സ്ത്രീധനം മേടിച്ച് മൂന്ന് നേരം തിന്നാൻ നിൽക്കുന്ന ആൺപിള്ളേരെ പറഞ്ഞാൽ മതി! ഭാര്യമാരെ ബഹുമാനിക്കാൻ പഠിക്ക്, പത്ത് മാസം ഇവന്റെയൊക്കെ പിള്ളേരെ നൊന്തുപ്രസവിക്കുമ്പോൾ നഇങ്ങോട്ട് സ്ത്രീധനം തരണം; പാർവതി ഷോൺ

ശൂരനാട് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ജഗതിയുടെ മകൾ പാർവതി ഷോൺ. സ്ത്രീധന സമ്പ്രദായം തന്നെ എടുത്തുമാറ്റണമെന്നും സ്ത്രീധനം ചോദിച്ചുവരുന്നവർക്ക് പെൺകുട്ടികളെ കെട്ടിച്ചുകൊടുക്കരുതെന്ന് മാതാപിതാക്കൾ തീരുമാനിക്കണമെന്നും പാർവതി പറയുന്നു

പാര്‍വതിയുടെ വാക്കുകൾ:

രാവിലെ ഞാൻ വാർത്ത നോക്കുകയായിരുന്നു. യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. പീഡനമെന്ന് ബന്ധുക്കൾ. എന്താല്ലെ, മാളു 24 വയസ്സ് മാത്രമാണ് ആ കുട്ടിക്കുള്ളത്. വിവാഹം കഴിച്ചിട്ട് ഒരു വർഷം.

എന്നാണ് നമ്മളൊക്കെ മാറുക, നമ്മൾ മാതാപിതാക്കൾ പഠിക്കേണ്ട ഒരു കാര്യമുണ്ട്. പെൺകുട്ടികളെ വളർത്തിക്കൊണ്ട് വരുമ്പോൾ അവർക്ക് ആത്മവിശ്വാസം കൊടുക്കുക, നല്ല വിദ്യാഭ്യാസം കൊടുക്കുക. എന്തുവന്നാലും അത് നേരിടാനും വെല്ലുവിളിക്കാനുമുള്ള മനസ്സ് ഉണ്ടാക്കി കൊടുക്കുക. അവളെ സ്വയംപര്യാപ്തയാക്കുക.

ഇതൊക്കെയാണ് അവർക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല ധനം. അല്ലാതെ പ്രായപൂർത്തിയാകുമ്പോഴെ കെട്ടിച്ചുവിടുകയല്ല വേണ്ടത്. സ്ത്രീധനം മേടിച്ച് മൂന്ന് നേരം തിന്നാൻ നിൽക്കുന്ന ആൺപിള്ളേരെ പറഞ്ഞാൽ മതി. ഭാര്യമാരെ ബഹുമാനിക്കാൻ പഠിക്ക്, അവളെ സ്നേഹിക്ക്.

കല്യാണം കഴിച്ച് ഒരു കുടുംബത്തിലേയ്ക്ക് വരുമ്പോൾ ആ കുടുംബഭാരം മുഴുവൻ നമ്മുടെ തലയിലാകും. ഇതൊക്കെ പറയുമ്പോൾ എന്നെ ചിലർ കുറ്റം പറയുമായിരിക്കും. പത്ത് മാസം ഇവന്റെയൊക്കെ പിള്ളേരെ നൊന്തുപ്രസവിക്കുമ്പോൾ നമുക്ക് ഇങ്ങോട്ട് സ്ത്രീധനം തരണം. ഇല്ലെങ്കിൽ ഈ സമ്പ്രദായം എടുത്തുമാറ്റണം. വിവാഹം കഴിച്ചുപോകുന്ന പെണ്‍കുട്ടിക്ക് എന്തെങ്കിലും കൊടുക്കാനുണ്ടെങ്കിൽ അത് അവളുടെ പേരിൽ കൊടുക്കണം. അവളുടെ ജീവിതം സുരക്ഷിതമാക്കണം. വേറൊരു വീട്ടിലേയ്ക്ക് കയറി ചെല്ലുന്ന െപൺകുട്ടിയെ അവർ നോക്കുമെന്ന് എന്ത് ഉറപ്പാണുള്ളത്. സ്ത്രീധന സമ്പ്രദായം എടുത്തുമാറ്റണം. സ്ത്രീധനം ചോദിച്ചുവരുന്ന ഒരുത്തനും നമ്മുടെ കുട്ടിയെ കെട്ടിച്ചുകൊടുക്കരുത്. സ്ത്രീയാണ് ധനം. അതോർക്കുക.

വിസ്മയ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത് എത്തിയതോടുകൂടിയാണ് ഇത്രയും വലിയ ക്രൂരത പുറംലോകം അറിഞ്ഞത്. കഴിഞ്ഞ വര്‍ഷം മേയ് 31നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകള്‍ വിസ്മയയെ ശൂരനാട് പോരുവഴി അമ്ബലത്തുഭാഗം ചന്ദ്രവിലാസത്തില്‍ കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്.

മോട്ടര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനാണു കിരണ്‍. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരപീഡനങ്ങളാണ് ഏല്‍ക്കേണ്ടി വന്നതെന്നു വിസ്മയ പറഞ്ഞതായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണു വിസ്മയയെ കിരണിന്റെ വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Noora T Noora T :