മലയാള സിനിമയുടെ പെരുന്തച്ചന്റെ ഓർമകൾക്ക് ഇന്ന് പത്ത് വയസ് !മലയാളികൾക്ക് ആരായിരുന്നു തിലകൻ !

നടൻ തിലകൻ വിടപറഞ്ഞിട്ട് ഇന്ന് പത്തുവർഷം. അരങ്ങിലും അഭ്രപാളിയിലും സമാനതകളില്ലാത്ത അഭിനയമുഹൂർത്തങ്ങൾ സൃഷ്ടിച്ച പ്രതിഭാശാലി യാത്രയായതോടെ നടനവൈഭവത്തിന്റെ ആൾരൂപം അരങ്ങൊഴിഞ്ഞു എന്നുതന്നെ പറയാം. അസാധാരണമായ പ്രതിഭാവിലാസവും അഭിനയത്തിലെ വൈവിധ്യവും കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് തിലകൻ.

ശബ്ദത്തിലെ ഗാംഭീര്യവും ശരീരഭാഷയും…കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്തുംപോലെ. അടിമുടി അഭിനയത്തിലലിഞ്ഞുനിന്നു തിലകൻ. അഭിനയത്തിലെ പൂർണതയായിരുന്നു തിലകൻ. അക്ഷരാർത്ഥത്തിൽ ലോകനിലവാരത്തിലുള്ള നടൻ. വിശേഷണങ്ങൾക്ക് അപ്പുറത്തായിരുന്നു ആ അഭിനയവൈവിധ്യം.

ഏത് വേഷവും തിലകന് അനായാസം വഴങ്ങി. വില്ലൻ വേഷവും ഹാസ്യവേഷവും ഒരേസമയം തിലകൻ തകർത്താടി. മോഹൻലാലിനൊപ്പം തിലകൻ അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർ ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് കണ്ടത്. നാടകത്തിൽ തുടങ്ങി സിനിമയിൽ എത്തിയ തിലകൻറെ നടനവൈഭവത്തിന് മലയാളികൾ പലതവണ സാക്ഷികളായി.
ഏതു തരം കഥാപാത്രവുമാകട്ടെ, അവയിലൊക്കെ തന്റെതായ, തനിക്കു മാത്രം സാധ്യമാകുന്ന ഒരു ‘തിലകൻ ടച്ച്’ പതിപ്പിക്കാൻ അദ്ദേഹത്തിനായി. ഹാസ്യത്തിന്റെയും ഗൗരവപ്രകൃതത്തിന്റെയും ശാന്തതയുടെയും നിസ്സഹായതയുടെയും ക്രൂരതയുടെയും വാൽസല്യത്തിന്റെയും പ്രണയത്തിന്റെയുമൊക്കെ പല പല തലങ്ങളിലേക്ക്, അവയുടെയൊക്കെ ആഴങ്ങളിൽ നീന്തുന്നവയായിരുന്നു ഓരോ തിലകൻ കഥാപാത്രവും. ഉദാഹരണത്തിന്: ‘

കിരീട’ത്തിലെ അച്യുതൻ നായരും ‘സ്ഫടിക’ത്തിലെ ചാക്കോ മാഷും ‘നരസിംഹ’ത്തിലെ ജസ്റ്റിസ് കരുണാകര മേനോനും അച്ഛൻ കഥാപാത്രങ്ങളാണ്. മൂന്നു പേരുടെയും സാഹചര്യങ്ങളും കാലവും വ്യത്യസ്തമായിരിക്കുമ്പോഴും ആന്തരിക ജീവിതത്തിൽ ചില സമാനതകളുണ്ട്. സ്വാഭാവികമായും ഒരേ അച്ചിൽ വാർത്ത പോല അവരെ സ്ക്രീനിൽ കാണേണ്ടതുമായിരുന്നു. എന്നാൽ തിലകൻ അവരെ മൂന്നു മനുഷ്യരാക്കി. മൂന്നു ഭാവങ്ങളും ചലനങ്ങളും നൽകി. അവരുടെ വൈകാരിക പ്രകടനങ്ങളിൽ പോലും ആ വ്യത്യസ്തത പ്രകടമാണ്. ഇങ്ങനെത്തന്നെയാണ് തന്റെ ഓരോ വേഷങ്ങളെയും തിലകൻ പരിചരിച്ചതെന്നു സാരം.””തിലകന്റെ മികച്ച പ്രകടനങ്ങളേതെന്ന ചോദ്യത്തിന് ഏതൊരു സിനിമാ പ്രേമിക്കും വളരെ വേഗം പറയത്തക്ക തരത്തിൽ തെളിഞ്ഞു വരുന്ന എത്രയെത്ര കഥാപാത്രങ്ങൾ… ഒരു നടൻ അയാളുടെ കരിയറിൽ പകർന്നാടിയ കഥാപാത്രങ്ങളൊക്കെയും മറ്റൊരാൾക്കും പുനരവതരിപ്പിച്ചു ഫലിപ്പിക്കാനാകാത്തത്ര പൂർണതയിലേക്കെത്തിയെന്നത് തിലകനെപ്പോലെ ചിലർക്കു മാത്രം ലഭിക്കുന്ന അംഗീകാരമാണ്.”

നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത, കർക്കശക്കാരനായ തിലകൻ പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിന്നു. അഭിനയ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ അൻവർ റഷീദിന്റെ ഉസ്താദ് ഹോട്ടലിലും രഞ്ജിത്തിന്റെ ഇന്ത്യൻ റുപ്പിയിലും അഭിനയത്തിന്റെ തിലകൻ ശൈലി മലയാളികൾ കണ്ടു.

“നാടോടിക്കാറ്റ്, മൂന്നാം പക്കം, പെരുന്തച്ചൻ, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, പിൻഗാമി, ഗോഗ് ഫാദർ, മൂക്കില്ലാ രാജ്യത്ത്, യവനിക, പഞ്ചവടിപ്പാലം, കാട്ടുകുതിര, ചക്കിക്കൊത്ത ചങ്കരൻ, കിലുക്കം, സന്ദേശം കണ്ണെഴുതിപ്പൊട്ടും തൊട്ട്, ഉസ്താദ് ഹോട്ടൽ…എന്നിങ്ങനെ തിലകന്റെ മികച്ച പ്രകടനങ്ങളുള്ള എത്രയെത്ര സിനിമകൾ…പട്ടിക നീളും…ഇവയിലൊക്കെയും ഓരോരോ തിലകനെയാണ് പ്രേക്ഷകർ കണ്ടത്. ഒരിക്കലും സ്വയം ആവർത്തിക്കാത്ത നടൻ എന്നതിന് ഇതിൽ കൂടുതൽ ഉദാഹരങ്ങൾ ആവശ്യമില്ല.

തിലകന് ഓര്‍മ്മപ്പൂക്കള്‍ സമര്‍പ്പിച്ച സംവിധായകൻ വിനയൻ നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു കുറിപ്പാണ് വീണ്ടും ശ്രദ്ധ നേടുന്നത് .എന്തിൻെറ പേരിലാണങ്കിലും, എത്രമേൽ കലഹിക്കുന്നവനും നിഷേധിയുമാണങ്കിലും ഒരാളെ ഒറ്റപ്പെടുത്തി മാറ്റിനിർത്തി മാനസികമായി തളർത്തി ഇല്ലാതാക്കുന്ന രീതി മനുഷ്യകുലത്തിനു ചേർന്നതല്ല.. ആ പീഢനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകൻ എന്ന അഭിനയകലയുടെ പെരുന്തച്ചനെന്ന് അടുത്തു നിന്നറിഞ്ഞ ഒരു വ്യക്തിയാണു ഞാൻ”, എന്നും പോസ്റ്റിലൂടെ വിനയൻ പറയുന്നു.

AJILI ANNAJOHN :