കൃഷ്ണകുമാർ എന്ന നടനിലെ അച്ഛത്വം; ഞങ്ങൾ വിളിച്ചാൽ അച്ഛൻ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വിട്ട് സഹായിക്കാനായി ഓടിയെത്തും; അച്ഛൻ എന്നാൽ ധൈര്യം, സുരക്ഷിതത്വം: മനസ്സു തുറന്ന് ദിയ കൃഷ്ണ

ഫാദേഴ്‌സ് ഡേ ആയ ഇന്ന് മക്കളെക്കൊണ്ട് ഏറെ അഭിമാനിക്കുന്ന നായകനാകും നടൻ കൃഷ്ണകുമാർ. അതേസമയം, മക്കളായ ദിയ കൃഷ്ണയ്ക്കും ഹൻസികയ്ക്കും അഹാനയ്ക്കും ഇഷാനിയ്ക്കും എന്നും ഫാദേഴ്‌സ് ഡേ ആണ് .

അച്ഛനെക്കുറിച്ച് ചോദിച്ചപ്പോൾ ദിയ കൃഷ്ണൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഫാദേഴ്‌സ് ഡേയിൽ വൈറലാകുന്നത്. അച്ഛന്‍ എന്നാൽ ധൈര്യമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ സുരക്ഷിതത്വം അനുഭവിക്കുന്നതെന്ന് ദിയ പറയും.

മക്കളെ മനസ്സിലാക്കി സുഹൃത്തിനെപ്പോലെ പെരുമാറുന്ന, ആവശ്യ സമയത്ത് ശാസിക്കാനും നിയന്ത്രിക്കാനും മക്കളുടെ നന്മയ്ക്കുവേണ്ടതു ചെയ്യാനും അറിയുന്ന ആൾ. നാലു പെൺമക്കളെ വളർത്തിയ, വിഷമഘട്ടങ്ങളും സൈബർ ആക്രമണങ്ങളും നേരിട്ട തന്റെ അച്ഛനെക്കുറിച്ച് ദിയയ്ക്കു പറയാൻ ഒരുപാടുണ്ട്. ദിയ കൃഷ്ണ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മനസ് തുറന്നത്.

“അച്ഛന്റെ സഹായ മനഃസ്ഥിതിയെക്കുറിച്ച് ഞാൻ സുഹൃത്തുക്കളോടു പറയാറുണ്ട്. ചോദിച്ചില്ലെങ്കിൽ പോലും അറിഞ്ഞു സഹായിക്കും. പാചകമോ വീട്ടിലെ മറ്റു ജോലികളോ ആകട്ടെ, സഹായിക്കാൻ അച്ഛൻ ഉണ്ടാകും. ചെയ്തുകൊണ്ടിരിക്കുന്ന കാര്യം മാറ്റിവച്ച് നമ്മൾ ആരെയും സഹായിക്കില്ലല്ലോ, പക്ഷേ അച്ഛൻ അങ്ങനെയല്ല. ഞങ്ങൾ വിളിച്ചാൽ അച്ഛൻ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വിട്ട് സഹായിക്കാനായി ഓടിയെത്തും. സുഹൃത്തുക്കളോടുള്ള അച്ഛന്റെ സമീപനവും ഇങ്ങനെയാണ്. എല്ലാവരെയും സഹായിക്കാനുള്ള ആ മനസ്സാണ് അച്ഛനിലെ ഏറ്റവും പോസിറ്റീവ് കാര്യമായി എനിക്ക് തോന്നിയിട്ടുള്ളത്.

സ്കൂളിൽ പഠിക്കുമ്പോൾ ഞാനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് അച്ഛനെയും അമ്മയെയും സ്കൂളിലേക്ക് വിളിപ്പിച്ചിരുന്നത്. കോളജിലെത്തിയപ്പോൾ ഞാൻ ഒന്ന് ഒതുങ്ങി. സ്കൂളിൽ പെൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ ഞാൻ ഒരു പയ്യനെപ്പോലെ ആയിരുന്നു. എന്നാൽ കോളജിൽ എത്തിയപ്പോൾ അന്തരീക്ഷം മാറി. അവിടെ ആൺകുട്ടികൾ ഉണ്ടല്ലോ. ഞാനാണെങ്കിൽ ഒന്നു പറഞ്ഞാൽ രണ്ടിന് അടി ഉണ്ടാക്കുന്ന ആളാണ്. അതുകൊണ്ടു കോളജിൽ ഒന്ന് ഒതുങ്ങിയാണു പോയിരുന്നത്. പിന്നെ ക്ലാസ് കട്ട് ചെയ്തു ഫ്രണ്ട്സുമായി കറങ്ങാൻ പോകും, അപ്പോൾ വീടെത്താൻ വൈകും. അങ്ങനെയുള്ള ടെൻഷന്‍ ഞാൻ കാരണം ഉണ്ടായിട്ടുണ്ട്. അല്ലാതെ വേറെ ഒന്നുമില്ല.

കുട്ടികൾ ചെറുതായിരിക്കുമ്പോൾ അച്ഛനമ്മമാർ വാത്സല്യത്തോടെ ആയിരിക്കും പെരുമാറുക. പക്ഷേ വളരുന്നതനുസരിച്ച് ഉപദേശിക്കുകയും ചില ആവശ്യങ്ങൾ നിരസിക്കുകയുമൊക്കെ ചെയ്യും. പ്രത്യേകിച്ച് മൊബൈലും സോഷ്യൽ മീഡിയയും വ്യാപകമായ ഈ കാലഘട്ടത്തിൽ മാതാപിതാക്കൾ കുട്ടികളെ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരും. വളർന്നു വരും തോറും ഞങ്ങളും മൊബൈൽ ഉപയോഗിക്കാൻ താൽപര്യപ്പെട്ടിരുന്നു. ഏതൊരു അച്ഛനെയും പോലെ എന്റെ അച്ഛനും മൊബൈൽ ഉപയോഗം കൂടുമ്പോൾ വഴക്കു പറയും.

ഇപ്പോൾ ഹൻസിക മൊബൈൽ ഉപയോഗിക്കുന്നതു കാണുമ്പോൾ ചിലപ്പോൾ എനിക്ക് ദേഷ്യം തോന്നാറുണ്ട്. പഠിക്കാൻ ഉള്ളപ്പോൾ ഇവൾ എന്തിനാണ് ഇത്രയും സമയം മൊബൈലിൽ കളയുന്നതെന്ന് ഞാൻ ചിന്തിക്കും. ചെറുതായിരുന്നപ്പോൾ എനിക്കും ഈ ശീലം ഉണ്ടായിരുന്നു. അമ്മയുടെ ഫോൺ ആണ് അന്ന് ഉപയോഗിച്ചിരുന്നത്. അച്ഛൻ കാണാതെ ഒളിച്ചാണ് ഫോൺ എടുക്കുക. കണ്ടാൽ വഴക്കു പറയും.

അങ്ങനെ ഞങ്ങളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അച്ഛൻ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾ മൂന്നുപേർ മുതിർന്നു. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ആവശ്യമായ ഫ്രീഡം തരുന്നുണ്ട്. പ്രൈവസി ഉണ്ട്. ഞങ്ങൾ അതിരുകടന്നു പോകില്ലെന്ന് അച്ഛനറിയാം.

വഴക്കു പറയേണ്ട സ്ഥലത്ത് വഴക്കു പറയുകയും ഫ്രണ്ട്‌ലി ആകേണ്ടിടത്ത് അങ്ങനെ ആകുകയും ചെയ്യുന്ന ആളാണ് അച്ഛൻ. സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് ചിലപ്പോഴൊക്കെ മാർക്ക് വളരെ കുറയും. പേടിച്ചു പേടിച്ചാണു മാർക്ക് പറയുക. അപ്പോൾ അച്ഛൻ എന്നെ നോക്കി ചിരിച്ചുകൊണ്ടിരിക്കും.

ഒരിക്കൽ ഞാൻ ഒരുപാടു വിഷയങ്ങളിൽ മോശം മാർക്ക് വാങ്ങി. ആ സമയത്ത് ‘ഇങ്ങനെ പൊട്ടിയ ഒരാളെ കണ്ടിട്ടില്ല’ എന്നു പറഞ്ഞ് അച്ഛൻ എനിക്കൊരു 100 രൂപ എടുത്തു തന്നു. ഞാൻ അത് എന്റെ ഫ്രണ്ട്സിനോടു പറഞ്ഞപ്പോൾ അവർ അന്തംവിട്ടുപോയി. അക്കാര്യത്തിൽ ഒക്കെ അച്ഛൻ കൂൾ ആണ്’. ദിയ പറഞ്ഞു.

about krishnakumar

Safana Safu :