ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്നും ബോഡി ബിൽഡിങ്ങിലേക്ക് കടന്നുവന്ന ആദ്യ വ്യക്തിയും മിസ്റ്റർ കേരള ട്രാൻസ് മെൻ വിജയിയുമായ പ്രവീൺ നാഥ് മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽവച്ച് വിഷം കഴിച്ചതിനെത്തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്
ട്രാൻസ്‌വുമണ്‍ റിഷാന ഐശുവുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത് പ്രവീണിനെ മാനസികമായി തളർത്തിയിരുന്നു. ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമാണ് തങ്ങൾക്കിടയിലെന്നും വിവാഹമോചനത്തെപറ്റി ചിന്തിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം പ്രവീൺ പ്രതികരിച്ചതും ചർച്ചയായി. പിന്നാലെയാണ് മരണം.
‘ഞാനും എന്റെ ഭാര്യയും ബന്ധം വേർപിരിഞ്ഞു എന്ന ഓൺലൈൻ ന്യൂസുകൾ ഒരുപാട് പ്രചരിക്കുന്നുണ്ട്. ഞങ്ങൾ തമ്മിൽ ബന്ധം വേർപിരിഞ്ഞിട്ടില്ല. ഞങ്ങൾ ഒരുമിച്ച് തന്നെ ആണ് താമസിക്കുന്നത്. ഞാൻ അങ്ങനെ ഒരു പോസ്റ്റ് ഇട്ടതും ഒരു മണിക്കൂറിനുള്ളിൽ ഡിലീറ്റ് ചെയ്തതാണ് (ചില പ്രതേക സാഹചര്യത്തിൽ അങ്ങനെ എഴുതേണ്ടി വന്നു…അത് തീർത്തും വ്യക്തിപരമാണ് ).ഇത്രക്കും കൊട്ടിആഘോഷിക്കാൻ എന്താണ് ഉള്ളത് എന്നറിയില്ല. എന്തായാലും ഇനി ഞങ്ങൾ തമ്മിൽ ബന്ധം വേർപിരിഞ്ഞു എന്ന ന്യൂസ് പ്രചരിപ്പിക്കരുത്….. ഞങ്ങൾ നല്ല രീതിക്ക് ജീവിച്ചു പൊക്കോട്ടെ…മലയാള ന്യൂസ് പേജുകൾ ഇത്രക്കും അധഃപതിച്ചു പോയോ…’ എന്നാണ് പ്രവീൺ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നത്.
ബോഡി ബില്‍ഡര്‍ ആയിരുന്ന പ്രവീണ്‍ 2021ല്‍ മിസ്റ്റര്‍ കേരള മത്സരത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ജേതാവായിരുന്നു. 2022 ല്‍ മുംബൈയില്‍ നടന്ന രാജ്യാന്തര ബോഡി ബില്‍ഡിങ്ങിന്റെ ഫൈനലിലും പ്രവീണ്‍ മത്സരിച്ചിരുന്നു.
അതേസമയം പ്രവീൺ നാഥിന്റെ മരണത്തിൽ മനംനൊന്ത് റിഷാന ഐഷു പാറ്റ ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഐഷുവിനെ പ്രവേശിപ്പിച്ചിരിക്കുകയാണ്.