നുണപരിശോധനയുടെ ഫലം പുറത്തുവന്നോ? ആരാ പറഞ്ഞതെന്ന് അറിയില്ല… ഞാൻ കണ്ട കാര്യങ്ങളാണ് തുറന്ന് പറഞ്ഞത്; അതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു; വാർത്തകളോട് പ്രതികരിച്ച് കലാഭവൻ സോബി

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ നിർണ്ണായക വഴിത്തിരിവായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായത്
ബാലഭാസ്കറിന്റെ സുഹൃത്ത് കലാഭവൻ സോബി പറയുന്നത് കള്ളമെന്ന് നുണ പരിശോധനയിൽ തെളിഞ്ഞു. അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്ന് പറഞ്ഞ സോബിയുടെ മൊഴി കളവാണെന്നാണ് നുണ പരിശോധന റിപ്പോർട്ടില്‍ നിന്ന് വ്യക്തമാകുന്നത്

സോബി പറഞ്ഞ റൂബിൻ തോമസിനെ സിബിഐ കണ്ടെത്തിയിരുന്നു. ബാലഭാസ്ക്കർ മരിക്കുമ്പോൾ റൂബിൻ ബംഗളൂരിലായിരുന്നു. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കള്ളക്കടത്ത് സംഘത്തിന് അപകടവുമായി ബന്ധമുണ്ടോയെന്ന പരിശോധന തുടരുന്നുവെന്നും സിബിഐ അറിയിച്ചു. കലാഭവൻ സോബി പല ഘട്ടങ്ങളിലും പോളിഗ്രാഫ് ടെസ്റ്റിനോട് സഹകരിച്ചിരുന്നില്ല. ലേയഡ് വോയിസ് ടെസ്റ്റിനോട് സഹകരിച്ച കലാഭവൻ സോബി പിന്നീട് പോളിഗ്രാഫ് ടെസ്റ്റിൽ നിന്ന് മാറി നിൽക്കുകയായിരുന്നുവെന്നും സിബിഐ പറയുന്നു.

ഇപ്പോൾ ഇതാ അന്വേഷണത്തിൽ താൻ പറഞ്ഞ മൊഴികൾ നുണയാണന്ന വാർത്ത നിഷേധിച്ച് കലാഭവൻ സോബി രംഗത്ത്. താൻ കണ്ട കാര്യങ്ങളാണ് പറഞ്ഞതെന്നും അതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. ‘നുണപരിശോധനയുടെ ഫലം പുറത്തുവന്നുവെന്ന് ആരാ പറഞ്ഞതെന്ന് എനിക്കറിയില്ല. ഈ വാർത്ത രാവിലെ കണ്ടപ്പോൾ കേസ് അന്വേഷിക്കുന്ന അനന്തകൃഷ്ണൻ സാറിനെ വിളിച്ചു. ഞങ്ങളാരും പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വാർത്ത എവിടെനിന്ന് കിട്ടിയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ബ്രെയിൻ മാപ്പിംഗാണ് അവരോട് പറഞ്ഞിരുന്നത്. എന്നാൽ നുണപരിശോധനമതിയെന്ന് അവരാണ് പറഞ്ഞത്. ഇപ്പോഴും എന്തുതരത്തിലുളള പരിശോധനയ്ക്കും താൻ തയ്യാറാണ്. നുണപരിശോധനയിൽ ഞാൻ പറഞ്ഞകാര്യം തെറ്റാണെന്ന റിസൾട്ട് തന്നാൽ അതുവാങ്ങി മറ്റുലാബുകളിൽ പരിശോധനയ്ക്ക് അയയ്ക്കും. അതിനുളള സംവിധാനങ്ങൾ നാട്ടിലുണ്ടല്ലോ? ഡിവൈ എസ് പി കേസ് തെളിയിക്കാൻ നോക്കുന്നു. അതിന് മുകളിലുളളവർ കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്. ഞാൻ കണ്ട കാര്യങ്ങളാണ് അന്വേഷണ സംഘത്തോട് പറഞ്ഞത്. പറഞ്ഞതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു- കലാഭവൻ സോബി പറയുന്നു

അപകടം ഉണ്ടാകുന്നതിന് മുൻപ് അജ്ഞാതര്‍ ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാറിൻറെ ചില്ല് തകര്‍ത്തിരുന്നുവെന്നും മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്നുമാണ് സോബി സിബിഐയോട് പറഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം നുണ പരിശോധന നടത്തിയത്. ചെന്നൈയിലെയും ദില്ലിയിലെയും ഫൊറൻസിക് ലാബുകളിൽ നിന്നുമെത്തിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് സോബിയുടെ നുണപരിശോധന പരിശോധന നടന്നത്

Noora T Noora T :