മീടു ആരോപണവിധേയനായ വൈരമുത്തുവിന് ഒ.എന്‍.വി പുരസ്‌കാരം നല്‍കാനുള്ള തീരുമാനം ; അടൂര്‍ പറഞ്ഞതിനെ വിമർശിച്ച് എന്‍.എസ് മാധവന്‍!

മീടു ആരോപണം നേരിടുന്ന ഗാനരചയിതാവ് വൈരമുത്തുവിന് ഒ.എന്‍.വി പുരസ്‌കാരം നല്‍കിയ നടപടിയെ ന്യായീകരിച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. അടൂരിന്റെ നിലപാട് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘വൈരമുത്തുവിന്റെ എഴുത്തിനാണ,് സ്വഭാവത്തിനല്ല ഒ.എന്‍.വി അവാര്‍ഡ് കൊടുത്തതെന്ന് അടൂരിന്റെ പ്രസ്താവന തെറ്റാണ്. 2018ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ റദ്ദാക്കിയത് ഒരു മീടു ആരോപണത്തെ തുടര്‍ന്നായിരുന്നു. ജൂറി അംഗങ്ങളില്‍ ഒരാളുടെ ഭര്‍ത്താവിനെതിരെയായിരുന്നു ആ മീടു ആരോപണം. സെന്‍സിറ്റീവായി വേണം കലയോട് ഇടപെടാന്‍,’ എന്‍.എസ് മാധവന്‍ ട്വിറ്ററിൽ എഴുതി .

ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം തമിഴ് കവി വൈരമുത്തുവിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിരവധി മീടു ആരോപണങ്ങള്‍ ഉയര്‍ന്ന ഇദ്ദേഹത്തിനെ വീണ്ടും പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കുന്ന നടപടിക്കെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.

അതേസമയം പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പുരസ്‌കാരം പ്രഖ്യാപിച്ചത് പുനഃപരിശോധിക്കാൻ തീരുമാനമായിട്ടുണ്ട്.

വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച ഗായികയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ചിന്മയി ശ്രീപദയും ഇദ്ദേഹത്തിന് പുരസ്‌കാരം നല്‍കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. നടി റിമ കല്ലിങ്കലും പാര്‍വതിയുമടക്കമുള്ളവര്‍ വൈരമുത്തുവിന് അവാര്‍ഡ് നല്‍കാനുള്ള നീക്കത്തിനെ എതിര്‍ത്തു. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് 17ഓളം സ്ത്രീകള്‍ ഇദ്ദേഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ടെന്ന് റിമ കല്ലിങ്കല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

എന്നാല്‍ വൈരമുത്തുവിനെ അവാര്‍ഡിന് പരിഗണിച്ചതില്‍ തെറ്റില്ലെന്നായിരുന്നു സംവിധായകനും ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയുടെ ചെയര്‍മാനുമായ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം. ഒരാളുടെ സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം. എഴുത്തിന്റെ മികവ് പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്നും അല്ലെങ്കില്‍ പിന്നെ സ്വഭാവഗുണത്തിന് പ്രത്യേക അവാര്‍ഡ് കൊടുക്കണമെന്നും അടൂര്‍ പറഞ്ഞിരുന്നു.

ABOUT ONV AWARD

Safana Safu :