ആ പത്ത് രൂപയുടെയും ബിരിയാണിയുടെയും വിലയും രുചിയും മമ്മൂക്ക മറന്നു പോയോ?; മമ്മൂക്കയ്ക്കും മകനുമെതിരെ രൂക്ഷ വിമർശനം!

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ , ഇതിലൊന്നുമുൾപ്പെടാതെ ഒതുങ്ങിയിരുന്ന് സ്വന്തം ഇമേജ് സംരക്ഷിക്കുന്ന മഹാ നടന്മാർക്കെതിരെയും വിമർശനം ഉയരുകയാണ് . ഇതിനിടയിൽ വിഷയത്തിൽ ഒരു പ്രതികരണവും നടത്താത്ത മമ്മൂട്ടിയ്‌ക്കെതിരെ ലക്ഷദ്വീപിൽ നിന്നും മുഹമ്മദ് സ്വാദിക്ക് എന്ന യുവാവ് ഫേസ്ബുക്കിൽ പങ്കിട്ട തുറന്ന കത്താണ് വൈറലാകുന്നത്.

മലയാളത്തിൻ്റെ മഹാനടന് ലക്ഷദ്വീപിൽ നിന്നൊരു തുറന്ന കത്ത്… എന്ന തലക്കെട്ടിൽ മമ്മൂക്കയ്‌ക്കെഴുതിയ കത്തിനൊപ്പം സ്വദിക്ക് മമ്മൂക്കയുടെ പഴയ ഫോട്ടോ ചേർത്ത പത്രകട്ടിങ്ങും ചേർത്തിട്ടുണ്ട്. ഇതും കത്ത് വൈറലാകാൻ കാരണമായി.

പ്രിയപ്പെട്ട മമ്മുക്ക, കേരളത്തിൻ്റെ അയൽ ദ്വീപ് സമൂഹമായ, ഞങ്ങളുടെ നാടായ ലക്ഷദ്വീപ് വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത് താങ്കളുടെ ശ്രദ്ധയിൽപ്പെട്ട് കാണും എന്ന് പ്രതീക്ഷിക്കുന്നു. കേരളക്കരമൊത്തം ഞങ്ങളെ ചേർത്ത് നിർത്തുമ്പോഴും ഇത് വരെ താങ്കളുടെയോ താങ്കളുടെ മകൻ്റെയോ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രതികരണമോ പിന്തുണയോ കണ്ടില്ല,

പ്രിയ മമ്മുക്ക, ഇന്ന് കേരളക്കരയാകെ അറിയുന്ന , രാജ്യമറിയുന്ന, മഹാ നടനിലേക്കുള്ള താങ്കളുടെ പ്രയാണത്തിന് മുൻപ്, 1970 കാലഘട്ടത്തിൽ കോട്ടയം ജില്ലയിലെ ചെമ്പ് എന്ന കൊച്ച് ഗ്രാമത്തിലെ സാധരണക്കാരനായ മുഹമ്മദ് കുട്ടി എന്ന വിദ്യാർത്ഥിയായിരുന്ന കാലത്തെ ഒരു അനുഭവം കുറച്ച് വർഷങ്ങൾക്ക് മുൻപ് ടൈംസ് എന്ന വാരികയിൽ താങ്കളുടെ ജീവചരിത്രം എഴുതുന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചിരുന്നല്ലോ..അതിൽ അങ്ങേക്ക് ലഭിച്ച ആദ്യ പ്രതിഫലത്തെ കുറിച്ച് അങ്ങ് ഇങ്ങനെ എഴുതിയി രുന്നു…

“അന്ന് ലക്ഷദ്വീപിൽ നിന്നുള്ള ധാരാളം വിദ്യാർത്ഥികൾ മഹാരാജാസിൽ പഠിച്ചിരുന്നു, അവർക്കൊരു സംഘടനയുണ്ട് ലക്ഷദ്വീപ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ. അതിൻ്റെ ആഭിമുഖ്യത്തിൽ കോളേജിൽ വെച്ചൊരു പരിപാടി നടന്നു, ദ്വീപിലെ ചില നാടൻ കലാരൂപങ്ങളാണ് അവതരിപ്പിച്ചത് അതിൻ്റെ അവതരണത്തോടനുബന്ധിച്ചുള്ള അനൗൺസ്മെൻറ് നടത്തിയത് ഞാനായിരുന്നു. പത്തു രൂപയും ബിരിയാണിയുമായിരുന്നു അതിന് പ്രതിഫലം.”

ഇപ്രകാരം പറഞ്ഞ് അങ്ങ് വരികൾ അവസാനിപ്പിക്കുന്നു… സോഷ്യൽ മീഡീയകളൊന്നും ഒട്ടും പ്രചാരമില്ലാത്ത കാലഘട്ടത്തിൽ എൻ്റെ നാട്ടിലെ വിദ്യാർത്ഥി സംഘടനയാണ്, എൻ്റെ നാട്ടുകാരാണ്,അങ്ങേക്ക് ആദ്യ പ്രതിഫലം നൽകിയതെന്ന വാർത്ത വളരെ ആവേശപൂർവം വായിക്കുകയും ആ പേജ് ഞാൻ വെട്ടി സുക്ഷിക്കുയും ചെയ്തു.

അന്ന് കേരളത്തിലെ എൻ്റെ കൂട്ടുകാർക്കിടയിൽ വളരെ അഭിമാനത്തോടെ തമാശ രൂപേണ ഞാൻ ഇപ്രകാരം പറയുമായിരുന്നു “എടാ പത്ത് രൂപക്കും ബിരിയാണിക്കും മമ്മുട്ടിയെ വിലക്കെടുത്തവരാ ഞങ്ങളെന്ന് ”
പിന്നീട് വർഷങ്ങൾക്കിപ്പുറം അങ്ങേയ്ക്ക് ആദ്യ പ്രതിഫലം നൽകിയ ലക്ഷദ്വീപ് വിദ്യാർത്ഥികളുടെ സംഘടനയായ ലക്ഷദ്വീപ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ്റെ അധ്യക്ഷസ്ഥാനം അലങ്കരിക്കാനുള്ള സൗഭാഗ്യവും എനിക്കുണ്ടായി

ഇന്ന് ആ സംഘടന 50 ആം വർഷികം ആഘോഷിക്കുകയാണെന്ന സന്തോഷവും ഇത്തരുണത്തിൽ ഞാൻ താങ്കളുമായ് പങ്കിടുന്നു. മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം അന്നത്തെ പത്ത് രൂപ പ പ്രതിഫലം വാങ്ങിയ മുഹമ്മദ് കുട്ടിയിൽ നിന്ന് 10 കോടി വാങ്ങുന്ന മമ്മുട്ടി എന്ന ലോകമറിയുന്ന മഹാനടനായി അങ്ങ് വളർന്നു,
ഈ മഹാപ്രയാണത്തിന് തുടക്കമിട്ട ആ പത്ത് രൂപയുടെയും ബിരിയാണിയുടെയും വിലയും രുചിയും അങ്ങ് ഇന്നും മറന്നിട്ടിലെങ്കിൽ, കേരളം മൊത്തം ലക്ഷദ്വീപിനൊപ്പം നിൽക്കുന്ന ഈ അവസരത്തിൽ ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിൽ അങ്ങയുടെയും അങ്ങയുടെ മകൻ്റെയും ഒരു പിന്തുണ, ഒരു
കരുതൽ,അത്രമാത്രം അത് മാത്രം, ആഗ്രഹിക്കുന്നത് തെറ്റാണോ മമ്മുക്ക !

ഇന്നും അങ്ങയെ നെഞ്ചിലേറ്റുന്നവർ തന്നെയാണ് ലക്ഷദ്വീപ് ജനത. അങ്ങയുടെ സിനിമ കാണാനും തീയേറ്ററിലിരുന്ന് ആർപ്പ് വിളിക്കാനും ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് കപ്പല് കേറുന്ന ധാരാളം യുവാക്കൾ ഇന്നും ദ്വീപിലുണ്ട് മമ്മുക്ക..
കത്ത് എന്നെങ്കിലും മമ്മൂട്ടി കാണും വായിക്കും എന്ന ശുഭ പ്രതീക്ഷയോടെയാണ് മുഹമ്മദ് സ്വാദിക്ക് എന്ന ലക്ഷദ്വീപ് നിവാസി കത്തവസാനിപ്പിച്ചിരിക്കുന്നത്. ….

about mammootty

Safana Safu :