കരയുന്ന കുട്ടിയെ ഒന്ന് എടുക്കാൻ പോലും താൽപര്യം കാണിക്കാത്ത ഈ പെൺകുട്ടി എന്ത് സിനിമയാണ് ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല; കുറിപ്പുമായി ഹരീഷ് പേരടി

ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ സിനിമയായിരുന്നു അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സാറാസ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പ്രസവിക്കണ്ടാ എന്ന് ആവർത്തിച്ച് പറയുന്ന ഒരു പെൺകുട്ടിയെ പിന്നെയും കല്യാണം,കുടുംബം തുടങ്ങിയ വ്യവസ്ഥാപിത സമ്പ്രദായങ്ങൾക്കിടയിൽ പൂട്ടിയിട്ട് സിനിമയുണ്ടാക്കുമ്പോൾ ജയിലിൽ സ്വാതന്ത്രത്തിനെ കുറിച്ച് നല്ല കവിത എഴുതിയ തടവുകാരന് സമ്മാനം കൊടുക്കുന്നതുപോലെ തോന്നിയെന്ന് ഹരീഷ് പറഞ്ഞു. അന്യന്റെ കുട്ടികളും നമ്മുടെ കുട്ടികളാണെന്ന് കരുതി കേരളം 18 കോടി കൊടുത്ത് താലോലിച്ച ഈ സമയത്ത് സ്വന്തം ശരീരത്തിന്റെ രാഷ്ട്രിയം പറയാൻ ഗർഭാവസ്ഥ തടസ്സമാവുന്നത് പുരോഗമനത്തെ കുറിച്ചുള്ള അറിവില്ലായമയാണ് എന്നും അദ്ദേഹം പറഞ്ഞു.

ഹരീഷ് പേരടിയുടെ വാക്കുകൾ:

കല്യാണം എന്ന എസ്ടാബ്ലിഷ്‌മെന്റിനോട് യോജിക്കാതെ തന്നെ ഒരു സ്ത്രിക്ക് അവൾക്ക് തോന്നുന്ന സമയത്ത് ശാസ്ത്രിയമായി അവൾ അറിയാത്ത, ജീവിതത്തിൽ ഒരിക്കലും കാണാനും സാധ്യതയില്ലാത്ത, ഏതോ ഒരു പുരുഷന്റെ ബിജം സ്വീകരിച്ച് ഗർഭണിയാകാൻ സ്വാതന്ത്ര്യമുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിലാണ് നമ്മൾ ജീവിക്കുന്നത്. എനിക്ക് പ്രസവിക്കണ്ടാ എന്ന് ആവർത്തിച്ച് പറയുന്ന ഒരു പെൺകുട്ടിയെ പിന്നെയും കല്യാണം, കുടുംബം തുടങ്ങിയ വ്യവസ്ഥാപിത സമ്പ്രദായങ്ങൾക്കിടയിൽ പൂട്ടിയിട്ട് സിനിമയുണ്ടാക്കുമ്പോൾ ജയിലിൽ സ്വാതന്ത്രത്തിനെ കുറിച്ച് നല്ല കവിത എഴുതിയ തടവുകാരന് സമ്മാനം കൊടുക്കുന്നതുപോലെ തോന്നി.

കരയുന്ന കുട്ടിയെ ഒന്ന് എടുക്കാൻ പോലും താത്പര്യം കാണിക്കാത്ത ഈ പെൺകുട്ടി എന്ത് സിനിമയാണ് ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കാനും പറ്റുന്നില്ല. അവൾ കഥ പറയുന്ന സമയത്തൊക്കെ സംഗീതം കൊണ്ട് രംഗങ്ങൾ നിശബ്ദമാക്കപ്പെടുന്നുമുണ്ട്..(ചില സിനിമകളിൽ തെറികൾ പറയുമ്പോൾ മ്യൂട്ട് ചെയ്യുന്നതുപോലെ). അന്യന്റെ കുട്ടികളും നമ്മുടെ കുട്ടികളാണെന്ന് കരുതി കേരളം 18 കോടി കൊടുത്ത് താലോലിച്ച ഈ സമയത്ത് സ്വന്തം ശരീരത്തിന്റെ രാഷ്ട്രിയം പറയാൻ ഗർഭാവസ്ഥ തടസ്സമാവുന്നത് പുരോഗമനത്തെ ( മുന്നോട്ടുള്ള കുതിപ്പിനെ) കുറിച്ചുള്ള അറിവില്ലായമയാണ്.

പൂർണ്ണ ഗർഭിണിയായ പോലീസ് ഓഫീസർ നായകന്റെ മുഖത്തേക്ക് തോക്കുചൂണ്ടി നിൽക്കുന്ന നാലാം സീസൺ കഴിഞ്ഞ് ലോകം മുഴുവൻ മണി ഹേസ്റ്റിന്റെ അഞ്ചാം സീസണു കാത്തിരിക്കുമ്പോൾ ആണ് ഈ സിനിമ. ക്യാമറയേയും സംവിധായകനേയും തട്ടിമാറ്റി കടന്നു പോയ ആദാമിൻ്റെ വാരിയെല്ലുകൾ ജീവിച്ച സ്ഥലത്ത്,വിപ്ലവം നടത്തിയ സ്ഥലത്ത്, എല്ലാ എസ്റ്റാബ്ലിഷ്‌മെന്റുകളെയും അംഗീകരിച്ച പ്രസവിക്കാൻ താത്പര്യമില്ലാത്ത, എന്നാൽ ഉടനെ പ്രസവിക്കാനും സാധ്യതയുള്ള ഈ രാജകുമാരി. മലയാള സിനിമയുടെ ഒരു രാഷ്ട്രിയ ദൂരെമേയല്ല. നായകന്റെ ലിംഗത്തിന് വിശുദ്ധിയുള്ളതുകൊണ്ട് ചവിട്ടേറ്റുവാങ്ങാൻ ഒരു സഹനടന്റെ ലിംഗവും, മനോഹരമായ ടെയിൽ എൻഡ്.

Noora T Noora T :