ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ പ്രഭാവം അവസാനിക്കുന്നില്ല; ശബരിമല വിധി പറഞ്ഞ ചന്ദ്രചൂഢന്റെ പ്രതികരണം !

ജിയോ ബേബി സംവിധാനം നിർവഹിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ചിത്രമായിരുന്നു. സൂക്ഷ്മാര്‍ത്ഥത്തില്‍ നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള ചിത്രമാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ. പൊതുവെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്ന ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കില്ലെങ്കിലും ഈ ചിത്രത്തിന് വലിയ നിരൂപണ പ്രശംസയാണ് ലഭിച്ചത്. ആർത്തവവും ശബരിമല വിഷയവുമെല്ലാം ഒത്തിണക്കി ചെയ്തത് കൊണ്ടുതന്നെ നിരവധി വിമർശനങ്ങളും ചിത്രത്തിനുണ്ടായി.

ഇപ്പോഴിതാ ശബരിമല വിധിന്യായം എഴുതിയ ബഞ്ചിലെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ചിത്രത്തെ കുറിച്ച് പറഞ്ഞ അഭിപ്രായങ്ങളാണ് ചർച്ചയാവുന്നത്. ഒരു വെബിനാറിലാണ് ജസ്റ്റിസ് സിനിമയെ കുറിച്ച് സംസാരിച്ചത്. നീ സ്ട്രീം എന്ന ഓ ടി ടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങി മൂന്ന് മാസം പിന്നിട്ടപ്പോഴും ചിത്രത്തിന്റെ പ്രഭാവം കെട്ടടങ്ങിയിട്ടില്ല എന്ന് വേണം കരുതാൻ.

2021 ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ എന്ന മലയാള സിനിമ അടുത്തിടെ കണ്ടു. ഭര്‍തൃഗൃഹത്തിന്റെ അന്തരീക്ഷത്തിലേക്ക് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന സമകാലിക കേരളത്തിലെ ഒരു നവവധുവിനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയപരിസരം. ഏറ്റവും അടിസ്ഥാന അവകാശങ്ങള്‍ക്കുവേണ്ടി ഇന്നും സ്ത്രീകള്‍ സമരത്തിലാണെന്നും വെബിനാറില്‍ ജസ്റ്റിസ് വ്യക്തമാക്കി.

സംവിധായകന്‍ ജിയോ ബേബിയാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ചരിത്രപരമായ വിധിന്യായം എഴുതിയ ന്യായാധിപന്റെ വാക്കുകള്‍ ഞങ്ങളില്‍ അഭിമാനം ഉളവാകികുന്നു എന്നാണ് ജസ്റ്റിസിന്റെ വാക്കുകള്‍ പങ്കുവെച്ച് ജിയോ കുറിച്ചത്. ജിയോ ബേബിയുടെ സുഹൃത്ത് സുജിത്ത് ചന്ദ്രനാണ് ജസ്റ്റിസിന്റെ വാക്കുകള്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ വാക്കുകള്‍ ഇങ്ങനെയാണ്… :

‘2021 ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ എന്ന മലയാള സിനിമ ഞാന്‍ അടുത്തിടെ കണ്ടു. ഭര്‍തൃഗൃഹത്തിന്റെ അന്തരീക്ഷത്തിലേക്ക് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന സമകാലിക കേരളത്തിലെ ഒരു നവവധുവിനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയപരിസരം.

സിനിമയുടെ രണ്ടാം പകുതിയില്‍ വീട്ടിലെ പുരുഷന്‍മാര്‍ ഒരു തീര്‍ത്ഥാടനത്തിന് തയ്യാറെടുക്കുകയാണ്. ഒപ്പം കൃതജ്ഞതാ രഹിതമായ ഗാര്‍ഹിക, പാചക ജോലികളിലേക്ക് നിര്‍ബന്ധപൂര്‍വം നിയുക്തയാക്കപ്പെടുന്ന വധുവിന്റെ പിരിമുറുക്കങ്ങള്‍, സ്വന്തം ആഗ്രഹത്തിനൊത്ത ഒരു ജോലി തെരഞ്ഞെടുക്കുന്നതില്‍ നിന്ന് അവള്‍ നേരിടുന്ന വിലക്ക്, മാസമുറക്കാലത്ത് അവള്‍ നേരിടുന്ന കഠിനമായ ഒറ്റപ്പെടലും അയിത്തവും.

സുപ്രീം കോടതി വിധിന്യായത്തെപ്പറ്റിയുള്ള വാര്‍ത്തകളെ സിനിമ കണിശമായ മൂര്‍ച്ചയോടെ സമീപിക്കുന്നു. അതുമായി ഈ സ്ത്രീയുടെ ജീവിതയാഥാര്‍ത്ഥ്യം ചേര്‍ത്തുവയ്ക്കുന്നു. തീര്‍ത്ഥാടനത്തിന് പോകണമെന്ന അവകാശമൊന്നും അവള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നില്ല. ലിംഗപരമായ വേര്‍തിരിവുകളില്‍ വിലകെട്ടുപോകുന്ന സ്വന്തം നിലനില്‍പ്പ് സംരക്ഷിക്കാനുള്ള വലിയൊരു സമരത്തിലാണവള്‍.

ഇതൊരോര്‍മപ്പെടുത്തലാണ്, നമ്മുടെ സമൂഹത്തിലെ ഇത്തരം വേര്‍തിരിവുകളെ നിയമനിര്‍മാണങ്ങള്‍ കൊണ്ടോ വിധിന്യായങ്ങള്‍ക്കോ മാത്രം മാറ്റിമറിക്കാനാകില്ലെന്ന ഓര്‍മപ്പെടുത്തല്‍. ഏറ്റവും അടിസ്ഥാന അവകാശങ്ങള്‍ക്കുവേണ്ടി ഇന്നും സ്ത്രീകള്‍ സമരത്തിലാണ്.”

about the great indian kitchen

Safana Safu :