എന്‍റെ മകന്‍റെ കല്യാണത്തിന് ജയറാമിനോട് വരരുതെന്ന് പറഞ്ഞു; പക്ഷെ പാർവതിയെ കൊണ്ടാണ് ജയറാം എത്തിയത്

മലയാള സിനിമയിൽ നടനായും, സംവിധായകനായും, തിരക്കഥാകൃത്തായും തൻറേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ബാലചന്ദ്ര മേനോൻ. ഇതിനോടകം 37 സിനിമകൾ സംവിധാനം ചെയ്തു ഈ ചിത്രങ്ങളെല്ലാം കുടുംബചിത്രങ്ങളാണെങ്കിലും പ്രമേയത്തിലും പശ്ചാത്തലത്തിലും ഒന്നിനൊന്ന് വ്യത്യസ്തമാണ്.


നിരവധി പുതുമുഖ താരങ്ങളെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം. എവിടെയും തന്റെ അഭിപ്രായം വെട്ടി തുറന്ന് പറയാൻ യാതൊരു മടിയും കാണിക്കാറില്ല. സമകാലിക സംഭവങ്ങളും ഓര്‍മ്മക്കുറിപ്പുകളും അങ്ങനെ എല്ലാ വിശേഷങ്ങളും പങ്ക് വെയ്ക്കാറുള്ള ബാലചന്ദ്ര മേനോന്‍ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്.

പാര്‍വതി, നന്ദിനി, ശോഭന, ലിസ്സി, ആനി, തുടങ്ങി നിരവധി നായിക നടിമാരെയും മണിയന്‍ പിള്ള രാജു, ബൈജു തുടങ്ങിയ നടന്മാരെയും മലയാളത്തിനു സമ്മാനിച്ച ബാലചന്ദ്ര മേനോന്‍ തിരിച്ചു അവരില്‍ നിന്ന് ഒരു രീതിയിലുമുള്ള സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചിട്ടില്ലെന്നും, താന്‍ കൊണ്ടു വന്ന ഒരു നായിക നടിമാരുടെയും വീട്ടില്‍ ഫോണ്‍ വിളിച്ചിട്ട് ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ പോകണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.

തന്റെ മകന്‍റെ വിവാഹത്തിന് ജയറാമിനോട് വരണ്ട എന്നാണ് താന്‍ പറഞ്ഞതെന്നും എന്നിട്ടും ജയറാം പാര്‍വതിക്കൊപ്പം വന്നിടത്താണ് താന്‍ അഭിമാനം കൊള്ളുന്നതെന്നും ഒരു ടെലിവിഷന്‍ ചാനലിലെ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ബാലചന്ദ്ര മേനോന്‍ വ്യക്തമാക്കുന്നു.

ബാലചന്ദ്ര മേനോന്‍റെ വാക്കുകള്‍

‘ജീവിതത്തില്‍ ഞാന്‍ ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാറില്ല. ഞാന്‍ എന്റെ ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി പറയുന്നതല്ല. ഞാന്‍ അക്കാര്യത്തില്‍ ഭഗവദ് ഗീതയിലെ വചനങ്ങള്‍ വിശ്വസിക്കുന്നു. നമ്മള്‍ കര്‍മ്മം ചെയ്യുക. മാത്രമല്ല ഞാന്‍ അവതരിപ്പിച്ച ഏതെങ്കിലും ഒരു നായികയുടെ വീട്ടില്‍ ബാലചന്ദ്രന്റെ മേനോന്റെ ഫോണ്‍ കോള്‍ വന്നിട്ട് ‘അവിടെ ഒരു തുണിക്കട തുടങ്ങിയിട്ടുണ്ട്, ഒന്ന് ഉദ്ഘാടനം ചെയ്യാന്‍ പോകണം കേട്ടോ’ എന്ന് പറഞ്ഞിട്ടില്ല. അതിനു എന്നെ കിട്ടില്ല. എന്റെ മകന്റെ കല്യാണത്തിനു തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍ വരണ്ട എന്നാണു ഞാന്‍ ജയറാമിനോട് പറഞ്ഞത്. അവിടെ വരണ്ട അത് വളരെ എക്സിക്ല്യൂസിവായ സംഭവമാണ് എന്ന് പറഞ്ഞു. അപ്പോള്‍ ജയറാം പറഞ്ഞത്. ‘ഇല്ല സാര്‍, എനിക്ക് അവിടെ വരണം ഞാന്‍ സാറിന്റെ ഒരു ബന്ധു എന്ന നിലയിലാണ് വരുന്നതെന്ന്’, പറഞ്ഞപ്പോള്‍ അവിടെ പാര്‍വതിയെയും കൊണ്ട് വന്നിടത്താണ് എനിക്ക് എന്നെക്കുറിച്ച്‌ അഭിമാനം തോന്നിയത്’.

Noora T Noora T :