സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനെതിരേ സേവന നികുതി വെട്ടിപ്പു കേസില്‍ തെളിവുണ്ടെന്ന് ജി.എസ്.ടി. കമ്മീഷണര്‍.. എആര്‍ റഹ്മാനെ അപമാനിക്കാന്‍ വേണ്ടി കെട്ടിച്ചമച്ചതല്ല സേവന നികുതിവെട്ടിപ്പു കേസെന്നും ജി എസ് ടി കമ്മിഷണര്‍ മദ്രാസ് ഹൈക്കോടതിയോട് വ്യക്തമാക്കി. 6.79 കോടി രൂപയാണ് പലിശയടക്കം സേവനനികുതി ഇനത്തില്‍ റഹ്മാനോട് അടയ്ക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് നോട്ടീസ് അയച്ചത്. എന്നാൽ എ ആര്‍ റഹ്മാന്‍ ഇതിനെതിരേ ഹര്‍ജി നല്‍കിയിരുന്നു.
എതിര്‍ സത്യവാങ്മൂലത്തിലാണ് ജി എസ് ടി കമ്മിഷണര്‍ നടപടിയെക്കുറിച്ച് ഹൈക്കോടതിയിൽ വിശദീകരിച്ചത്. സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കരാര്‍ അടക്കമുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത്. നികുതി ഒഴിവാക്കാന്‍ പല സേവനങ്ങളും റഹ്മാന്‍ വേര്‍തിരിച്ചു കാണിച്ചാണ് നിര്‍മാണ കമ്പനികളില്‍ നിന്ന് പ്രതിഫലം കൈപറ്റിയത്. ഇത് നിയമവിരുദ്ധമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
2019-ലാണ് എ ആര്‍ റഹ്മാനെതിരേ സേവന നികുതി വകുപ്പ് നോട്ടീസ് പുറപ്പെടുവിച്ചത്. എന്നാൽ റഹ്മാന്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ ദ്രാസ് ഹൈക്കോടതി അദ്ദേഹത്തിനെതിരായുള്ള നടപടി സ്റ്റേ ചെയ്തു. ജി എസ് ടിയില്‍ അപ്പലെറ്റ് ട്രിബ്യൂണലിനെ സമീപിക്കാതെ നേരിട്ടാണ് റഹ്മാന്റെ ഹര്‍ജി തള്ളണമെന്നും സ്റ്റേ നീക്കണമെന്ന ആവശ്യമായി ഹൈക്കോടതിയെ സമീപിച്ചത് എന്ന് ജി എസ് ടി കമ്മിഷണറുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കൂടുതല്‍ രേഖകള്‍ പരിശോധിച്ചതിന് ശേഷമാകും തുടർ നടപടി സ്വീകരിക്കുക.