തനിക്ക് നേരിട്ട ഒരു ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മുകേഷ്. താന്‍ പറഞ്ഞു എന്ന പേരില്‍ നടന്‍ ക്യാപ്റ്റന്‍ രാജുവിനോട് അദ്ദേഹത്തെ വേദനിപ്പിക്കുന്ന രീതിയിലുള്ള ഹാസ്യം മറ്റു ചിലര്‍ പറഞ്ഞു നടന്നിട്ടുണ്ടെന്നും അത് താനും ക്യാപ്റ്റന്‍ രാജുവും തമ്മിലുള്ള അകലത്തിനു കാരണമായെന്നും മുകേഷ് പറയുന്നു.
കമല്‍ സംവിധാനം ചെയ്ത ‘ഗോള്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ആ തെറ്റിദ്ധാരണ മാറ്റിയതെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ മുകേഷ് പങ്കുവയ്ക്കുന്നു.
മുകേഷിന്റെ വാക്കുകള്‍
‘തമാശകള്‍ ഒരിക്കലും മറ്റുള്ളവരെ വേദനിപ്പിക്കുന്നതായിരിക്കരുത്. ഞാന്‍ ഒരുപാട് തമാശകള്‍ പറയാറുണ്ട്. പക്ഷേ അത് ആരെയും വ്യക്തിപരമായി വേദനിപ്പിക്കില്ല. ഒരാളെക്കുറിച്ച് അല്‍പ്പം കടന്നു പോയ തമാശ പറയുകയാണെങ്കില്‍ അയാള്‍ ഇരിക്കുമ്പോൾ തന്നെ അത് പറയണം. അല്ലാതെ അയാളില്ലാത്തപ്പോള്‍ അത് മറ്റുള്ളവരോട് പറഞ്ഞാല്‍ അത് പരദൂഷണമായിത്തീരും.
ഞാന്‍ പറഞ്ഞു എന്ന പേരില്‍ ചിലര്‍ വേദനിപ്പിക്കുന്ന തരത്തിലുള്ള തമാശയുണ്ടാക്കി നടന്‍ ക്യാപ്റ്റന്‍ രാജുവിനോട് ഒരിക്കല്‍ പറഞ്ഞുകൊടുത്തിരുന്നു. അദ്ദേഹത്തിനത് കേട്ടപ്പോള്‍ ദേഷ്യം വന്നു. ആ ദേഷ്യം മനസ്സില്‍ സൂക്ഷിച്ചതിനാല്‍ എന്നോട് ഒരുപാട് നാള്‍ മിണ്ടിയില്ല. എനിക്കും ആ തെറ്റിദ്ധാരണ മാറ്റാന്‍ കഴിഞ്ഞതുമില്ല. കമല്‍ സംവിധാനം ചെയ്ത ‘ഗോള്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് അദ്ദേഹത്തിന്‍റെ തെറ്റിദ്ധാരണ എനിക്ക് തിരുത്താന്‍ കഴിഞ്ഞത്.ഓരോ തമാശ പറയുമ്പോഴും നമുക്കൊരു ഉത്തരവാദിത്തമുണ്ട്. ആരെയും വേദനിപ്പിക്കരുത് എന്ന ഉത്തരവാദിത്തം’. മുകേഷ് പറയുന്നു.