നടൻ സുകുമാരൻ നായർ ഓർമ്മായായിട്ട് 24 വർഷം. താരത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് കുടുംബവും സുഹൃത്തുക്കളും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.
മകൻ പൃഥ്വിരാജ് പങ്കുവച്ച ചിത്രങ്ങളും ഒറ്റവരി ക്യാപ്‌ഷനും ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അച്ഛൻ, 24 വർഷങ്ങൾ എന്നാണ് പൃഥ്വി സുകുമാരന്റെ ചിത്രത്തിന് ഒപ്പം അദ്ദേഹം കുറിച്ചത്. ഒപ്പം ഹൃദയഭേദകം എന്ന സ്മൈലിയും അദ്ദേഹം പങ്കിട്ടു. ചിത്രം പങ്കിട്ടു മിനിറ്റുകൾ കൊണ്ടാണ് പോസ്റ്റ് സോഷ്യൽ മീഡിയ കീഴടക്കിയത്.
”മരണം കെടുത്താത്ത പൗരുഷം, മലയാളിയുടെ മനസ്സില്‍ ഇപ്പോഴും..മായാതെ മറയാതെ… ഓര്‍മ്മപൂക്കള്‍” എന്നാണ് നടന്‍ എം.ബി പദ്മകുമാര്‍ കമന്റായി കുറിച്ചത്. ”സിനിമയെ സ്‌നേഹിക്കുന്ന ഒരാള്‍ക്കും മറക്കാന്‍ കഴിയാത്ത നല്ല കൂട്ടുകാരന്‍” എന്നാണ് മറ്റൊരു കമന്റ്.
1997 ജൂൺ മാസത്തിൽ മൂന്നാറിലെ വേനൽക്കാല വസതിയിലേയ്ക്ക് ഒരു യാത്ര പോയ സുകുമാരന് അവിടെ വച്ച് പെട്ടെന്ന് ഒരു നെഞ്ചുവേദന വരികയും മൂന്നുദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം 1997 ജൂൺ 16-ന് ആണ്ഈ ലോകത്തോട് വിടപറയുകയും ചെയ്തു. മരിക്കുമ്പോൾ 49 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടിയ സുകുമാരന്റെ തുടക്കം കോളജ് അധ്യാപകനായാണ്. എംടിയുടെ നിര്‍മാല്യത്തില്‍ അപ്പു എന്ന കഥാപാത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ശംഖുപുഷ്പം എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. വളര്‍ത്തുമൃഗങ്ങള്‍, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, ശാലിനി എന്റെ കൂട്ടുകാരി ഓഗസ്റ്റ് ഒന്ന്, സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഇരുന്നൂറ്റി അന്‍പതോളം ചിത്രങ്ങളില്‍ സുകുമാരന്‍ വേഷമിട്ടിട്ടുണ്ട്.
ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. “കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷ”ന്റെ മുൻ ചെയർമാൻ ആയിരുന്നു.