സിനിമക്കായി ഡേറ്റ് തന്നപ്പോൾ മമ്മൂക്കയും സുരേഷ് ​ഗോപിയും പറഞ്ഞത്; ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ കൂട്ടുകെട്ടിനെ കുറിച്ച് നിതിൻ രഞ്ജി പണിക്കർ

മലയാള സിനിമയിൽ അഭിനേതാവ്, സംവിധായകൻ, തിരക്കഥകൃത്ത് എന്നീ നിലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് രഞ്ജി പണിക്കര്‍. 1990 കളിൽ തിരക്കഥാകൃത്തായിട്ടാണ് രഞ്ജി പണിക്കര്‍ സിനിമാ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നത്. സൂപ്പർ താരങ്ങൾ അണിനിരന്ന തലസ്ഥാനം, ലേലം, കിങ്, പത്രം, മാഫിയ, പ്രജ എന്നിങ്ങനെയുള്ള മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. തിരക്കഥ മാത്രമല്ല മികച്ച ഒരു പിടി കഥാപാത്രങ്ങളെയും രഞ്ജി പണിക്കര്‍ ഇതിനോടകം സംഭാവന ചെയ്ത് കഴിഞ്ഞു.

അച്ഛന്റെ വഴിയെ സിനിമയിലേക്ക് പ്രവേശിച്ച് സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് മകൻ നിതിൻ രഞ്ജി പണിക്കർ. എഴുത്തും സംവിധാനവും ഒരുമിച്ച് കൊണ്ടുപോകുന്ന വ്യക്തികൂടിയാണ് നിതിൻ രഞ്ജി പണിക്കർ. കസബ എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചുകൊണ്ടായിരുന്നു നിതിന്റെ അരങ്ങേറ്റം. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയെ മാസിലും സ്റ്റൈലിലും ഒരുമിച്ച് കാണാൻ ആരാധകർക്ക് സാധിച്ച സിനിമ കൂടിയായിരുന്നു ഇത്. രാജൻ സ്കറിയ എന്ന പൊലീസ് ഉദ്യോ​ഗസ്ഥന്റെ വേഷമായിരുന്നു ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്.

ചിത്രത്തില്‍ നേഹ സക്സേന, ജഗദീഷ്, സമ്പത്ത്, വരലക്ഷ്‍മി ശരത്കുമാര്‍, സിദ്ദിഖ്, അലന്‍സിയര്‍ തുടങ്ങിയ താരനിരയും അണിനിരന്നിരുന്നു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം 2016ലാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിലെ സ്ത്രീവിരുദ്ധ ഡയലോ​ഗുകളും സീക്വൻസുകളും വലിയ വിവാദങ്ങൾക്കും ഒരിടയ്ക്ക് വഴിവെച്ചിരുന്നു. മമ്മൂട്ടിയെ പോലുള്ള മഹാനടന്മാർ സ്ത്രീവിരുദ്ധത അടങ്ങിയ ഡയലോ​ഗുകൾ പറയുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് നടി പാർവതി തെരുവോത്ത് അടക്കമുള്ളവരാണ് രം​ഗത്തെത്തിയത്.

പിന്നീട് ഇത്തരം ഡയലോ​ഗുകൾ അടങ്ങിയ എല്ലാ സിനിമകളുടെയും സീക്വൻസുകൾ ചർച്ചയായ സാഹചര്യവുമുണ്ടായിരുന്നു. ഇത്തരം പ്രശ്നങ്ങൾ വാ​ഗ്വാദങ്ങളിലും മറ്റും വഴിതിരിഞ്ഞ സമയത്ത് തെലുങ്ക് താരം വിജയ് ദേവരകൊണ്ട ചിത്രം അർജുൻ റെഡ്ഡിയിലെ പെൺകുട്ടികളെ ഇകഴ്ത്തി കാണിക്കുന്ന സീനുകളും ചർച്ചാവിഷയമായിരുന്നു.

“‘ഞാന്‍ അടുത്തിറങ്ങിയ ഒരു ചിത്രം കണ്ടു. അതൊരു ഹിറ്റായിരുന്നുവെന്ന് ഞാന്‍ പറയുന്നില്ല. എനിക്കത് ഏത് സിനിമയാണെന്ന് പറയണമെന്നില്ല. നിങ്ങള്‍ക്കറിയാം ഏതാണ് ആ സിനിമയെന്ന്. എനിക്കത് നിര്‍ഭാഗ്യവശാല്‍ കാണേണ്ടിവന്ന ചിത്രമാണ്. ആ സിനിമയുടെ അണിറയില്‍ പ്രവർത്തിച്ച എല്ലാ സാങ്കേതിക പ്രവര്‍ത്തകരോടുമുള്ള ബഹുമാനം മനസിൽ വെച്ച് തന്നെ പറയട്ടെ, അതെന്നെ വല്ലാതെ നിരാശപ്പെടുത്തി.

അതുല്യമായ ഒരുപാട് സിനിമകള്‍ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. സിനിമ ജീവിതത്തെയും സമൂഹത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് പറയുന്ന ഒരുപാട് ജനങ്ങളുണ്ട്. അത് സത്യമാണ്.’ എന്നായിരുന്നു കസബ സിനിമയ്ക്കും മമ്മൂട്ടിക്കുമെതിരെ പാർവതിയും സംഘവും അന്ന് പറഞ്ഞത്.”

കസബയ്ക്ക് ശേഷം അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നിതിൻ രഞ്ജിപണിക്കർ തന്റെ രണ്ടാമത്തെ സിനിമയുമായി എത്തുന്നത്. കാവൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആക്ഷൻ കിങ് സുരേഷ് ​ഗോപിയാണ് നായകനാകുന്നത്. ചിത്രം പ്രഖ്യാപിച്ചപ്പോൾ മുതൽ ആരാധകർ പ്രതീക്ഷയോടെ കാത്തരിക്കുന്ന ചിത്രം കൂടിയാണിത്. നിരവധി രഞ്ജി പണിക്കർ ചിത്രങ്ങളിൽ നായകനായിട്ടുള്ള നടനാണ് സുരേഷ് ​ഗോപി. ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ നിതിൻ രഞ്ജി പണിക്കരുടെ സംവിധാനത്തിൽ സുരേഷ് ​ഗോപി സ്ക്രീനിലെത്തുമ്പോൾ അത് എത്തരത്തിലുള്ളതായിരിക്കുമെന്ന് കാണാൻ ഓരോ സിനിമാപ്രേമികളും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഇതിനിടയിൽ, ഡേറ്റ് ആവശ്യപ്പെട്ട് മമ്മൂട്ടിയേയും സുരേഷ് ​ഗോപിയേയും സമീപിച്ചപ്പോൾ അവർ തന്നോട് പറഞ്ഞ നിർദേശത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നിതിൻ രഞ്ജി പണിക്കർ. ഇരു താരങ്ങൾക്കും ശാഠ്യങ്ങളോ നിബന്ധനകളോ ഇല്ലായിരുന്നുവെന്നും സിനിമ നന്നായി വരണമെന്ന് മാത്രമെ അവർ നിർദേശിച്ചിരുന്നുള്ളൂവെന്നുമാണ് നിതിൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

about nithin renji panikkar

Safana Safu :