ലഹരിമരുന്ന് കേസ്; ബിനീഷ് വിഷയം ചര്‍ച്ച ചെയ്യാന്‍ ‘അമ്മ’ യോഗം ചേരും

ലഹരിമരുന്ന് ഇടപാട് കേസില്‍ ബിനീഷ് കോടിയേരി വിഷയം വരാനിരിക്കുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് അമ്മ. സംഘടനയുടെ പ്രസിഡന്റ് ആയ മോഹന്‍ലാലിന്റെ സൗകര്യം കൂടി പരിഗണിച്ച ശേഷമായിരിക്കും യോഗത്തിന്റെ തീയതി നിശ്ചയിക്കുക എന്നും അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.

അമ്മ സംഘടനയിലെ അംഗമാണ് ബിനീഷ് കോടിയേരി. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിലെ സ്ഥിരം കളിക്കാരന്‍ കൂടിയാണ് ബിനീഷ്. ലഹരിമരുന്ന് കേസ് സിനിമാ താരങ്ങളിലേക്കും വ്യാപിക്കുന്ന ഘട്ടത്തിലാണ് അമ്മ യോഗം ചേരാനിരിക്കുന്നത്.

അതെ സമയം തന്നെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ പത്ത് മണിക്കൂറോളം ബിനീഷിനെ ചോദ്യം ചെയ്തിരുന്നു.നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെതിരെ നടപടി തുടങ്ങി. ബംഗളുരു ലഹരിമരുന്ന് കേസില്‍ ബിനീഷിനെ പ്രതി ചേര്‍ക്കാനാണ് നീക്കം. ഇന്നലെ വൈകീട്ട് എന്‍.സിബി ഉദ്യോഗസ്ഥര്‍ ഇ.ഡി ഓഫീസിലെത്തി മുഴുവന്‍ മൊഴികളുടെയും പകര്‍പ്പെടുത്തു. ഇവ വിലയിരുത്തിയതിനു ശേഷം ബിനീഷിനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ചു അന്തിമ തീരുമാനം എന്‍.സിബി എടുക്കുക. നാളെ വൈകീട്ട് അഞ്ചുമണിക്കാണ് ബിനീഷിന്റെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനു കീഴിലെ കസ്റ്റഡി കാലാവധി അവസാനിക്കുക.

2005 മുതല്‍ സിനിമാരംഗത്ത് സജീവമയിരുന്നു ബിനീഷ്. ഫൈവ് ഫിംഗേഴ്‌സ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. ബല്‍റാം വേഴ്‌സസ് താരാദാസ്, ലയണ്‍, കുരുക്ഷേത്ര, നീരാളി, ഒപ്പം തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

Noora T Noora T :