‘പ്രമേഹ രോഗമുള്ള ശ്രീനന്ദയ്ക്ക് ചികിത്സാ സഹായം’: ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള വേഗത്തിലുള്ള നടപടിയ്ക്ക് വലിയൊരു സല്യൂട്ട് എം ജയചന്ദ്രന്‍ പറയുന്നു !

ആരോഗ്യ മന്ത്രിക്ക് സല്യൂട്ട് നല്‍കി ഗായകനും സംഗീതസംവിധായകനുമായ എം ജയചന്ദ്രന്‍.തന്റെ സുഹൃത്തിന്റെ രോഗിയായ മകള്‍ക്ക് വേണ്ട ചികിത്സാ സഹായം വാഗ്ദാനം ചെയ്ത സര്‍ക്കാരിനും ആരോഗ്യ മന്ത്രി വീണ ജോര്‍ജിനും നന്ദി അറിയിച്ച് എം ജയചന്ദ്രന്‍. സുഹൃത്ത് സുരേഷിന്റെ മകള്‍ നാലാം ക്ലാസുകാരിയായ പ്രമേഹ രോഗമുള്ള ശ്രീനന്ദയ്ക്ക് വേണ്ടിയാണ് മന്ത്രി ചികിത്സാ സഹായം ഉറപ്പ് നല്‍കിയത്.

ഏത് നിമിഷവും മൂര്‍ഛിക്കുന്ന രോഗം മൂലം മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെ സ്‌കൂളില്‍ പോകാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ശ്രീനന്ദയ്ക്ക്. അസുഖത്തിന് ഒരു പരിഹാരം ഇന്‍സുലിന്‍ പമ്പ് ചെയ്യുകയാണെന്നും എന്നാല്‍ അതിന് ഏഴ് ലക്ഷവും മറ്റ് ചെലവുമായി മാസം ഇരുപതിനായിരം രൂപയോളം വേണ്ടി വരുമെന്നും ജയചന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.കുട്ടിയുടെ ചികിത്സാ ചെലവ് വഹിക്കാനുള്ള സാമ്പത്തിക ചുറ്റുപാടല്ല കുടുംബത്തിനുള്ളത്. ഇക്കാര്യം സുഹൃത്തും ഗാന രചിയിതാവുമായ ബി കെ ഹരിനാരായണനെ അറിയിച്ചപ്പോള്‍ അദ്ദേഹം ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും സര്‍ക്കാര്‍ ചില സഹായങ്ങള്‍ കുടുംബത്തിന് നല്‍കിയെന്നും ജയചന്ദ്രന്‍ അറിയിച്ചു.

ശ്രീനന്ദയ്ക്ക് ആവശ്യമായ മരുന്നും മറ്റുകാര്യങ്ങളും നല്‍കും, എന്ത് സഹായത്തിനും ആര്‍ബിഎസ്‌കെ വോളണ്ടിയേഴ്‌സിനെ വിളിക്കാം, ലൊക്കാലിറ്റിയില്‍ ഒരു നഴ്‌സ് ഉണ്ടാകും, കുട്ടിയുടെ സ്‌കൂളില്‍ ടീച്ചേഴ്‌സിന് ഈ രോഗത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തും, ശാശ്വതമായ ചികിത്സാ പദ്ധതി എന്താണോ അത് കുട്ടിക്ക് ലഭ്യമാക്കും എന്നീ കാര്യങ്ങളിലാണ് ശ്രീനന്ദയുടെ കുടുംബത്തിന് മന്ത്രി ഉറപ്പ് നല്‍കിയതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

എം ജയചന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

സുരേഷ് എന്റെ സുഹൃത്താണ്. സുരേഷിന്റെ മകളാണ് ശ്രീനന്ദ.പാലക്കാട് താരേക്കാട് മോയിൻസ് സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്,
എട്ടു വയസ്സ്കാരിയായ ശ്രീനന്ദ.4 വയസ്സ് മുതൽ Type 1 ഡയബറ്റിക് patient ആണ് ഈ കുഞ്ഞു മകൾ.( പ്രമേഹരോഗികൾക്ക് / ഈ രോഗത്തെ കുറിച്ച് മനസിലാക്കിയവർക്ക് അറിയാം ഇതിന്റെ വിഷമാവസ്ഥ ).

ശ്രീനന്ദയുടെ ഷുഗർ ലെവൽ ചിലപ്പോൾ 620 നൊക്കെ മുകളിലേക്ക് പോകും. ചിലപ്പോൾ താഴ്ന്ന് 27 ലേക്കും ( Hypo) എത്തും.
ക്ലാസിലിരുക്കുന്ന സമയത്താണ് പലപ്പൊഴും ഇത് സംഭവിക്കാറ്. ഹൈപ്പോ സ്റ്റേജിലെത്തിയാൽ കുട്ടി മുഖമൊക്കെ കോടി നിലത്തു വീഴും .ഉടൻ ടീച്ചർമാർ വീട്ടിലേക്ക് വിളിക്കും. അച്ഛനോ അമ്മയോ ഓട്ടോയെടുത്ത് ചെല്ലും. ഗ്ലൂക്കോസ് പൊടി കലക്കി കൊടുക്കും .പിന്നെ മണിക്കൂർ നേരം കുട്ടി തളർന്ന് കിടക്കും. അതിനുശേഷമേ ഉണരൂ. അപ്പോൾ ഷുഗർ ലെവൽ കൂടാൻ തുടങ്ങും. ഇത് പലപ്പോഴും ഒരു പതിവാണ്. അതുകൊണ്ട് മാതാപിതാക്കൾ ചുറ്റുവട്ടത്തു തന്നെ കാണും എപ്പോഴും. ഒരു വിളി പ്രതീക്ഷിച്ച് . വാടക വീട്ടിലാണ് സുരേഷും കുടുംബവും താമസം. ഇങ്ങനൊരുവസ്ഥയിൽ ദൂരസ്ഥലത്ത് ജോലിക്ക് പോവാനാവാത്തതിനാൽ അടുത്ത് തന്നെയുള്ള ഒരു വീട്ടിൽ private vehicle ഡ്രൈവറായി നിൽക്കുകയാണ് സുരേഷ് . കുഞ്ഞിന്റെ അമ്മയാണങ്കിൽ സദാ നേരം അവളെ പരിചരിച്ചുകൊണ്ട് ജോലിക്ക് പോകാനാവാതെ കഴിയുന്നു.

ശ്രീനന്ദയ്ക്ക് ദിവസവും നാല് നേരം ഇൻസുലിൻ കൊടുക്കണം ( ഹ്യുമലോഗും, ലാന്റ്സ് ഉം ) , നിത്യേന രാവിലെ ഏഴുമണി തൊട്ട് പുലർച്ചെ രണ്ട് മണി വരെ 8 നേരങ്ങളിലായി ഷുഗർ ചെക്ക് ചെയ്യണം . ചികിത്സാചെലവ് തന്നെ ഭീമമായ ഒരു തുക വരും. സർക്കാരിന്റെ മധുരമിഠായി പദ്ധതിയിൽ നിന്ന് കുട്ടിക്ക് രണ്ട് മാസം കൂടുമ്പോൾ ഇൻസുലിൻ ലഭിക്കുന്നുണ്ട് .പക്ഷെ രോഗത്തിന്റെ അവസ്ഥ കാരണം അതു പോരാതെ വരുന്നു. തുച്ഛമായ തന്റെ ശമ്പളം വച്ച് സുരേഷിന് ഒന്നും ചെയ്യാനാവുന്നില്ല.
ഈ അസുഖത്തിന് ശാശ്വത പരിഹാരമായി വിദഗ്ധർ നിർദ്ദേശിച്ചത് ഇൻസുലിൻ പമ്പ് ഘടിപ്പിക്കലാണത്രെ .
അതിന് 7 ലക്ഷം രൂപവരും ;മാത്രമല്ല അതിന്റെ മൈന്റെനൻസ് cost പ്രതിമാസം പതിനയ്യായിരമോ ഇരുപതിനായിരമോ രൂപ വരുമത്രെ .

സുരേഷിനെ കൊണ്ട് ഇതൊന്നും ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് .
എനിക്ക് ആകാവുന്ന വിധത്തിലൊക്കെ സുരേഷിന് സഹായങ്ങൾ ചെയ്യാറുണ്ട്. സുഹൃത്തുക്കളോട് പറയാറുമുണ്ട്. സുരേഷിനെക്കുറിച്ച് പ്രിയപ്പെട്ട ഹരിയോട് ( ബി.കെ ഹരിനാരായണൻ ) പറഞ്ഞിരുന്നു.ഹരി അത് ആരോഗ്യമന്ത്രി വീണാജോർജിനെ അറിയിച്ചു.
മന്ത്രി സുരേഷിന്റെ കുടുംബത്തെ വിളിച്ച് താഴെ പറയുന്ന കാര്യങ്ങളിൽ ഉറപ്പ് കൊടുത്തിട്ടുണ്ട്.

ശ്രീനന്ദക്ക് വേണ്ട ഇൻസുലിനും അനുബന്ധ മരുന്നുകളും രണ്ടുമാസം എന്ന കണക്കില്ലാതെ ആവശ്യാനുസരണം ലഭ്യമാക്കും .
അത് തൃശ്ശൂരിൽ പോയി വാങ്ങേണ്ടതില്ല പാലക്കാട് നിന്ന് തന്നെ ലഭിക്കും
*മരുന്ന് എപ്പോൾ തീർന്നാലും / എന്ത് സഹായത്തിനും RBSK വളണ്ടിയേഴ്സിനെ വിളിക്കാം.
ഒരു നഴ്സ്, Locality യിൽ തന്നെ ഉണ്ടാകും
രക്ഷിതാക്കൾ പറഞ്ഞ പ്രകാരം കുട്ടിയുടെ സ്കൂളിൽ ടീച്ചേഴ്സിന് ഈ രോഗത്തെ കുറിച്ച് ബോധവൽക്കരണം നടത്തും ( Hypo കണ്ടീഷൻ വരുമ്പോൾ പെട്ടെന്ന് അലർട്ട് ആവാനായി )
രണ്ടാഴ്ച കുട്ടിയുടെ കണ്ടീഷൻ monitor ചെയ്ത് document ചെയ്യും .
അതിനെ അടിസ്ഥാനപ്പെടുത്തി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സിലെ വിദഗ്ധരുമായി ചർച്ചചെയ്ത് , ശാശ്വതമായ ചികിത്സാ പദ്ധതി എന്താണോ ( ഇൻസുലിൻ പമ്പാണങ്കിൽ അത് ) അത് കുട്ടിക്ക് ലഭ്യമാക്കും

ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള വേഗത്തിലുള്ള നടപടിയിൽ എനിക്ക് ഏറെ സന്തോഷം തോന്നുന്നു .
ശ്രീനന്ദയെപ്പോലുള്ള നിരവധി കുഞ്ഞുങ്ങളുണ്ട് . ഇതുപോലെ അസുഖമുള്ളവർ .അവർക്കെല്ലാം സർക്കാരിന്റെ സഹായം ഉണ്ടാവട്ടെ.
വലിയൊരു salute ആരോഗ്യമന്ത്രി വീണാജോർജ്ജിന് / ഡോക്ടർമാർക്ക് / ആരോഗ്യവകുപ്പിന് / സർക്കാരിന്.

AJILI ANNAJOHN :