‘അട്ടിമറി എന്നല്ലാതെ എന്ത് പറയാന്‍. ബോയ്‌കോട്ടിന് ആഹ്വാനം ചെയ്യുന്ന ആളുകള്‍ സിനിമയെ ആശ്രയിച്ച് ജീവിക്കുന്ന പാവപ്പെട്ട കുടംബങ്ങളെയാണ് തകര്‍ക്കുന്നത്’,; വാറങ്കല്‍ ശ്രീനു പറയുന്നു

വിജയ് ദേവരകൊണ്ട നായകനായി എത്തിയ ചിത്രമായിരുന്നു ലൈഗര്‍. വലിയ ഹൈപ്പിലെത്തിയ ഈ ചിത്രത്തിന്റെ പരാജയമാണ് ഇപ്പോള്‍ ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയിലെ സംസാര വിഷയം. പുരി ജഗനാഥിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രം അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്തത്. അനന്യ പാണ്ഡേയായിരുന്നു നായിക.

ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയം അട്ടിമറിയിലൂടെ സംഭവിച്ചതാണെന്ന് പറയുകയാണ് സൗത്ത് ഇന്ത്യന്‍ സിനിമാ മേഖലയിലെ പ്രധാന വിതരണക്കാരില്‍ ഒരാളായ വാറങ്കല്‍ ശ്രീനു. ബോയ്‌കോട്ടിന് ആഹ്വാനം ചെയ്യുന്ന ആളുകള്‍ സിനിമയെ ആശ്രയിച്ച് ജീവിക്കുന്ന പാവപ്പെട്ട കുടംബങ്ങളെയാണ് തകര്‍ക്കുന്നതെന്നാണ് ഒരു അഭിമുഖത്തില്‍ വാറങ്കല്‍ ശ്രീനു പറഞ്ഞത്.

‘അട്ടിമറി എന്നല്ലാതെ എന്ത് പറയാന്‍. എനിക്ക് ഒരുപാട് പണം നഷ്ടമായി, അതില്‍ സംശയമില്ല. ഇന്‍വെസ്റ്റ് ചെയ്തതില്‍ നിന്നും 65 ശതമാനം നഷ്ടം സംഭവിച്ചു. വിജയ് ഓവര്‍കോണ്‍ഫിഡന്റായിരുന്നു എന്നെനിക്ക് പറയാനാവില്ല. ചില മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ സിനിമകള്‍ ബാന്‍ ചെയ്യണമെന്ന് മുറവിളി കൂട്ടുന്നതുകൊണ്ട് സിനിമയെ ആശ്രയിച്ച് ജീവിക്കുന്ന പാവപ്പെട്ട അണിയറപ്രവര്‍ത്തകരുടെ കുടുംബങ്ങളെ ആണ് നിങ്ങള്‍ തകര്‍ക്കുന്നത്.

സിനിമ തകരുമ്പോള്‍ അന്നന്നത്തെ അന്നത്തിനായി ബുദ്ധിമുട്ടുന്ന അണിയറപ്രവര്‍ത്തകരുടെ കുടംബത്തില്‍ പ്രശ്‌നങ്ങളുണ്ടാവുന്നു. സിനിമ വ്യവസായം വളരെ മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അന്യായമായി സോഷ്യല്‍ മീഡിയ ബോയ്‌കോട്ടിന് ആഹ്വാനം ചെയ്യുന്നവരെ അവഗണിക്കണം. ഞങ്ങള്‍ക്കെതിരെ എല്ലാദിവസവും കൂട്ടായ ആക്രമണമാണ് നടക്കുന്നത്. സിനിമ കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വിമര്‍ശിച്ചോളൂ. സിനിമ കാണുന്നതിന് മുമ്പ് തന്നെ എങ്ങനെയാണ് ആക്രമിക്കാന്‍ കഴിയുക,’ എന്നും ശ്രീനു പറഞ്ഞു.

Vijayasree Vijayasree :