ചാനല്‍ മുതലാളിയുടെ വീട്ടിലെ സ്ത്രീകള്‍ സുരക്ഷിതരായി ഇരിക്കട്ടെ കാരണം ലിങ്ക് ഓപ്പണ്‍ ചെയ്യുവാന്‍ ഇവരൊക്കെ എന്തും ചെയ്യും; വസ്തുതാ വിരുദ്ധമായ വാര്‍ത്തയ്‌ക്കെതിരെ നിര്‍മല്‍ പാലാഴി

മിനിസ്‌ക്രീനിലെ കോമഡി സ്‌കിറ്റുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് നിര്‍മല്‍ പാലാഴി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ വസ്തുതാ വിരുദ്ധമായി തനിക്കെതിരെ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടന്‍. ചാനല്‍ മുതലാളിയുടെ വീട്ടിലെ സ്ത്രീകള്‍ സുരക്ഷിതരായി ഇരിക്കട്ടെ കാരണം ലിങ്ക് ഓപ്പണ്‍ ചെയ്യുവാന്‍ ഇവരൊക്കെ എന്തും ചെയ്യുമെന്നും നിര്‍മ്മല്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പോര്‍ട്ടല്‍ ഹെഡ്‌ലൈന്‍ മാറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് പോസ്റ്റിനു താഴെ കമന്റുകള്‍ വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം താന്‍ പങ്കുവെച്ച കുറിപ്പിനെ കുറിച്ച് നല്‍കിയ വാര്‍ത്തയില്‍ വസ്തുതാ വിരുദ്ധമായ തലക്കെട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ദിവസം മുന്നേ കുഞ്ഞുങ്ങളോടൊപ്പം ഉള്ള ഫോട്ടോ പഴയ കുറച്ച് ജീവിത അനുഭവങ്ങള്‍ ചേര്‍ത്ത് എന്റെ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് ആളുകള്‍ ഒന്ന് ലിങ്ക് ഓപ്പണ് ചെയ്യാന്‍ വേണ്ടി എന്ത് വൃത്തികേടും ഹെഡ്ഡിങ് ആക്കിയിട്ടു പോസ്റ്റ് ചെയ്ത ഈ ചാനലിനെ റിപ്പോര്‍ട്ട് ചെയ്യണം എന്ന് എന്റെ പ്രിയപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുന്നു. ചാനല്‍ മുതലാളിയുടെ വീട്ടിലെ സ്ത്രീകള്‍ സുരക്ഷിതരായി ഇരിക്കട്ടെ കാരണം ലിങ്ക് ഓപ്പന്‍ ചെയ്യുവാന്‍ ഇവരൊക്കെ എന്തും ചെയ്യും.മെസേജ് ആയിട്ടും വിളിച്ചിട്ടും കൂടെ സപ്പോര്‍ട്ട് ചെയ്ത പ്രിയപ്പെട്ടവര്‍ക്ക് ഒരായിരം നന്ദി.

നിര്‍മല്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റിന്റെ പൂര്‍ണരൂപം;

കാറില്‍ എന്തേലും തിരക്കിട്ട യാത്രയില്‍ പോവുമ്പോള്‍ കുറുകെ ഒരു പട്ടികുഞ്ഞോ പൂച്ചകുഞ്ഞോ പോയാല്‍ വണ്ടി നിര്‍ത്തി അവര്‍ പോവുന്ന വരേ നോക്കി നില്‍ക്കും കാരണം നമ്മുടെ കുഞ്ഞുങ്ങള്‍ പിച്ചവച്ചു പോവുന്നപോലെ തോന്നും അതുകണ്ടാല്‍. മോന്‍ നേഴ്സറിയില്‍ പഠിക്കുമ്പോള്‍ അവനെ മാന്തിയത്തിന്റെ പേരില്‍ അത് ചോദിക്കാന്‍ പോയിട്ടുണ്ട്.ഭാര്യവീട്ടില്‍ കുഞ്ഞുങ്ങള്‍ കളിക്കുമ്പോള്‍ അറിയാതെ പറ്റിപോയ ചെറിയ പരിക്കുകള്‍ക്ക് ഭയങ്കര പ്രേശ്‌നക്കാരന്‍ ആയിട്ടുണ്ട്.

പത്രത്തില്‍ വായിക്കുന്ന റാഗിങ് ന്യൂസ്‌കള്‍ വായിച്ചു എല്‍കെജി പഠിക്കുന്ന മോനെ ഓര്‍ത്ത് ടെന്‍ഷന്‍ അടിച് ഭ്രാന്തയിട്ടുണ്ട്. ആസിഡന്റ് പറ്റിയപ്പോള്‍ മരണം സംഭവികത്തെ തിരിച്ചു വന്നപ്പോള്‍ ഓര്‍ത്തതും മകനെ കുറിച്ചായിരുന്നു അഥവാ ഞാന്‍ അന്ന് മരിച്ചു പോയിരുന്നേല്‍ എന്റെ മോന്‍ ഒരു കാഴ്ചക്കാരന്‍ ആയി നോല്‍ക്കേണ്ടി വരില്ലായിരുന്നോ.. അവന്റെ അച്ഛന്റെ യാത്ര, മറ്റുള്ള കുട്ടികളള്‍ക്ക് അച്ചന്മാര്‍ സ്‌നേഹപൂര്‍വം വാങ്ങി കൊടുക്കുന്ന കളിപ്പാട്ടങ്ങള്‍,

മുട്ടായികള്‍,കുപ്പായങ്ങള്‍,പുസ്തകങ്ങള്‍…അങ്ങനെ അങ്ങനെ എല്ലാം ഒരു അച്ഛനോട് പറയുന്ന സ്വാതന്ത്രത്തില്‍ ആരോട് പറയുവാന്‍ കഴിയും.ഒരു പക്ഷെ ഭാര്യക്ക് വീട്ടുകാരുടെയും ബന്ധുക്കളുടെയും നിര്‍ബന്ധം കൊണ്ടോ അവര്‍ക്ക് വേറെ ഒരു ജീവിതം വേണം എന്ന ആഗ്രഹം കൊണ്ടോ വേറെ ഒരു വിവാഹം കഴിക്കാം പക്ഷെ മ്മളെ മക്കളെ നമ്മള്‍ നോക്കുമ്പോലെ വേറെ ഒരാള്‍ക്കും സ്‌നേഹിക്കാന്‍ കഴിയില്ല.

മറ്റ് എന്തിനേക്കാള്‍ തകര്‍ത്തു പോയിട്ടുണ്ട് പല വാര്‍ത്തകളും കേക്കുമ്പോള്‍ തൊടുപുഴയിലെ അച്ഛന്‍ മരിച്ചപ്പോള്‍ അമ്മയുടെ രഹസ്യ കാമുകന്റെ പീഡനം കൊണ്ടു മരിച്ച ആ കുഞ്ഞു മോന്‍,കാമുകന്റെ കൂടെ ജീവിക്കുവാന്‍ ഉള്ള ആഗ്രഹം കൊണ്ട് കടല്‍ ഭിത്തിയില്‍ ഒരു ജീവന്‍ ഒടുങ്ങിയ കുഞ്ഞു മോള്‍…അങ്ങനെ അങ്ങനെ നമ്മുടെ കേരളത്തിലും പുറത്തും ആയി എത്രയെത്ര കുഞ്ഞുങ്ങള്‍.ഞാന്‍ ഉള്‍പ്പെടെ എന്റെ കുട്ടികാലത്ത് ജീവിച്ചവര്‍ ഒരു മുട്ടായിക്കുവണ്ടി കൊതിച്ചിട്ടുണ്ട്,

അടുത്ത വീട്ടിലെ കുട്ടികള്‍ ഇടുന്ന വിലകൂടിയ നല്ല മണമുള്ള കുപ്പായത്തിന് കൊതിച്ചിട്ടുണ്ട്,കളിപാട്ടങ്ങള്‍ക്ക് കൊതിച്ചിട്ടുണ്ട്, കുടുംബകാര്‍ ഒഴിവാക്കിയ പുസ്തകത്തിനും മൂഡ് കീറാത്ത ട്രൗസറിനും വേണ്ടി കാത്ത് നിന്നിട്ടുണ്ട്. കുടുക്ക് ഇല്ലാത്ത ട്രൗസര്‍ കുടുക്ക് ഇടുന്ന ആ ഒട്ടയിലൂടെ വലിച്ച് അരയിലേക്ക് കുത്തി സ്‌കൂളില്‍ പോയിട്ടുണ്ട്,സ്‌കൂളിലെ കഞ്ഞിയും ചെറുപയറും പള്ളനിറച്ചും കഴിച്ചിട്ടുണ്ട്, സ്‌കൂള്‍ വിട്ട് വരുമ്പോള്‍ ചയപീടികയിലെ ഉള്ളിവട ഉണ്ടാക്കുന്ന മണം വയേല്‍ വെള്ളം നിറക്കുക അല്ലാതെ വാങ്ങാന്‍ 1 രൂപ ഇല്ലാതെ വീട്ടില്‍ പോയിട്ടുണ്ട്.

എന്റെ സുഹൃത്ത് പറഞ്ഞ ഒരു കഥ ഉണ്ട് അവന്റെ വീട്ടില്‍ 12 അംഗങ്ങള്‍ ഉണ്ട് വായിച്ചി (ഉപ്പ) ഒരു പേകറ്റ് റോട്ടി വാങ്ങിയാല്‍ പൊട്ടിച്ചു മേലേക്ക് ഏറിയും കിട്ടുനോര്‍ക്ക് എടുക്കാം.ഇപ്പൊ അതൊരു തമാശ കഥ ആയിരിക്കാം പക്ഷെ എന്റെ ഓര്‍മ്മയിലെ ദാരിദ്ര്യത്തിന്റെ ലഃൃേലാല ആണ് അതൊക്കെ.ഇങ്ങനെയൊക്കെ ജീവിച്ചിട്ടും നമ്മള്‍ നമ്മുടെ മക്കള്‍ക്ക് ആ ഗതി വരുത്തതെ നോക്കാറുണ്ട് അത് ദിവസാകൂലി ചെയ്യുന്നവന്‍ ആയാലും ആരായാലും.അതിന്റെ കാരണം ഒരുപക്ഷേ ഈ വഴിയിലൂടെ ഞാന്‍ ഉള്‍പ്പടെ ഉള്ള കൊറേ.. കൊറേ.. ആളുകള്‍ യാത്ര ചെയ്തതുകൊണ്ട് ആയിരിക്കും.മക്കള്‍ ആണ് എല്ലാം…. മക്കള്‍ക്ക് വേണ്ടിയാണ് എല്ലാം ….അല്ലെ..?

Vijayasree Vijayasree :