കലാരംഗത്തും സമൂഹത്തിലും നിലനില്‍ക്കുന്ന വിവേചനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളെടുക്കുന്ന ചുരുക്കം ചില ഗായികമാരിൽ ഒരാളാണ് സയനോര ഫിലിപ്പ്. നിറത്തിന്റെയും ശരീരത്തിന്റെയും പേരില്‍ തനിക്ക് നേരിടേണ്ടി വന്ന വിവേചനങ്ങളെ കുറിച്ച് തുറന്നുപറയാറുള്ള സയനോര സമൂഹത്തില്‍ മാറ്റം വന്നേ തീരുവെന്നു പല തവണ പറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ സിനിമാമേഖലയിലും മറ്റു കലാരംഗത്തും കറുത്ത നിറമുള്ളവര്‍ക്ക് അവസരം ലഭിക്കാത്തതിനെ കുറിച്ച് തുറന്നുപറയുകയാണ് സയനോര. സിനിമയിലായാലും കലാരംഗത്തായാലും സ്റ്റീരിയോടൈപ്പ് ആളുകള്‍ക്കാണ് അവസരം ലഭിക്കുക. സൗന്ദര്യമുള്ള ഒരു കറുത്ത യുവതിയ്ക്ക് സിനിമയില്‍ അവസരം ലഭിക്കുന്നത് കുറവാണെന്നാണ് സയനോര പറയുന്നത്.
ഈ രീതിക്ക് മാറ്റം വരുത്തണമെന്നും ഇതിനെല്ലാം ആദ്യം വേണ്ടത് സ്വന്തം കഴിവുകളിലുള്ള കറതീര്‍ന്ന ആത്മവിശ്വാസമാണെന്നും സയനോര കൂട്ടിച്ചേര്‍ത്തു. നേരത്തെ ചെറുപ്പം മുതല്‍ നിറത്തിന്റെ പേരില്‍ താന്‍ നേരിട്ട വിവേചനങ്ങളെ കുറിച്ചും അതുണ്ടാക്കിയ വേദനകളെ പിന്നീട് മറികടന്നതിനെ കുറിച്ചും സയനോര പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്.
തനിക്ക് എന്തോ കുഴപ്പമുണ്ടെന്നായിരുന്നു ആദ്യം തോന്നിയിരുന്നതെന്നും പിന്നീടാണ് പ്രശ്‌നം സമൂഹത്തിന്റെ നിലപാടിന്റേതാണെന്ന് മനസ്സിലായതെന്നും സയനോര പറയുന്നു.
നഴ്സറിയില്‍ പഠിക്കുമ്പോള്‍ അവിടെയുള്ള സീസോയില്‍ കയറിയിരുന്നു. അവിടെ വേറെയും കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. അതിലൊരു കുട്ടി അവരുടെ കൂടെ കളിക്കേണ്ടെന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോള്‍ ‘നീ കറുത്തതല്ലേ… നീ ഞങ്ങളുടെ കൂടെ കളിക്കേണ്ട’ എന്ന് പറഞ്ഞു. ഞാന്‍ ആകെ ഷോക്ക് ആയിപോയി. വീട്ടില്‍ ചെന്ന് കുറെ കരഞ്ഞതായും സയനോര പറഞ്ഞു.
കല്യാണ വീടുകളില്‍ പോയാലും നിറമില്ലാത്ത കല്യാണപെണ്ണിനെ കണ്ടാല്‍ അത് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. കോമഡി പരിപാടികളിലടക്കം കറുത്ത് തടിച്ച ആളുകളെ കൊണ്ട് നിര്‍ത്തുമ്പോള്‍ ചിരിക്കാന്‍ വേണ്ടിയുള്ളതാണെന്ന ഒരു ബോധം നമ്മുടെയൊക്കെ ഉള്ളില്‍ സ്വാഭാവികമായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ആളുകളെ ബാധിക്കും.അതിനൊരുദാഹരണമാണ് താനെന്നും സയനോര പറഞ്ഞു. പക്ഷെ തന്റെ നിറമിതാണ് എന്ന് താന്‍ തിരിച്ചറിഞ്ഞത് മുതല്‍ ഹാപ്പിയാണെന്നും സയനോര കൂട്ടിച്ചേർത്തു.
സ്കൂൾ കാലം മുതൽ നിറത്തിന്റെ പേരിൽ സയനോര അവഗണിക്കപ്പെട്ടിട്ടുണ്ട്. അതിന് മറ്റൊരു അനുഭവവും സയനോര പങ്കുവച്ചിട്ടുണ്ട്. സ്‌കൂളില്‍ ഗ്രൂപ്പ് ഡാന്‍സിന് സെലക്ഷന്റെ സമയത്ത് എന്നെയും ഡാന്‍സ് ചെയ്യാനായി എടുത്തിരുന്നു. പക്ഷേ, എല്ലാവരും പ്രാക്ടീസിന് പോയപ്പോള്‍ എന്നെ വിളിച്ചില്ല. ഞാന്‍ ടീച്ചറിനോട് പെര്‍മിഷന്‍ വാങ്ങി.
പ്രാക്ടീസ് നടക്കുന്ന സ്ഥലം വരെ പോയി. അവിടെ ബാക്കി കുട്ടികളൊക്കെ ഡാന്‍സ് കളിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ടീച്ചറിനോട് ചോദിച്ചു. എന്നെയെന്താ വിളിക്കാത്തതെന്ന്. അപ്പോഴാണ് ടീച്ചര്‍ പറയുന്നത് അവരൊക്കെ എത്ര കളറുള്ള കുട്ടികളാണ്. സയനോര എത്ര മേക്കപ്പ് ചെയ്താലും അവരുടെ കൂടെ നില്‍ക്കാന്‍ പറ്റില്ല.
സ്‌കൂളിന്റെ പ്രൈസ് പോയാല്‍ മോള്‍ക്ക് വിഷമമാകില്ലേ? എന്നൊക്കെ അവിടെ വെച്ച് ടീച്ചര്‍ പറഞ്ഞത് കേട്ട് ഞാന്‍ തിരികെ പോയെങ്കിലും വീട്ടില്‍ ചെന്നിട്ട് വന്‍ അലമ്പായിരുന്നു. കറുത്തത് കൊണ്ട് എന്നെ ഡാന്‍സിന് എടുത്തില്ല. ഞാന്‍ കറുത്തതാണെങ്കില്‍ എന്നെ കൊന്ന് കളഞ്ഞൂടായിരുന്നോ എന്നൊക്കെ ചോദിച്ചു. അച്ഛനും അമ്മയുമാണ് അന്ന് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയതെന്നും സയനോര പറഞ്ഞിട്ടുണ്ട്.
വലുതായി കഴിഞ്ഞ് അതേ സ്‌കൂളിലെത്തി സയനോര പഴയ ഓര്‍മ്മകള്‍ പങ്കുവെച്ച കാര്യവും സയനോര പറഞ്ഞിരുന്നു. എനിക്കുണ്ടായ അവസ്ഥ മറ്റ് കുട്ടികള്‍ക്ക് ഉണ്ടാവരുതെന്ന നിര്‍ബന്ധംമൂലമാണ് അങ്ങനെ പറയാൻ നിർബന്ധിതയാക്കിയതെന്നായിരുന്നു സയനോര പറഞ്ഞത് .
പിന്നീട് കല്യാണ സമയത്തും കറുത്തിരിക്കുന്നതിന്റെ പേരിൽ പരിഹസിക്കപ്പെട്ടിട്ടുണ്ട്. നീ കറുത്തിട്ടല്ലേ, അപ്പോ കറുത്ത കുട്ടി ഉണ്ടാകില്ലേ എന്നൊക്കെ പലരും പറഞ്ഞിരുന്നു . അന്നവരോടൊക്കെ സയനോര തിരിച്ചു ചോദിച്ചത് കറുത്തിട്ടും വെളുത്തിട്ടുമൊക്കെ എന്താ കാര്യം ആള് നന്നാകുമ്പോഴല്ലെ കാര്യമുള്ളു എന്നായിരുന്നു .
about sayanora