരു ലോഡ്ജുണ്ട്. കൊല്ലത്ത് എത്തുമ്പോള്‍ മിക്ക സിനിമാക്കാരും താമസിച്ചിരുന്നത് അവിടെയാണ്. ആ സിനിമയില്‍ സുകുമാരന്‍ ചേട്ടന്റെ കുട്ടിക്കാലം താനാണ് അഭിനയിച്ചത്.

ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയുമൊക്കെ ഒപ്പം അന്നു ഫോട്ടോ എടുത്തു. ആ ദിവസങ്ങള്‍ ജീവിതത്തെ ഒരുപാടു സ്വാധീനിച്ചു. ഷൂട്ട് കഴിഞ്ഞ് എല്ലാവരും മടങ്ങി പോയെങ്കിലും തനിക്ക് ആ ദിവസങ്ങളില്‍ നിന്നിറങ്ങിപ്പോരാന്‍ പറ്റിയില്ല. ഫോട്ടോകളെല്ലാം എടുത്തു നോക്കും. സിനിമയെക്കുറിച്ച് അഭിപ്രായമെഴുതി.

വീട്ടിലേക്കു വരുന്ന നൂറുകണക്കിന് കത്തുകള്‍ പൊട്ടിച്ചു വായിക്കും. അഭിനയമോഹവുമായി ഒരുപാടു പേര്‍ അയച്ച ഫോട്ടോകള്‍ എടുത്തു വയ്ക്കും. ഇതൊക്കെ ഹോബിയായി. സിനിമയോടുള്ള ആരാധനയായി. എന്നാല്‍ വലിയ മുതല്‍മുടക്കില്‍ ചെയ്ത ആ സിനിമ അച്ഛന് സാമ്പത്തിക നഷ്ടമുണ്ടാക്കി. ഒറ്റ സിനിമയേ അച്ഛന്‍ നിര്‍മിച്ചിട്ടുള്ളൂവെന്നും വിജയ് ബാബു വ്യക്തമാക്കി.

Noora T Noora T :