ലോകമെമ്പാടുമുള്ള ആരാധകർക്കായി ഈ അവാർഡ് സമർപ്പിക്കുന്നു; രജനീകാന്ത്

ദാദാസാഹേബ് പുരസ്‌കാരത്തിന് അര്‍ഹനായതില്‍ നന്ദി അറിയിച്ച് നടന്‍ രജനികാന്ത്. തമിഴിൽ പുറത്തിറക്കിയ പ്രസ്താവനയിൽ തന്റെ ഗുരുവും സംവിധായകനുമായ കെ ബാലചന്ദറിനും, തമിഴ്നാട് മുഖ്യമന്ത്രി എടപാടി പളനിസ്വാമിക്കും, ഉപ മുഖ്യമന്ത്രി പനീർസെൽവത്തിനും, ഡിഎംകെ നേതാവ് സ്റ്റാലിനും, കമൽ ഹാസനും നന്ദി പറഞ്ഞു.

ലോകമെമ്പാടുമുള്ള ആരാധകർക്കായി ഈ അവാർഡ് സമർപ്പിക്കുന്നുവെന്നും പ്രസ്താവനയിൽ താരം അറിയിച്ചു.

അതെ സമയം തന്നെ രജനികാന്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയുമെത്തിയിരുന്നു. തലമുറകളിലുടനീളം ജനപ്രീതിയാർജ്ജിച്ച, കുറച്ച് പേർക്ക് മാത്രം കഴിയുന്ന, വൈവിധ്യമാർന്ന വേഷങ്ങളും ആകർഷകമായ വ്യക്തിത്വവും, അതാണ് ശ്രീ രജനികാന്ത് എന്ന് പ്രധാനമന്ത്രി മോദി അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. പുരസ്‌കാര നേട്ടത്തിൽ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോടും താരം നന്ദി പറഞ്ഞു.

ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്‍കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സര്‍ക്കാര്‍ സമ്മാനിക്കുന്ന പുരസ്‌കാരമാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം.

ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത്. 2018 ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാര ജേതാവ്. തമിഴ്‍നാട്ടിലേക്ക് ഇത് മൂന്നാം തവണയാണ് ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് ലഭിക്കുന്നത്.കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

Noora T Noora T :