ഇന്ത്യയുടെ ഇതിഹാസ അത്‌ലറ്റിക് താരമായ മില്‍ഖാ സിംഗിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ബോളിവുഡ് നടനും എഴുത്തുകാരനും സംവിധായകുമായ ഫര്‍ഹാന്‍ അക്തര്‍. 2013ൽ മിൽഖാ സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഭാഗ് മില്‍ഖ ഭാഗി’ല്‍ മില്‍ഖ സിംഗ് ആയെത്തിയത് ഫര്‍ഹാന്‍ അക്തർ ആയിരുന്നു.
മില്‍ഖാ സിംഗ് ഇനിയില്ലെന്ന് അംഗീകരിക്കാം തനിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം എപ്പോഴും ജീവിക്കുമെന്നും ഫർഹാൻ അക്തർ പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അദ്ദേഹം മിൽഖാ സിംഗിന്റെ വിയോഗത്തിലുള്ള വേദന പങ്കുവെച്ചത്.
ഫർഹാൻ അക്തറിന്റെ വാക്കുകൾ വായിക്കാം:
പ്രിയപ്പെട്ട മിൽഖാ ജി, നിങ്ങൾ ഇനിയില്ലെന്ന് അംഗീകരിക്കാൻ എന്റെ മനസ്സ് വിസമ്മതിക്കുന്നു. ഒരുപക്ഷേ, നിങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച കരുത്ത് ആയിരിക്കാം അതിന് കാരണം. ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചാൽ, ഒരിക്കലും ഉപേക്ഷിക്കരുത് എന്നുള്ള വശം. നിങ്ങൾ എപ്പോഴും ജീവിച്ചിരിക്കും എന്നതാണ് സത്യം. കാരണം ഹൃദയാലുവും സ്നേഹസമ്പന്നനുമായ, ബന്ധങ്ങളില്‍ ഊഷ്‍മളതയുള്ള മനുഷ്യനായിരുന്നു നിങ്ങൾ.
നിങ്ങൾ ഒരു സ്വപ്നത്തെ പ്രതിനിധീകരിച്ചു. നിങ്ങളുടെ തന്നെ വാക്കുകള്‍ എടുത്താല്‍, സത്യസന്ധതയും കഠിനാധ്വാനവും ധൃഢനിശ്ചയവും എങ്ങനെ ഒരു മനുഷ്യനെ സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ പ്രാപ്തനാക്കുമെന്നും ആകാശത്തെ തന്നെ തൊടാന്‍ കഴിവുള്ളവനാക്കുമെന്നും നിങ്ങള്‍ പഠിപ്പിച്ചു. നിങ്ങൾ ഞങ്ങളുടെ ജീവിതത്തെ സ്പർശിച്ചു.
ഒരു അച്ഛനായും സുഹൃത്തായും നിങ്ങളെ അറിയാനായവര്‍ക്ക്, അത് ഒരു അനുഗ്രഹമായിരുന്നു. അങ്ങനെ ചെയ്യാത്തവർക്ക്, നിങ്ങളുടെ കഥ നിരന്തരമായ പ്രചോദനത്തിന്റെ ഉറവിടവും വിജയത്തിലും കൂടെനിര്‍ത്തേണ്ട വിനയത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുമായിരുന്നു നിങ്ങള്‍. മുഴുവന്‍ ഹൃദയത്തോടെയും നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു.
കൊവിഡ് ബാധിതനായി ചികിത്സയില്‍ തുടരുന്നതിനിടെയാണ് മില്‍ഖാ സിംഗ് വിടവാങ്ങിയത്. 91 വയസായിരുന്നു. കൊവിഡ് ബാധിതനായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഛത്തീസ്ഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മില്‍ഖാ സിംഗിന്റെ ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റനുമായിരുന്ന നിര്‍മല്‍ കൗര്‍ അഞ്ചുദിവസങ്ങള്‍ക്കുമുന്‍പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെ മില്‍ഖയും മരണത്തിന് കീഴടങ്ങുകയായിരുന്നു.
പറക്കും സിഖ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മില്‍ഖ സിംഗ് ഇന്ത്യകണ്ട എക്കാലത്തേയും മികച്ച സ്പ്രിന്ററായിരുന്നു. മധ്യദൂര ഓട്ടത്തിലായിരുന്നു മില്‍ഖാ ഐതിഹാസികമായ പ്രകടനങ്ങള്‍ നടത്തിയത്. 400 മീറ്റര്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ്ണം നേടിയ ഏക ഇന്ത്യന്‍ അത്ലറ്റ് കൂടിയാണ് മില്‍ഖാ സിംഗ്. നാല് തവണ ഇദ്ദേഹം ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയിട്ടുണ്ട്.
1960-ലെ റോം ഒളിമ്പിക്സില്‍ നാലാം സ്ഥാനത്തെത്തിയിരുന്നു. ആദ്യ ഇരുനൂറു മീറ്റര്‍ മുന്നിട്ടു നിന്നശേഷം ഓട്ടത്തിന്റെ വേഗതയില്‍ വരുത്തിയ വ്യത്യാസം മൂലം 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മില്‍ഖായ്ക്ക് ഒളിമ്പിക്സ് മെഡല്‍ നഷ്ടമായത്. നാനൂറു മീറ്ററില്‍ അദ്ദേഹം സ്ഥാപിച്ച ഏഷ്യന്‍ റെക്കോര്‍ഡ് 26 വര്‍ഷവും ദേശീയ റെക്കോര്‍ഡ് 38 വര്‍ഷവും മറ്റാർക്കും തകർക്കാൻ സാധിച്ചിരുന്നില്ല.
അത്ലറ്റിക് രംഗത്തെ വിലപ്പെട്ട സേവനങ്ങള്‍ക്ക് 1958ല്‍ രാജ്യം മില്‍ഖാ സിംഗിന് പദ്മശ്രീ നല്‍കി ആദരിച്ചു. 2013ല്‍ പ്രസിദ്ധീകരിച്ച ദി റേസ് ഓഫ് മൈ ലൈഫ് എന്ന പുസ്തകം മില്‍ഖാ സിംഗിന്റെ ആത്മകഥയാണ്. രാകേഷ് ഓംപ്രകാശ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറക്കിയ ഭാഗ് മില്‍ഖാ ഭാഗ് എന്ന ചിത്രം മില്‍ഖാ സിംഗിന്റെ ജീവിതത്തെയും അത്ലറ്റിക് രംഗത്തെ സംഭാവനകളേയും ആസ്പദമാക്കിയുള്ളതാണ്.
about farhan akthar