താല്‍പ്പര്യം ഭാരതീയ ജനതാ പാര്‍ട്ടിയോട്… ഇതുവരെ മറച്ചു വച്ച ഒരു ഐഡന്റിറ്റിയിലും ജീവിച്ചിട്ടില്ല. വൈറല്‍ ആകാന്‍ ഒരു പോസ്റ്റും എഴുതാറില്ല; വിമർശകർക്ക് മറുപടിയുമായി ലക്ഷ്മി പ്രിയ

സംഘപുത്രി പരാമർശത്തിൽ ട്രോളുമായി എത്തിയവർക്കു മറുപടിയുമായി നടി ലക്ഷ്മി പ്രിയ. വിമർശകരോട് തന്റെ കുടുംബത്തെക്കുറിച്ചും വിദ്യാഭ്യാസയോഗ്യതയെക്കുറിച്ചും നടി തുറന്നുപറയുന്നുണ്ട്. താൽപര്യം ബിജെപിയോട് മാത്രമാണ്. തന്റെ സ്‌കൂള്‍ കാലത്ത് എബിവിപി ഉണ്ടായിരുന്നോ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയും താരം പോസ്റ്റിലൂടെ നല്‍കുന്നുണ്ട്.

ലക്ഷ്മി പ്രിയയുടെ കുറിപ്പ്:

പേര്: സബീനാ ജയേഷ് ഏലിയാസ് ലക്ഷ്മി പ്രിയ. വിവാഹത്തിന് മുന്‍പ്: സബീനാ എ ലത്തീഫ് ജനനം 1985 മാര്‍ച്ച് 11. പിതാവ് പുത്തന്‍ പുരയ്ക്കല്‍ അലിയാര് കുഞ്ഞ് മകന്‍ പരേതനായ കബീര്‍ (അദ്ദേഹം ഈ കഴിഞ്ഞ ഏപ്രില്‍ 7 നു പുലര്‍ച്ചെ മരണമടഞ്ഞു, കാന്‍സര്‍ ബാധിതന്‍ ആയിരുന്നു.) പിതാവിന്റെ കുടുംബം ഹരിപ്പാട് പയ്യൂര്‍ വീട്. മാതാവ് പ്ലാമൂട്ടില്‍ റംലത്ത് എന്റെ രണ്ടര വയസ്സില്‍ അവര്‍ വേര്‍പിരിഞ്ഞു. വളര്‍ത്തിയത് പിതൃ സഹോദരന്‍ ശ്രീ ലത്തീഫ്. ഗാര്‍ഡിയന്റെ സ്ഥാനത്ത് അദ്ദേഹത്തിന്റെ പേരാണ്.

സഹോദരങ്ങള്‍: രണ്ടു സഹോദരിമാര്‍. വിദ്യാഭ്യാസം സെന്റ് മേരിസ് എല്‍ പി എസ് ചാരുംമൂട്, സി ബി എം എഛ് എസ് നൂറനാട്, പി യൂ എം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പള്ളിയ്ക്കല്‍. വിദ്യാഭ്യാസം പ്ലസ് ടു കംപ്ലീറ്റ് ചെയ്തില്ല. 16 വയസ്സു മുതല്‍ ഞാനൊരു പ്രൊഫഷണല്‍ നാടക നടി ആയിരുന്നു. വിവാഹം 2005 ഏപ്രില്‍ 21 ന് പട്ടണക്കാട് പുരുഷോത്തമന്‍ മകന്‍ ജയേഷ്. ഹിന്ദു ആചാര പ്രകാരം. രാഷ്ട്രീയം: ഇതുവരെ ഒരു പാര്‍ട്ടിയിലും അംഗത്വം ഇല്ല.

താല്‍പ്പര്യം ഭാരതീയ ജനതാ പാര്‍ട്ടിയോട്. വിശ്വാസം എല്ലാ മതങ്ങളെയും ആചാര അനുഷ്ട്ടാനങ്ങളെയും ബഹുമാനിക്കുക എന്നതില്‍. ഒരാളുടെയും രാഷ്ട്രീയം, മത വിശ്വാസം അതിലൊന്നും യാതൊരു വിധത്തിലും ഞാന്‍ ഇടപെടാറില്ല. ഇതുവരെ മറച്ചു വച്ച ഒരു ഐഡന്റിറ്റിയിലും ജീവിച്ചിട്ടില്ല. വൈറല്‍ ആകാന്‍ ഒരു പോസ്റ്റും എഴുതാറില്ല. പ്രൊഫൈല്‍ പബ്ലിക് അല്ല. വളരെ കുറച്ചു ഫ്രണ്ട്‌സ് മാത്രം ഉള്ള പ്രൊഫൈലില്‍ എന്റെ ശരികള്‍, എന്റെ നിലപാടുകള്‍ ഇവ കുറിയ്ക്കുന്നു. അവയില്‍ ശരിയുണ്ട് എന്ന് തോന്നുന്നവ കോപ്പി പേസ്റ്റ് ചെയ്തു നിങ്ങള്‍ ഷെയര്‍ ചെയ്യുന്നു.

നൂറനാട് സിബിഎംല്‍ ഞാന്‍ ഒറ്റയ്ക്കല്ല പഠിച്ചത്. അതുകൊണ്ട് കുരുപൊട്ടിച്ചു സ്വയം മരിക്കുന്നവര്‍ കേരളത്തിലെ സ്‌കൂളുകളില്‍ എന്നാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചത് എന്ന് പരിശോധിച്ചു നോക്കുക. അന്ന് ഇവിടെ എബിവിപി ഉണ്ടായിരുന്നോ എന്ന് ചോദിക്കുന്നവരോട് അന്ന് എസ്എഫ്‌ഐയും കെഎസ്‌യൂവും ഉണ്ടായിരുന്നുവെങ്കില്‍ അന്ന് എബിവിപിയും ഉണ്ടായിരുന്നു എന്ന് താഴ്മയായി അറിയിക്കുന്നു.

കാലം എന്നത് എന്റെയോ നിങ്ങളുടെയോ സ്വന്തമല്ല. ഓരോ ദിവസവും കടന്നു പോകുന്നത് കൃത്യമായ തെളിവുകള്‍ അവശേഷിപ്പിച്ചു കൊണ്ടാണ്. അതുകൊണ്ട് രോധകര്‍ മിനിമം ഗൂഗിള്‍ സേര്‍ച്ച് എങ്കിലും ചെയ്യുക. നബി: എന്റെ പേരും വിശ്വാസവും പലതവണ ഞാന്‍ എഴുതിയിട്ടുള്ളതാണ്. ഇപ്പൊ ഇതൊരു പുതിയ കാര്യമായി എഴുതി ആഹ്ലാദിക്കുന്നവര്‍ക്കായി ഈ എഴുത്ത് സമര്‍പ്പിക്കുന്നു.

Noora T Noora T :