“ഹിന്ദുത്വ ഭീകരതയോട് യോജിക്കാനും താലിബാന്‍ ഭീകരത കണ്ട് അത്ഭുതപ്പെടാനും പാടില്ല”; താലിബാനും ഹിന്ദുത്വ ഭീകരതയും ഒരേ പോലെയെന്ന പരാമര്‍ശത്തിൽ സ്വരാ ഭാസ്‌കറിനെതിരെ സൈബർ സെല്ലിനും പൊലീസിനും പരാതി!

താലിബാന്‍ ഭീകരതയും ഹിന്ദുത്വ ഭീകരതയും ഒരുപോലെയാണെന്ന സ്വരാ ഭാസ്‌കറുടെ പരാമര്‍ശത്തില്‍ കലിപൂണ്ട് സംഘപരിവാര്‍ സ്വരാ ഭാസ്കറിനെതിരെ സൈബര്‍ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ അറസ്റ്റ് സ്വരാ ഭാസ്‌കര്‍ എന്ന ക്യാംപെയിന് തുടക്കം കുറിച്ചിരുന്നു. തന്റെ ട്വീറ്റിലൂടെ ഹിന്ദു മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാണ് സംഘപരിവാര്‍ അനുകൂലികളുടെ വാദം.

ഇപ്പോഴിതാ സൈബര്‍ ആക്രമണത്തിന് പുറമെ താരത്തിനെതിരെ മുംബൈ പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ബോംബെ ഹൈക്കോടതിയിലെ അഭിഭാഷകനായ അഷതോഷ് ഡൂബേയാണ് കേസ് നല്‍കിയിരിക്കുന്നത്. മുംബൈ പൊലീസിലും പാല്‍ഖര്‍ പൊലീസിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടുത്തതായി ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ കൂടി കേസ് നല്‍കാനുണ്ടെന്ന് അഷതോഷ് ട്വീറ്റ് ചെയ്തു.

പാല്‍ഖര്‍ പൊലീസ് പരാതിയില്‍ പ്രതികരിച്ചിട്ടുണ്ട്. കേസ് അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്നാണ് പാല്‍ഖര്‍ പൊലീസ് വ്യക്തമാക്കിയത്. അഷതോഷ് ഡൂബേ സൈബര്‍ സെല്ലിലും പരാതി കൊടുത്തിട്ടുണ്ട് . പരാതിയില്‍ പല്‍ഖര്‍ സൈബര്‍ സെല്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് അറിയിച്ചുവെന്ന ഡൂബേ ട്വീറ്റ് ചെയ്തിരുന്നു. എസ്പി ഓഫീസില്‍ ഡൂബേയെ മൊഴി എടുക്കുന്നതിനായി വിളിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സൈബര്‍ സെല്ലും പരാതിയുടെ വിവരങ്ങളുമായി അടുത്ത പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാനെ താലിബാന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് സ്വര തന്റെ നിലപാട് വ്യക്തമാക്കിയത്. താലിബാന്‍ ഭീകരതയെ ഭയക്കുകയും ഹിന്ദുത്വ ഭീകരതയെ ന്യായീകരിക്കുകയും ചെയ്യുന്നത് ശരിയല്ല. രണ്ടും ഒരേ പോലെ തന്നെയാണെന്നാണ് താരം ട്വീറ്റ് ചെയ്തത്.

സ്വരയുടെ ട്വീറ്റ് ഇപ്രകാരമായിരുന്നു; ‘നമ്മള്‍ ഒരിക്കലും ഹിന്ദുത്വ ഭീകരതയോട് യോജിക്കാനും താലിബാന്‍ ഭീകരത കണ്ട് അത്ഭുതപ്പെടുകയും ചെയ്യരുത്. അത് പോലെ തന്നെ താലിബാന്‍ ഭീകരതയെ കണ്ടില്ലെന്ന് നടിച്ച് ഹിന്ദുത്വ ഭീകരതക്കെതിരെ ശബ്ദമുയര്‍ത്തുന്നതും ശരിയല്ല. നമ്മുടെ മാനുഷികവും ധാര്‍മ്മികവുമായ മൂല്യങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നവന്റെയോ, അക്രമികളുടെയോ വ്യക്തിത്വത്തിന് അനുസരിച്ചായിരിക്കരുത്’.

about swara bhaskar

Safana Safu :