അഞ്ചുവര്‍ഷമായി കരള്‍രോഗത്തിന് ചികിത്സയില്‍…, മൂന്നുമാസമായി മൂര്‍ധന്യാവസ്ഥയില്‍.., കരള്‍മാറ്റമാണ് ഏക പോംവഴി; സഹായഭ്യര്‍ത്ഥനയുമായി വിജയന്‍ കാരന്തൂര്‍

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് വിജയന്‍ കാരന്തൂര്‍. ഇപ്പോഴിതാ സഹായഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ അഞ്ചുവര്‍ഷമായി കരള്‍രോഗത്തിന് ചികിത്സയിലാണെന്നും മൂന്നുമാസമായി രോഗം അതിന്റെ മൂര്‍ധന്യാവസ്ഥയിലാണെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചാണ് താരം എത്തിയിരിക്കുന്നത്.

കരള്‍മാറ്റമാണ് ഏക പോംവഴി. ഒരു കരള്‍ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തില്‍ തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകര്‍ന്നടിയുന്നു. ആയതിനാല്‍ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താന്‍ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധി പേരാണ് വിജയന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി നാടകങ്ങളിലും പ്രവര്‍ത്തിച്ച അദ്ദേഹം നടനെന്നതിലുപരി സംവിധായകന്‍, പരിശീലകന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ അനുഭവസമ്പത്തുള്ള കലാകാരനാണ്.

1973ല്‍ പുറത്തിറങ്ങിയ മരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. വേഷം, ചന്ദ്രോത്സവം, വാസ്തവം, നസ്രാണി, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പരുന്ത്, സാള്‍ട്ട് ആന്‍്!ഡ് പെപ്പര്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

Vijayasree Vijayasree :