തനിക്കായി പലപ്പോഴും മറ്റുള്ളവരോട് ശുപാര്‍ശ ചെയ്തത് അദ്ദേഹമായിരുന്നു; തുറന്നുപറഞ്ഞ് ഗണേഷ് കുമാര്‍!

ഇരകളിലെ കേന്ദ്ര കഥാപാത്രമാകാന്‍ അവസരം നല്‍കി സിനിമയിലേക്ക് വഴി തുറന്നതിനെ കുറിച്ചും തനിക്കായി പലപ്പോഴും മറ്റുള്ളവരോട് ശുപാര്‍ശ ചെയ്തതിനെ കുറിച്ചുമെല്ലാം പറയുകയാണ് നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍. സംവിധായകന്‍ കെ.ജി ജോര്‍ജിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഒരു പ്രമുഖ മാസികയിൽ എഴുതിയ ലേഖനത്തിലാണ് ഇതേകുറിച്ച് ഗണേഷ് കുമാര്‍ പ്രതിപാദിക്കുന്നത്.

ഗാന്ധിമതി നിര്‍മ്മാണ കമ്പനിയില്‍ വെച്ചാണ് കെ.ജി ജോര്‍ജ് കാണുന്നതെന്നും പിന്നീട് ഇരകളിലേക്ക് ക്ഷണിക്കുകയായിരുന്നെന്നും ഗണേഷ് കുമാര്‍ പറയുന്നു. നടന്‍ സുകുമാരന്‍ ഇരകള്‍ നിര്‍മ്മിക്കാന്‍ തയ്യാറായപ്പോള്‍ അദ്ദേഹത്തോട് തന്നെ കെ.ജി ജോര്‍ജ് തന്നെ നിര്‍ദേശിക്കുകയായിരുന്നെന്നും ഗണേഷ് കുമാര്‍ പറയുന്നു.

‘ഞാന്‍ നാടകത്തിലൊന്നും അഭിനയിച്ച് പരിചയമുള്ളയാളല്ല. പക്ഷേ, അദ്ദേഹത്തിന്റെ മുന്നില്‍ വളരെ ഫ്രീയായി നില്‍ക്കാനെനിക്കുകഴിഞ്ഞു. അദ്ദേഹം പറഞ്ഞുതന്നത് മാത്രം കേട്ടാണ് ഇരകളെന്ന സിനിമയില്‍ ഞാനഭിനയിച്ചത്.

എന്നിലൊരു നടനുണ്ടെന്ന്, ഒരു കലാകാരനുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് കെ.ജി. ജോര്‍ജ് എന്ന വലിയ മനുഷ്യന്റെ കരസ്പര്‍ശമേറ്റപ്പൊഴാണ്. മുരളിമേനോന്‍ തിലകന്‍ ചേട്ടന്‍, ഇന്നസെന്റ്, സുകുമാരന്‍ ചേട്ടന്‍, ശ്രീവിദ്യ ഇവരെയൊക്കെപ്പോലുള്ള വലിയ നടന്മാരുടെ ഇടയില്‍നിന്ന് ഒരു സഭാകമ്പവുമില്ലാതെ അഭിനയിക്കാനുള്ള അവസരം അദ്ദേഹം തന്നു,’ ഗണേഷ് കുമാര്‍ പറഞ്ഞു.

സംവിധായകരോട് തനിക്ക് അവസരം നല്‍കണമെന്ന് കെ.ജി ജോര്‍ജ് ശുപാര്‍ശ ചെയ്യുമായിരുന്നെന്നും ഗണേഷ് കുമാര്‍ പറയുന്നു. ആദ്യത്തെ സിനിമയിലഭിനയിച്ചു കഴിഞ്ഞ് എനിക്കധികം ചിത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. അക്കാലത്ത് ജോര്‍ജ് സാറിനുവേണ്ടി ഡെന്നിസ് ജോസഫ് ഒരു തിരക്കഥയെഴുതി.

അന്നത്തെ തിരക്കുള്ളൊരു സംവിധായകന്‍ കൂടിയായിരുന്ന ഡെന്നീസിനോട് ‘ഞാന്‍ കൊണ്ടുവന്ന പയ്യനാണ്, എനിക്കൊരുപാട് പടങ്ങളൊന്നും ചെയ്യാനാകില്ല, അതുകൊണ്ട് അവന് നിങ്ങളുടെ ചിത്രങ്ങളില്‍ വേഷംകൊടുക്കണമെന്ന്’ എനിക്കുവേണ്ടി അദ്ദേഹം ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ പറയുന്നു.

about k b ganesh kumar

Safana Safu :